കൊറോണവൈറസ് ബാധയെ തുടർന്ന് മാർച്ച് 23 മുതലാണ് ഇന്ത്യയിൽ വിമാനയാത്രാ വിലക്ക് പ്രഖ്യാപിച്ചത്.
ചരക്ക് വിമാനങ്ങളും ചാർട്ടേർഡ് വിമാനങ്ങളും ഒഴികെ വിദേശരാജ്യങ്ങളിൽ നിന്നുള്ള യാത്രാ വിമാനങ്ങളൊന്നും ഇന്ത്യയിലേക്ക് അനുവദിക്കില്ല എന്നായിരുന്നു ഇന്ത്യയുടെ പ്രഖ്യാപനം.
വിലക്കേർപ്പെടുത്തിരിയിരിക്കുന്ന തീയതി അടുക്കുന്നതോടെ ഓരോ തവണയും യാത്രാ വിലക്ക് ദീർഘിപ്പിക്കുകയാണ്.
കുറഞ്ഞത് നവംബർ 30 വരെയായിരുന്നു കഴിഞ്ഞ മാസം വിലക്ക് ദീർഘിപ്പിച്ചത്.
ഇത് വീണ്ടും ഡിസംബർ 31 വരെ നീട്ടിയതായി ഇന്ത്യൻ വ്യോമയാന മന്ത്രാലയം അറിയിച്ചു.
എന്നാൽ ചില റൂട്ടുകളിൽ രാജ്യാന്തര വിമാന യാത്ര അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് അധികൃതർ അറിയിച്ചു.
വിവിധ രാജ്യങ്ങളുമായി ഇന്ത്യ യാത്രാ ബബ്ൾ തുടങ്ങിയിരുന്നു. ഇതേതുടർന്ന് അവിടെ നിന്നുള്ള യാത്രാ വിമാനങ്ങൾ രാജ്യത്തേക്ക് അനുവദിക്കുന്നുണ്ട്.
മറ്റെല്ലാ രാജ്യങ്ങളിലും നിന്നുള്ള യാത്രാ വിമാനങ്ങൾക്കുള്ള വിലക്കാണ് ഇന്ത്യൻ സർക്കാർ വീണ്ടും നീട്ടിയത്.
നിലവിൽ 21 രാജ്യങ്ങളുമായാണ് ഇന്ത്യയ്ക്ക് യാത്രാ ബബൾ ഉള്ളത്. അമേരിക്ക, യു കെ, ഫ്രാൻസ്, കാനഡ, UAE, മാൽഡൈവ്‌സ്, കെനിയ, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങളുമായാണ് യാത്ര അനുവദിച്ചിട്ടുള്ളത്.
ഓസ്ട്രേലിയ ഉൾപ്പെടെയുള്ള കൂടുതൽ രാജ്യങ്ങളുമായി ബബ്ൾ സാധ്യത പരിഗണിക്കുന്നതായി ഇന്ത്യ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ, കൊവിഡ് ബാധ ഇപ്പോഴും കൂടി നിൽക്കുന്ന ഇന്ത്യയുമായി ബബ്ൾ ഉണ്ടാകില്ല എന്ന സൂചനയാണ് ഓസ്ട്രേലിയൻ സർക്കാർ നൽകിയത്.
ഇന്ത്യയിൽ നിന്ന് ഓസ്ട്രേലിയയിലേക്കും തിരിച്ചും വന്ദേഭാരത് വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്.