സിഡ്നിയുടെ സമീപചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീ ഭീഷണിയാണ് ചൊവ്വാഴ്ച.
ഈ സാഹചര്യത്തിൽ, കാറ്റസ്ട്രോഫിക് അഥവാ "ദുരന്തസാധ്യത" എന്ന് മുന്നറിയിപ്പ് നൽകിയ അധികൃതർ, സംസ്ഥാനത്ത് ഒരാഴ്ചത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
എന്താണ് “കാറ്റസ്ട്രോഫിക്” സാഹചര്യങ്ങൾ?
ആറു തട്ടുകളിലായുള്ള കാട്ടുതീ മുന്നറിയിപ്പാണ് റൂറൽ ഫയർ സർവീസ് നൽകുന്നത്.

ഇതിൽ ഏറ്റവും ഉയർന്ന തലത്തിലുള്ള മുന്നറിയിപ്പാണ് കാറ്റസ്ട്രോഫിക് അഥവാ ദുരന്തസാധ്യത. ഈ മുന്നറിയിപ്പ് ലഭിച്ചാൽ എത്രയും വേഗം ആ പ്രദേശം വിട്ടുപോകുക എന്നതാണ് ഏറ്റവും സുരക്ഷിതമായ മാർഗ്ഗം.
കാറ്റസ്ട്രോഫിക് എന്ന മുന്നറിയിപ്പിനെക്കുറിച്ച് ഫയർ സർവീസ് പറയുന്നത് ഇതാണ്:
- ദുരന്ത സാധ്യതയുള്ളതിന് തലേ രാത്രി തന്നെ കാട്ടുതീ ഭീഷണിയുള്ള സ്ഥലങ്ങൾ വിട്ടുപോകുക. എന്തു സംഭവിക്കുന്നു എന്ന് കാണാനായി കാത്തിരിക്കരുത്.
- എവിടേക്കാണ് പോകുന്നത്, എപ്പോൾ പോകും, എങ്ങനെ അവിടെ എത്തും, എപ്പോൾ തിരിച്ചെത്താം തുടങ്ങിയ കാര്യങ്ങൾ തീരുമാനിക്കുക
- കാറ്റസ്ട്രോഫിക് എന്ന സാഹചര്യമാണെങ്കിൽ ആ കാട്ടുതീയെ പ്രതിരോധിക്കാനുള്ള ശേഷി വീടുകൾക്കും കെട്ടിടങ്ങൾക്കും ഉണ്ടാകില്ല. അതിനാൽ അവിടം വിട്ടുപോകുന്നു എന്ന് ഉറപ്പാക്കണം.
എന്താണ് അടിയന്തരാവസ്ഥ
തിങ്കളാഴ്ച രാവിലെ മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിലാണ് പ്രീമിയർ ഗ്ലാഡിസ് ബെറെജെക്ലിയൻ ഒരാഴ്ചത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

റൂറൽ ഫയർ സർവീസ് കമ്മീഷണർ ഷെയ്ൻ ഫിറ്റ്സിമ്മൻസിന് അടിയന്തര തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം വിട്ടുനൽകിക്കൊണ്ടാണ് ഈ പ്രഖ്യാപനം.
അദ്ദേഹത്തിന് ലഭിക്കുന്ന അധികാരങ്ങൾ ഇവയാണ്:
- ഏതു സർക്കാർ ഏജൻസിയോടും പ്രവർത്തനം നിർത്തിവയ്ക്കാൻ ഉത്തരവിടാം. അല്ലെങ്കിൽ ഏതു ഏജൻസിയോടും പ്രവർത്തിക്കണം എന്ന് ആവശ്യപ്പെടാം
- സർക്കാർ സംവിധാനങ്ങൾ നിയന്ത്രിക്കാനും ഏകോപിപ്പിക്കാനും ഉള്ള അധികാരം
- നിർദ്ദിഷ്ട മേഖലകളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാൻ ഉള്ള അധികാരം.
- റോഡുകൾ അടച്ചിടാൻ ഉള്ള അധികാരം
- പൊളിഞ്ഞുവീണ് അപകടമുണ്ടാക്കാൻ സാധ്യതയുള്ള കെട്ടിടങ്ങൾ അതിനു മുമ്പു തന്നെ പൊളിച്ചുമാറ്റാനുള്ള അധികാരം
- കാട്ടുതീ ഭീഷണിയുള്ള മേഖലകളിലെ അവശ്യസേവനങ്ങൾ - വൈദ്യുതിയും, പാചകവാതകവും, വെള്ളവും ഉൾപ്പെടെ – നിർത്തിവയ്ക്കാനുള്ള അധികാരം
- അടിയന്തര സാഹചര്യങ്ങളിൽ ഏത് വസ്തുവകകളിലും പ്രവേശിക്കാനും നിയന്ത്രണം ഏറ്റെടുക്കാനും ഉള്ള അധികാരം.
ഫലത്തിൽ അതി വിശാലമായ അധികാരങ്ങളാണ് കാട്ടുതീ ഭീഷണിയുള്ള പ്രദേശങ്ങളിൽ ഫയർ സർവീസ് കമ്മീഷണർക്ക് നൽകിയിരിക്കുന്നത്.
എങ്ങനെ മുൻകരുതലെടുക്കാം?
കൃത്യമായ തയ്യാറെടുപ്പുകൾ നടത്തുക എന്നതാണ് കാട്ടുതീയിൽ നിന്ന് രക്ഷപ്പെടാൻ റൂറൽ ഫയർ സർവീസ് നൽകുന്ന നിർദ്ദേശം.
കുടുംബാംഗങ്ങൾക്കൊപ്പം ചർച്ച ചെയ്ത് തീരുമാനമെടുക്കാനും, തയ്യാറെടുപ്പിനുമായി 20 മിനിട്ട് നീക്കിവച്ചാൽ വലിയൊരു ദുരന്തം ഒഴിവാക്കാനാകുമെന്ന് ഫയർ സർവീസ് പറയുന്നു.
ബുഷ് ഫയർ സർവൈവൽ പ്ലാനിന് നാലു ഘട്ടങ്ങളും അവർ ചൂണ്ടിക്കാട്ടുന്നുണ്ട്
1. വീടിന് കാട്ടുതീ ഭീഷണിയുണ്ടായാൽ എന്തു ചെയ്യണമെന്ന് ചർച്ച ചെയ്ത് തീരുമാനിക്കുക
കാട്ടുതീയുണ്ടായാൽ എന്തു ചെയ്യണം എന്ന് മുൻകൂട്ടി തന്നെ തീരുമാനിക്കുന്നതാണ് ഏറ്റവും ഉചിതം. ഇത് കുടുംബാംഗങ്ങളെ എല്ലാവരെയും അറിയിക്കുക.
വീടിന് ഭീഷണിയുണ്ടെങ്കിൽ അവിടം വിട്ടുപോകുന്നതാണ് ഏറ്റവും ഉചിതം.
അല്ലെങ്കിൽ വീട്ടിൽ തന്നെ നിൽക്കാം (കാറ്റസ്ട്രോഫിക് സാഹചര്യം അല്ലെങ്കിൽ മാത്രം). പക്ഷേ വീട്ടിൽ ആവശ്യത്തിനുള്ള തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ടെങ്കിൽ മാത്രമേ ഇത് പാടുള്ളൂ.
2. വീട്ടിൽ തയ്യാറെടുപ്പുകൾ നടത്തുക
കാട്ടുതീ സമയത്ത് വീട് സുരക്ഷിതമാക്കാൻ നിരവധി ലളിതമായ മാർഗ്ഗങ്ങൾ സ്വീകരിക്കാം എന്നാണ് റൂറൽ ഫയർ സർവീസ് പറയുന്നത്.
വീടിനോട് ചേർന്നു നിൽക്കുന്ന മരങ്ങളുടെ ഇലകൾ വെട്ടി നിർത്തുക, വീടിനു മുകളിലെ ഗട്ടറുകളിലുള്ള ഉണങ്ങിയ ഇലകളും മറ്റ് മാലിന്യങ്ങളുമെല്ലാം നീക്കം ചെയ്യുക, പുല്ലു വെട്ടുക തുടങ്ങിയ കാര്യങ്ങൾ.
3. കാട്ടുതീ മുന്നറിയിപ്പുകൾ മനസിലാക്കുക
നിങ്ങളുടെ മേഖലയിൽ കാട്ടുതീ സാധ്യതയുണ്ടെങ്കിൽ റൂറൽ ഫയർ സർവീസസിന്റെ വെബ്സൈറ്റിലും റേഡിയോയിലും അതു സംബന്ധിച്ച മുന്നറിയിപ്പുണ്ടാകും.
Fires Near Me എന്ന മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്താൽ കൃത്യമായ വിവരങ്ങൾ ലഭിക്കും.
ഓരോ മുന്നറിയിപ്പുകളും എന്താണെന്ന് മനസിലാക്കുകയും ആ സാഹചര്യത്തിൽ എന്തു നടപടിയെടുക്കണമെന്ന് അറിയുകയും ചെയ്യുക.
4. പ്രധാന വിവരങ്ങൾ ഉറപ്പാക്കുക
കാട്ടുതീ സാഹചര്യങ്ങളിൽ നിങ്ങളുടെ പ്രദേശത്തെ അവസ്ഥ എന്താണ് എന്ന് ഏറ്റവും പുതിയ വിവരങ്ങൾ ലഭിക്കേണ്ടത് അനിവാര്യമാണ്.
ഏതൊക്കെ മാർഗ്ഗങ്ങളിലൂടെ ഇങ്ങനെ വിവരം ലഭിക്കാം എന്ന് റൂറൽ ഫയർ സർവീസ് വ്യക്തമാക്കുന്നുണ്ട്.
ഏറ്റവും അടിയന്തര സാഹചര്യങ്ങളിൽ ട്രിപ്പിൾ സീറോ (000) വിളിക്കുക.
കാട്ടുതീയെക്കുറിച്ചുള്ള അറിയിപ്പുകൾക്ക് ബുഷ്ഫയർ ഇൻഫർമേഷൻ ലൈൻ ആയ 1800 679 737 ൽ വിളിക്കാം.
2009ലാണ് ഇതിന് മുമ്പ് ഓസ്ട്രേലിയയിൽ ഏറ്റവും രൂക്ഷമായ കാട്ടുതീ ഉണ്ടായത്. കറുത്ത ശനിയാഴ്ച അഥവാ ബ്ലാക്ക് സാറ്റർഡേ എന്നറിയപ്പെടുന്ന 2009 ഫെബ്രുവരിയിലെ കാട്ടുതീയിൽ 173 പേരാണ് കൊല്ലപ്പെട്ടത്.
ഇപ്പോഴത്തെ റേറ്റിംഗ് സംവിധാനം ഉണ്ടായിരുന്നുവെങ്കിൽ കാറ്റസ്ട്രോഫിക് എന്ന ഗണത്തിൽ ഉൾപ്പെടുന്ന കാട്ടുതീ ആയിരുന്നു അത്.

