മഹാമാരി തുടങ്ങിയതിന് ശേഷം ഇതാദ്യമായാണ് രണ്ട് പ്രമുഖ ഓസ്‌ട്രേലിയൻ നഗരങ്ങളും ഒരേ സമയം ലോക്ക്ഡൗണിലാകുന്നത്. ഇതോടെ അപകടകാരിയായ ഡെൽറ്റ വേരിയന്റിന്റെ വ്യാപനം തടയാൻ 12 കോടി ജനങ്ങളാണ് വീടിനുള്ളിൽ കഴിയുന്നത്.
അതായത് ആകെ 26 മില്യൺ ജനസംസംഘ്യയുള്ള ഓസ്‌ട്രേലിയയുടെ 40 ശതമാനത്തിലധികം പേരാണ് ഇപ്പോൾ ലോക്ക്ഡൗണിൽ.
തുടക്കം മുതൽ കൊവിഡ് ഏറ്റവും കൂടുതൽ പിടിമുറുക്കിയത് വിക്ടോറിയയെയാണ്. പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് സൂചിപ്പിക്കുന്ന കൊറോണയെന്ന 'ദുഷ്ടനായ ശത്രുവിനെ' (wicked enemy) തുരത്താൻ ഇടയ്ക്കിടെ കർശന ലോക്ക്ഡൗൺ നടപ്പാക്കുന്ന വിക്ടോറിയയ്ക്കിത് അഞ്ചാമത്തെ ലോക്ക്ഡൗൺ ആണ്.
സിഡ്‌നിയിൽ ജൂൺ പകുതി മുതൽ പടർന്നു പിടിക്കുന്ന ഡെൽറ്റ വേരിയന്റാണ് ഇപ്പോൾ വിക്ടോറിയയ്ക്കും ഭീഷണിയായിരിക്കുന്നത്. സിഡ്‌നിയിൽ മൂന്നാഴ്ചക്കുള്ളിൽ അതിവേഗമാണ് കേസുകൾ കൂടിയത്. രണ്ട് മരണങ്ങളും സംസ്ഥാനത്ത് സ്ഥിരീകരിച്ചു.
ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ രണ്ട് സംസ്ഥാനങ്ങളും ലോക്ക്ഡൗണിലാണെങ്കിലും, ഇരു സംസ്ഥാനങ്ങളിലെയും ലോക്ക്ഡൗൺ പല കാരണങ്ങൾകൊണ്ടും വ്യത്യസ്‍തമാണ്.

Victorian Premier Daniel Andrews announces a Victoria lockdown during a press conference in Melbourne on Thursday. Source: AAP
വിക്ടോറിയയ്ക്കിത് അഞ്ചാം ലോക്ക്ഡൗൺ
വിക്ടോറിയ നേരിടുന്ന അഞ്ചാമത്തെ ലോക്ക്ഡൗൺ ആണ് ഇതെങ്കിൽ, ഓസ്‌ട്രേലിയയിൽ കൊവിഡ് ബാധ തുടങ്ങിയ ശേഷം ന്യൂ സൗത്ത് വെയിൽസ് പ്രഖ്യാപിക്കുന്ന ആദ്യത്തെ കർശന ലോക്ക്ഡൗൺ ആണിത്.
സ്റ്റേ ഹോം നിർദ്ദേശമായിരുന്നു ഇതുവരെ ന്യൂ സൗത്ത് വെയിൽസിൽ പ്രഖ്യാപിച്ചിരുന്നതെങ്കിൽ, ഡെൽറ്റ വേരിയന്റിന്റെ അപകട സാധ്യത കണക്കിലെടുത്താണ് ഇത്തവണ പ്രീമിയർ ഗ്ലാഡിസ് ബെറജ്കളിയൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.
എന്നാൽ, സിഡ്‌നിയിൽ ലോക്ക്ഡൗൺ നടപ്പാക്കിയിരിക്കുകയാണെങ്കിലും ഇത് കർശനമല്ലെന്ന വിമർശനങ്ങൾ ഉയരുകയാണ്. വിക്ടോറിയയിലേക്ക് കേസുകൾ പടരാൻ കാരണമായതും ഇതുതന്നെയാണെന്നാണ് ആരോപണം.
കേസുകളുടെ എണ്ണവും ലോക്ക്ഡൗണും
സിഡ്നിയിലെ ബോണ്ടായി ക്ലസ്റ്ററിൽ രോഗബാധിതരുടെ എണ്ണം 80 എത്തിയ ശേഷമാണ് ജൂൺ 26ന് ഗ്രെയ്റ്റർ സിഡ്നി മേഖല ലോക്ക്ഡൗൺ ചെയ്തത്.
എന്നാൽ മെൽബണിൽ പ്രാദേശിക രോഗബാധ 18 ആയപ്പോൾ തന്നെ ജൂലൈ 16ന് സംസ്ഥാനം പൂർണമായും ലോക്ക്ഡൗൺ ചെയ്തു.
സമ്പൂർണ ലോക്ക്ഡൗണും ഭാഗിക ലോക്ക്ഡൗണും
കൊവിഡ് ബാധ ആദ്യം പടർന്നതും കൂടുതൽ വ്യാപിക്കുന്നതും സിഡ്‌നിയിലാണ്. സംസ്ഥാനത്ത് ഒരു മാസം കൊണ്ട് ആകെ കേസുകൾ 1,000 കടന്നു. മൂന്നാഴ്ചയായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണെങ്കിലും സംസ്ഥാനത്തിന്റെ എല്ലാ പ്രദേശങ്ങളിലും ഇത് ബാധകമല്ല.
ബ്ലൂ മൗണ്ടെയ്ൻസ്, സെൻട്രൽ കോസ്റ്റ്, ഷെൽ ഹാർബർ, വൊളംഗോംഗ് ഉൾപ്പെടെ ഗ്രെയ്റ്റർ സിഡ്നി മേഖല മാത്രമാണ് ലോക്ക്ഡൗണിൽ. ന്യൂ സൗത്ത് വെയിൽസിന്റെ മറ്റ് ഭാഗങ്ങളിൽ നിയന്ത്രണങ്ങൾ മാത്രമാണുള്ളത്. അഞ്ച് പേർക്ക് ഒരു വീട് സന്ദർശിക്കാം, കെട്ടിടത്തിനുള്ളിൽ മാസ്ക് ധരിക്കണം, കെട്ടിടത്തിനകത്തും പുറത്തും നാല് ചതുരശ്ര മീറ്ററിൽ ഒരാൾ തുടങ്ങിയവയാണ് ഈ നിയന്ത്രണങ്ങൾ.
അതേസമയം വിക്ടോറിയയിൽ സംസ്ഥാന വ്യാപകമായി സമ്പൂർണ ലോക്ക്ഡൗൺ ആണ് നടപ്പാക്കിയിരിക്കുന്നത്.
ആർക്കൊക്കെ ജോലിക്ക് പോകാം
സിഡ്‌നിയിൽ അവശ്യസേവനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ജോലിയുടെ ഭാഗമായി യാത്ര ചെയ്യാം. എന്നാൽ അവശ്യസേവന ജീവനക്കാർ ആരൊക്കെയാണെന്നത് സാമാന്യ ബോധത്തിലൂടെ മനസിലാക്കണമെന്നാണ് ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ഗ്ലാഡിസ് ബെറജ്കളിയൻ അറിയിച്ചത്.
അതേസമയം വിക്ടോറിയയിൽ അംഗീകൃത തൊഴിലുകൾ ചെയ്യുന്നവർക്ക് മാത്രമേ ജോലിക്കായി പുറത്തിറങ്ങാൻ അനുവാദമുള്ളൂ.
മാസ്ക് നിർബന്ധമോ?
സിഡ്‌നിയിൽ അപ്പാർട്മെന്റ്റ് കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള ഇൻഡോർ മേഖലകളിലും പൊതുഗതാഗത സംവിധാനത്തിലുമാണ് മാസ്ക് നിർബന്ധം.
മെൽബണിൽ വീട് വിട്ടു പുറത്തിറങ്ങിയാൽ മാസ്ക് ധരിക്കണമെന്നത് നിർബന്ധമാണ്. സ്വന്തം വീട്ടിലും പങ്കാളിയുടെ വീട്ടിലും മാത്രമാണ് മാസ്ക് ധരിക്കുനതിന് ഇളവുകൾ ഉള്ളത്.

NSW Premier Gladys Berejiklian speaks to the media during a COVID-19 press conference in Sydney. Source: AAP
ഒത്തുചേരലിലെ വ്യത്യാസങ്ങൾ
സിഡ്‌നിയിൽ കെട്ടിടത്തിനകത്ത് ഒത്തുചേരലുകൾ വിലക്കിയിട്ടുണ്ട്. വീട് സന്ദർശനവും അനുവദനീയമല്ല. മരണാനന്തര ചടങ്ങുകൾക്ക് 10 പേർക്ക് പങ്കെടുക്കാം. എന്നാൽ, വീടുകൾ മാറുന്നതിനും, വീട് മാറുന്നവരെ സഹായിക്കാൻ എത്തുന്നതിനും, തൊഴിലിടങ്ങളിലും യൂണിവേഴ്സിറ്റികളിലും പോകുന്നതിനും നിയന്ത്രണമില്ല.
വ്യത്യസ്ത വീടുകളിൽ നിന്നുള്ള രണ്ട് പേർക്ക് കെട്ടിടത്തിന് പുറത്തുള്ള വ്യായാമം ചെയ്യാം.
മെൽബണിൽ കെട്ടിടത്തിനകത്തുള്ള ഒത്തുചേരലുകളൊന്നും അനുദവദനീയമല്ല. അതേസമയം പങ്കാളിയുടെയോ ഒരു നിശ്ചിതയാളുടെ ('single bubble') വീടോ സന്ദർശിക്കാം. കെട്ടിടത്തിന് പുറത്ത് ദിവസം രണ്ട് മണിക്കൂർ വ്യായാമത്തിനായി പുറത്തിറങ്ങാം. എന്നാൽ മറ്റൊരു വീട്ടിൽ നിന്നുള്ള ഒരാളുമായി മാത്രമേ വ്യായാമം ചെയ്യാൻ പാടുള്ളു.
സഞ്ചാര പരിധിയിലും വ്യത്യാസം
കൊവിഡ് ബാധ കൂടുതലുള്ള സിഡ്‌നിയിൽ വ്യായാമത്തിനായി 10 കിലോമീറ്റർ പരിധിക്കുള്ളിൽ മാത്രമേ യാത്ര ചെയ്യാൻ അനുവാദമുള്ളൂ.
മെൽബണിൽ അവശ്യകാര്യങ്ങൾക്കായാലും വീട്ടിൽ നിന്നും അഞ്ച് കിലോമീറ്റർ പരിധിയിൽ മാത്രമേ സഞ്ചരിക്കാൻ പാടുള്ളു.
വീട് മാറുന്നതിന് തടസമില്ല
സിഡ്‌നിയിൽ ലോക്ക് ഡൗൺ സമയത്ത് 17 കാര്യങ്ങൾക്കായി വീട്ടിൽ നിന്ന് പുറത്തിറങ്ങാം. അവശ്യ സാധനങ്ങൾ വാങ്ങാൻ, ജോലിക്കായോ പഠനത്തിനായോ, വ്യായാമത്തിന്, ആരോഗ്യ സംബന്ധമായ ആവശ്യങ്ങൾക്ക്, വീട് മാറുന്നതിന്, രക്തം നൽകാൻ തുടങ്ങിയ കാര്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
മെൽബണിൽ അഞ്ച് കാരണങ്ങൾക്ക് മാത്രമേ വീട് വിട്ടു പുറത്തിറങ്ങാൻ പാടുള്ളു. അവശ്യസാധനങ്ങൾ വാങ്ങാൻ, വ്യയാമത്തിനായി (രണ്ട് മണിക്കൂർ), ശുശൂഷ നൽകാൻ, അംഗീകൃത ജോലിക്കായോ പഠനത്തിനായോ, വാക്‌സിനേഷൻ സ്വീകരിക്കാൻ. കൂടാതെ, 'single bubble' ലുള്ള ആളെ സന്ദർശിക്കാനും അനുവാദമുണ്ട്.
വൈറസ്ബാധ കണ്ടത്തിയ ശേഷം കൃത്യം ഒരു മാസം പൂർത്തിയാകുമ്പോൾ ന്യൂ സൗത്ത് വെയിൽസിൽ 1,026 പേർക്ക് പ്രാദേശികമായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നാല് ദിവസം മുൻപ് വിക്ടോറിയയിൽ എത്തിയ വൈറസ് ബാധിച്ചിരിക്കുന്നത് 24 പേരെയാണ്.
ജനങ്ങൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിക്കുകയും, ഡെൽറ്റ വേരിയന്റിനെ തുരത്തുകയും ചെയ്താൽ മാത്രമേ ലോക്ക്ഡൗൺ പിൻവലിക്കുന്നതിന് കാര്യത്തിൽ തീരുമാനങ്ങൾ എടുക്കുകയുള്ളുവെന്നാണ് ഇരു സംസ്ഥാനങ്ങളും അറിയിച്ചിരിക്കുന്നത്.