കോമൺവെൽത്ത് ഗെയിംസ് വില്ലേജിൽ ഇന്ത്യൻ ടീം താമസിക്കുന്ന കെട്ടിടത്തിൽ നിന്നും സിറിഞ്ചും സൂചിയും കണ്ടെത്തിയെന്ന റിപ്പോർട്ടുകൾ പുറത്തു വന്ന സാഹചര്യത്തിൽ ഇന്ത്യയുടെ 12 ബോക്സർമാരെ പരിശോധനക്ക് വിധേയനാക്കിയിരുന്നു. ഇതിന്റെ ഫലം പ്രതീക്ഷിച്ചിരിക്കവെയാണ് കോച്ചിന്റെ ഈ വെളിപ്പെടുത്തൽ.
എന്നാൽ സിറിഞ്ച് ഉപയോഗിച്ചത് ഉത്തേജക മരുന്ന് നൽകാനല്ലെന്നും മറിച്ച് ഒരു കായികതാരത്തിന് സുഖമില്ലാതിരുന്ന സാഹചര്യത്തിൽ ഡോക്ടറുടെ അറിവോടെ വിറ്റാമിൻ നൽകാനാണ് സിറിഞ്ച് ഉപയോഗിച്ചതെന്നും ഇന്ത്യൻ കോച്ച് സാന്റിയാഗോ നേവ വ്യക്തമാക്കി.
അതേസമയം എന്ത് തരം മരുന്ന് നൽകാനാണ് സിറിഞ്ച് ഉപയോഗിച്ചതെന്ന കാര്യം കണ്ടെത്താനുള്ള അന്വേഷണം നടന്നുവരികയാണ്.
സംഭവത്തെത്തുടർന്ന് ഗെയിംസ് അധികൃതർ ഇന്ത്യൻ കോമ്മൺവെൽത്ത് ഗെയിംസ് അസോസിയേഷനുമായി തിങ്കളാഴ്ച അടിയന്തര യോഗം ചേർന്നിരുന്നു .
കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ അത്‌ലറ്റിക് വില്ലേജിലുള്ള ഒരു മുറിയില്‍ നിന്ന് സൂചിയും സിറിഞ്ചും കണ്ടെത്തിയതായാണ് ഗെയിംസ് അധികൃതര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. മുറി വൃത്തിയാക്കാനെത്തിയവര്‍ സൂചിയും സിറിഞ്ചും കാണുകയും, അത് അധികൃതരെ അറിയിക്കുകയുമായിരുന്നു.
എന്നാൽ ഈ ആരോപണങ്ങളെല്ലാം ഇന്ത്യൻ ടീം പൂർണമായും നിഷേധിച്ചിരുന്നു. ഏതെങ്കിലും ഇന്ത്യന്‍ താരം ഉപയോഗിച്ചതല്ല ഈ സിറിഞ്ചും സൂചിയുമെന്ന് ടീം മാനേജര്‍ അജയ് നാരംഗ് അറിയിച്ചിരുന്നു. മാത്രമല്ല കെട്ടിടത്തിലെ പൊതുവായ ഒരു സ്ഥലത്തുനിന്നുമാണ് ഇവ ലഭിച്ചതെന്നും ഒരു ഇന്ത്യൻ താരത്തിനും ഇതിൽ പങ്കില്ല എന്നും ഇന്ത്യൻ അത്ലറ്റിക്സ് ടീമിന്റെ നിയുക്ത കോച്ച് രാധാകൃഷ്ണൻ നായർ എസ് ബി എസ് മലയാളത്തോട് പറഞ്ഞിരുന്നു .
ഗെയിംസില്‍ ഉത്തേജക മരുന്നുകളുടെ ഉപയോഗം തടയാന്‍ കര്‍ശന നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയ സംഘാടകസമിതി, സിറിഞ്ചുകളുടെയും സൂചികളുടെയും ഉപയോഗത്തെക്കുറിച്ച് കര്‍ശന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സംഭവം.
കൂടുതൽ ഓസ്‌ട്രേലിയൻ വാർത്തകൾക്ക് എസ് ബി എസ് മലയാളം ഫേസ്ബുക് പേജ് ലൈക് ചെയ്യുക

