ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
സിഡ്നി ലിവർപൂളിലെ മക്വാറീ സ്ട്രീറ്റിലുള്ള ജ്യോതിഷ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന അർജുൻ മുനിയപ്പ (31), സൗജന്യമായി ഭാവിപറയാം എന്ന് വാഗ്ദാനം ചെയ്ത് 14 കാരിയെ അവിടേക്ക് വിളിച്ചുകയറ്റുകയായിരുന്നു എന്നാണ് പൊലീസ് കേസ്.
എന്നാൽ അവിടെ വച്ച് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന് പൊലീസ് പറയുന്നു.
പരാതി ലഭിച്ചതിനെ തുടർന്ന് ഞായറാഴ്ച വൈകിട്ട് തന്നെ പൊലീസ് ജ്യോതിഷ കേന്ദ്രത്തിലെത്തുകയും മുനിയപ്പയെ ചോദ്യം ചെയ്യുകയുമുണ്ടായി. എന്നാൽ പെൺകുട്ടിയുമായി സംസാരിക്കാത്തതിനാൽ അന്ന് അറസ്റ്റ് ചെയ്തില്ല.
തമിഴ് പരിഭാഷകരുടെ സഹായത്തോടെയായിരുന്നു ചോദ്യം ചെയ്യൽ

തിങ്കളാഴ്ച വൈകിട്ട് ആറു മണിയോടെ ഇയാൾ സിംഗപ്പൂരിലേക്കു കടക്കാനായി വിമാനത്താവളത്തിലെത്തിയതായി ഓസ്ട്രേലിയൻ ഫെഡറൽ പൊലീസ് ഈ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥർക്ക് വിവരം നൽകുകയായിരുന്നു. തുടർന്നാണ് അർജുൻ മുനിയപ്പയെ അറസ്റ്റ് ചെയ്തത്.
16 വയസിൽ താഴെയുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിനും, ലൈംഗികോദ്ദേശ്യത്തോടെ സ്പർശിച്ചതിനുമുള്ള കേസുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
ചൊവ്വാഴ്ച വീഡിയോ ലിങ്ക് വഴി കോടതിയിൽ ഹാജരാക്കിയെങ്കിലും ഇയാൾ ജാമ്യാപേക്ഷ നൽകിയിട്ടില്ല. ലിവർപൂൾ കോടതി ബുധനാഴ്ച വീണ്ടും കേസ് പരിഗണിക്കും.
കൂടുതൽ ഓസ്ട്രേലിയൻ വാർത്തകൾക്കും വിശേഷങ്ങൾക്കും SBS Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക...

