ഓസ്ട്രേലിയയിലെ ടെസ്റ്റ് മത്സരങ്ങളുടെയും ബി ബി എൽ മത്സരങ്ങളുടെയും സംപ്രേഷണാവകാശമുള്ള ചാനൽ സെവനും, ക്രിക്കറ്റ് ഓസ്ട്രേലിയയുമായി ഒരു വർഷത്തോളമായി നിലനിൽക്കുന്ന തർക്കമാണ് ഇന്ത്യൻ പരമ്പരയുടെ പേരിൽ കൂടുതൽ വഷളായത്.
സംപ്രേഷണ കരാറിൽ നിന്ന് പിൻമാറാനോ, കരാർ തുക വലിയ തോതിൽ വെട്ടിക്കുറയ്ക്കാനോ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സെവൻ വെസ്റ്റ് മീഡിയ ഫെഡറൽ കോടതിയെ സമീപിച്ചു.
ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് മത്സരങ്ങൾക്ക് മുമ്പ് ഏകദിന മത്സരങ്ങളും ട്വന്റി ട്വന്റി മത്സരങ്ങളും നടത്താനുള്ള തീരുമാനമാണ് ചാനൽ സെവൻ പ്രധാന പ്രശ്മായി ചൂണ്ടിക്കാട്ടുന്നത്.
അതിശക്തരായ BCCIയുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് ഈ തീരുമാനമെടുത്തത് എന്നാണ് ചാനൽ സെവന്റെ ആരോപണം.
ഏകദിന-ട്വന്റി ട്വന്റി മത്സരങ്ങളുടെ സംപ്രേഷണാവകാശം പേ ചാനലായ ഫോക്സ്ടെലിനും, സ്ട്രീമിംഗ് സർവീസായ കായോ സ്പോർട്സിനുമാണ്.
ടെസ്റ്റ് മത്സരങ്ങളും BBL മത്സരങ്ങളും മാത്രമാണ് സെവൻ നെറ്റ്വർക്കിന് സംപ്രേഷണം ചെയ്യാൻ കഴിയുക.
നവംബർ-ഡിസംബർ മാസങ്ങളില് വിദേശ ടീമുകൾ ഓസ്ട്രേലിയയിലേക്ക് എത്തുമ്പോൾ ടെസ്റ്റ് മത്സരങ്ങൾ ആദ്യം നടത്തുന്നതാണ് പതിവ് രീതി.
എന്നാൽ ഇത്തവണ ടെസ്റ്റ് മത്സരങ്ങൾ അവസാനത്തേക്ക് മാറ്റി.

ഈ പരമ്പരയ്ക്കു ശേഷം തിരിച്ചുപോകുന്ന ഇന്ത്യൻ ടീമിന് ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കായി തയ്യാറെടുക്കുന്നതിനു വേണ്ടിയാണ് ഈ മാറ്റം എന്നാണ് സെവൻ വെസ്റ്റ് മീഡിയയുടെ ആരോപണം.
“BCCIയെ പേടിച്ചാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ഇങ്ങനെ മത്സരങ്ങൾ മാറ്റിയത്” എന്ന് സെവൻ ശൃംഖലയുടെ മേധാവി ജെയിംസ് വോർബർട്ടൺ ആരോപിച്ചു.
ടെസ്റ്റ് മത്സരങ്ങൾക്ക് ഇനി ആവശ്യത്തിന് കാണികളെ കിട്ടില്ലെന്നും, സംപ്രേഷണത്തിലൂടെ തങ്ങൾക്ക് നഷ്മുണ്ടാകുമെന്നുമാണ് സെവൻ മീഡിയ കുറ്റപ്പെടുത്തുന്നത്.
ഇതോടൊപ്പം ഫോക്സ് സ്പോർട്സിനെയും ക്രിക്കറ്റ് ഓസ്ട്രേലിയ സഹായിക്കാൻ ശ്രമിക്കുകയാണെന്ന് ഫെഡറൽ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ സെവൻ മേധാവികൾ ആരോപിച്ചു.
ഇക്കാര്യങ്ങൾ തെളിയിക്കാനായി ക്രിക്കറ്റ് ഓസ്ട്രേലിയ BCCIയുമായും ഫോക്സുമായും നടത്തിയ ചർച്ചകളുടെയും ഇമെയിൽ സന്ദേശങ്ങളുടെയുമെല്ലാം വിശദാംശങ്ങൾ പുറത്തുവിടണം എന്നാണ് ചാനൽ സെവന്റെ ആവശ്യം.
കരാറിന് വിരുദ്ധമായി ക്രിക്കറ്റ് ഓസ്ട്രേലിയ മത്സരക്രമം മാറ്റിയതിനാൽ വാർഷിക ഫീസായ ഏഴു കോടി ഡോളർ ഒഴിവാക്കണം എന്നാണ് അവർ ആവശ്യപ്പെടുന്നത്.
ഇതിൽ 20ശതമാനം ഇളവു നൽകാം എന്ന ക്രിക്കറ്റ് ഓസ്ട്രേലിയയുടെ വാഗ്ദാനം നേരത്തേ തന്നെ സ്ഥാപനം തള്ളിയിരുന്നു.
റെക്കോർഡ് കാണികൾ
എന്നാൽ ക്രിക്കറ്റിനെ തന്നെ ഇകഴ്ത്തിക്കാട്ടുകയാണ് സെവൻ ശൃംഖല എന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ മേധാവി നിക്ക് ഹോളി ആരോപിച്ചു.
“BCCI സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ഈ പ്രതിസന്ധി ഘട്ടത്തിലും പരമ്പര സാധ്യമാകുന്നത്’ എന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
സിഡ്നിയിൽ നടന്ന ആദ്യ രണ്ട് ഏകദിനങ്ങളുടെയും ടെലിവിഷൻ സംപ്രേഷണത്തിന് റെക്കോർഡ് കാണികളാമ് ഉണ്ടായിരുന്നതെന്നും, ടെസ്റ്റ് മത്സരങ്ങൾക്കും ഇതേ ആവേശമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ആദ്യ മത്സരം നാലു ലക്ഷം ഓസ്ട്രേലിയക്കാരും, രണ്ടാം മത്സരം 4,80,000 ഓസ്ട്രേലിയക്കാരുമാണ് ഫോക്സ്ടെല്ലിലൂടെ കണ്ടത്.
കായോ സ്പോർട്സിലെ സ്ട്രീമിംഗ് കൂടി ഉൾപ്പെടുത്തിയാൽ രണ്ടാം മത്സരത്തിലെ കാണികളുടെ എണ്ണം 5,85,000 ആണ്.
സബ്സ്ക്രിപ്ഷ്ൻ ടി വിയിലൂടെയുള്ള കാണികളുടെ എണ്ണത്തിൽ ഓസ്ട്രേലിയൻ ചരിത്രത്തിലെ മൂന്നാം സ്ഥാനമാണ് ഇത്.
കൊവിഡ് കാലത്തെ ക്വാറന്റൈൻ നടപടികൾക്ക് ഏറ്റവും യോജിച്ച തരത്തിലാണ് മത്സര ക്രമം തീരുമാനിച്ചതെന്നും, ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കാൻ ഇതാണ് ഏറ്റവും മികച്ചതെന്നും നിക്ക് ഹോളി പറഞ്ഞു.

