ക്വീൻസ് ബർത്ത്ഡേയോടനുബന്ധിച്ചുള്ള ബഹുമതികളാണ് ഗവർണർ ജനറൽ പീറ്റർ കോസ്ഗ്രോവ് പ്രഖ്യാപിച്ചത്.
ആരോഗ്യരംഗത്തു നൽകിയിട്ടുള്ള സംഭാവനകൾ കണക്കിലെടുത്ത് പ്രൊഫ. ജേക്കബ് ജോർജിനെ മെംബർ ഓഫ് ദ ഓർഡർ ഓഫ് ഓസ്ട്രേലിയ എന്ന പദവിയിലേക്കാണ് തെരഞ്ഞെടുത്തത്.
കരൾ രോഗ ചികിത്സാ രംഗത്ത് നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ള പ്രൊഫ. ജേക്കബ് ജോർജ് 2000 മുതൽ വെസ്റ്റ്മീഡ് ആശുപത്രിയിലെ ഗാസ്ട്രോ എൻട്രോളജി-ഹെപറ്റോളജി വിഭാഗം തലവനാണ്. ഇതോടൊപ്പം സിഡ്നി യൂണിവേഴ്സിറ്റിക്കു കീഴിലുള്ള സ്റ്റോർ ലിവർ സെന്റർ ഡയറക്ടറും, സിഡ്നി മെഡിക്കൽ സ്കൂളിലെ ഹെപാറ്റിക് മെഡിസിൻ വിഭാഗം ചെയറുമാണ് അദ്ദേഹം.
കരൾ രോഗങ്ങളുടെയും കരളിനെ ബാധിക്കുന്ന ക്യാൻസറിന്റെയും കാരണങ്ങളെക്കുറിച്ച് ശ്രദ്ധേയമായ നിരവധി ഗവേഷണങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്.
385ഓളം ഗവേഷണ പ്രബന്ധങ്ങൾ ഈ വിഷയത്തിൽ അദ്ദേഹം പ്രസിദ്ധീകരിച്ചു.
മലയാളികൾക്കുണ്ടാകുന്ന കരൾരോഗങ്ങളെക്കുറിച്ച് മുമ്പ് അദ്ദേഹം എസ് ബി എസ് മലയാളവുമായി സംസാരിച്ചിരുന്നു. കലാഭവൻ മണി, രാജേഷ് പിള്ള തുടങ്ങി നിരവധി പേർ കരൾ രോഗം ബാധിച്ച് മരിച്ച സാഹചര്യത്തിലായിരുന്നു അദ്ദേഹവുമായുള്ള ഈ അഭിമുഖം.
1214 പേർക്കാണ് ക്വീൻസ് ബർത്ത്ഡേയോടനുബന്ധിച്ചുള്ള ഓർഡർ ഓഫ് ഓസ്ട്രേലിയ പുരസ്കാരങ്ങൾ നൽകിയിരിക്കുന്നത്. ഹോളിവുഡ് സൂപ്പർതാരം ഹ്യൂ ജാക്ക്മാൻ, മുൻ പ്രധാനമന്ത്രി കെവിൻ റഡ്, ABC ചെയർപേഴ്സൻ ഇറ്റ ബട്രോസ് തുടങ്ങിയവർ പട്ടികയിൽ ഉൾപ്പെടുന്നു.
ഇതാദ്യമായി പുരസ്കാര പട്ടികയിൽ 40 ശതമാനം സ്ത്രീകളാണ്.

