കഴിഞ്ഞ വർഷം ഡിസംബറിലുണ്ടായ അപകടത്തിൽ കുറ്റം സമ്മതിച്ചിരുന്ന ടാലിയ ക്യോകോ മേയ് കെംഗ് റ്റ്സുഷിമി എന്ന 46കാരിക്ക് കോടതി 1500 ഡോളർ പിഴശിക്ഷ വിധിച്ചതായി ഫ്രേസർ കോസ്റ്റ് ക്രോണിക്കിൾ പത്രമാണ് റിപ്പോർട്ട് ചെയ്തത്. മൂന്നു മാസത്തേക്ക് ഡ്രൈവിംഗ് ചെയ്യുന്നതിൽ നിന്ന് ഇവരെ വിലക്കിയതായും റിപ്പോർട്ട് പറയുന്നു.
ടാലിയ ക്യോകോ ഓടിച്ചിരുന്ന കാർ മറ്റൊരു കാറുമായി നേരിട്ട് ഇടിക്കുകയായിരുന്നു. ആ കാറിലുണ്ടായിരുന്ന റോസ് ഡെയ്ൽ എന്ന ഗർഭിണിക്ക് അപകടത്തിൽ സാരമായി പരുക്കു പറ്റിയിരുന്നു. എട്ടു മാസം ഗർഭിണിയായിരുന്ന റോസ് ഡെയ്ലിൻറെ ഗർഭം പിന്നീട് അലസുകയുണ്ടായി.
എട്ടു മാസം പ്രായമുള്ള ഗർഭസ്ഥ ശിശുവായതിനാൽ, മരണം എന്ന രീതിയിൽ തന്നെയാണ് ഇത് ക്വീൻസ്ലാൻറ് റോഡ്സ് വകുപ്പ് കണക്കാക്കിയതെന്ന് റിപ്പോർട്ട് പറയുന്നു. മതിയായ ശ്രദ്ധയില്ലാതെ കാറോടിച്ചു എന്ന വകുപ്പാണ് ടാലിയ ക്യോകോയ്ക്കെതിരെ പൊലീസ് ചുമത്തിയത്.
സംഭവത്തിൽ കോടതിയിലും പുറത്തും ഖേദം പ്രകടിപ്പിച്ച ടാലിയ ക്യോകോ കുറ്റം സമ്മതിച്ചിരുന്നു. അതേസമയം, രോഗത്തിനുള്ള മരുന്നു കഴിച്ചിരുന്ന അവർ അതുകൊണ്ട് ക്ഷീണത്തിലായിരുന്നുവെന്നും, മറ്റൊരു കാറിൽ തട്ടിയതോടെ ഡ്രൈവിംഗിലുള്ള നിയന്ത്രണം നഷ്ടമായെന്നുമാണ് അവരുടെ അഭിഭാഷകൻ വാദിച്ചത്.

