രാജ്യം ഇതുവരെ കണ്ട ഏറ്റവും അപകടകരമായ കാട്ടുതീയാകും ഈയാഴ്ച ഫയർ സർവീസ് കമ്മീഷണർ ഷെയ്ൻ ഫിറ്റ്സിമ്മൻസ്
കാട്ടുതീ മുന്നറിയിപ്പ് നൽകുന്ന റേറ്റിംഗ് സംവിധാനത്തിലെ ഏറ്റവും ഉയർന്ന കാറ്റസ്ട്രോഫിക് (catastrophic) എന്ന മുന്നറിയിപ്പാണ് സിഡ്നി ഉൾപ്പെടെ ന്യൂ സൗത്ത് വെയിൽസിലെ പല മേഖലകൾക്കും നൽകിയിരിക്കുന്നത്.
2009ൽ ഈ റേറ്റിംഗ് സംവിധാനം നിലവിൽ വന്ന ശേഷം സിഡ്നിയിൽ ആദ്യമായാണ് കാറ്റസ്ട്രോഫിക് അഥവാ ദുരന്തസാധ്യത എന്ന മുന്നറിയിപ്പ് നൽകുന്നത്.

ചൊവ്വാഴ്ചയായിരിക്കും ഏറ്റവും രൂക്ഷമായ സാഹചര്യം. മുൻപ് കരുതിയതിനേക്കാൾ ഗുരുതരമായിരിക്കും ചൊവ്വാഴ്ചത്തെ സാഹചര്യം എന്ന് റൂറൽ ഫയർ സർവീസ് ചൂണ്ടിക്കാട്ടി.
ഈ സാഹചര്യത്തിലാണ് പ്രീമിയർ ഗ്ലാഡിസ് ബെറെജെക്ലിയൻ സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
ഒരാഴ്ചത്തേക്കാണ് അടിയന്തരാവസ്ഥ.
കഴിഞ്ഞയാഴ്ച തുടങ്ങിയ കാട്ടുതീയിൽ ഇതിനകം മൂന്നു പേർ മരിച്ചിട്ടുണ്ട്. മരണസംഖ്യ ഇനിയും കുടാമെന്നാണ് സൂചനകൾ.
ഓസ്‌ട്രേലിയയുടെ ചരിത്രത്തിൽ കാട്ടുതീ മൂലം 2009ൽ സംഭവിച്ച വലിയ ദുരന്ത ദിവസമായ കറുത്ത ശനിയാഴ്ചയ്ക്ക് (Black Saturday) സമാനമായ സ്ഥിതിഗതികളാണ് രാജ്യത്ത് ഇപ്പോഴുള്ളതെന്ന് അധികൃതർ അറിയിച്ചു. 1500ലേറെ അഗ്നിശമനസേനങ്ങളാണ് തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമിക്കുന്നത്.
എട്ടര ലക്ഷം ഹെക്ടർ പ്രദേശത്താണ് സംസ്ഥാനത്ത് ഇതുവരെ കാട്ടുതീ പടർന്നിരിക്കുന്നത്. ചൊവ്വാഴ്ച കടുത്ത ചൂടും ശക്തമായ കാറ്റും കൂടിയാകുമ്പോൾ കൂടുതൽ മേഖലകളിലേക്ക് തീ പടരും.
മുന്നറിയിപ്പ് ഇവിടങ്ങളിൽ
സിഡ്നി നഗരം ഉൾപ്പെടുന്ന ഗ്രേറ്റർ സിഡ്നി, ഗ്രേറ്റർ ഹണ്ടർ, ഇല്ലവാര/ഷോൽഹാവൻ മേഖലകളിൽ അതീവദുരന്ത സാധ്യത അഥവാ കാറ്റസ്ട്രോഫിക് എന്ന മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.
North Coast, Central Ranges, Northern Slopes തുടങ്ങിയ മേഖലകളിൽ സിവിയർ (രൂക്ഷമായ കാട്ടുതീ) എന്ന മുന്നറിയിപ്പാണ്. റേറ്റിംഗ് സംവിധാനത്തിലെ മൂന്നാമത്തെ മുന്നറിയിപ്പാണ് ഇത്.

സിഡ്നി നഗരത്തോടു ചേർന്ന് കാടുകൾക്ക് സമീപമുള്ള പ്രദേശങ്ങളായ ഹോൺസ്ബി, ബ്ലൂ മൗണ്ടൻസ്, ലെയ്ൻ കോവ് എന്നിവിടങ്ങളിൽ ജനങ്ങൾ കാടുകളിൽ നിന്ന് അകലം പാലിക്കണം എന്നും ഫയർ സർവീസ് നിർദ്ദേശിച്ചു.
ഒട്ടേറെ സ്കൂളുകൾക്കും ഈ ദിവസങ്ങളിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കാട്ടൂതീ രൂക്ഷമാകാൻ കാരണം ഇന്ത്യയിലെ മഴയും
ഇന്ത്യയിൽ തെക്കുപടിഞ്ഞാറൻ കാലർഷം അവസാനിക്കാൻ വൈകിയതാണ് ഓസ്ട്രേലിയയിലെ കാട്ടുതീ ഭീഷണി ഇത്രയും ഉയരാൻ കാരണമെന്നാണ് വിലയിരുത്തൽ.
ജൂൺ മുതൽ സെപ്റ്റംബർ വരെയാണ് ഇന്ത്യയിൽ സാധാരണ തെക്കുപടിഞ്ഞാറൻ കാലവർഷമുള്ളത്. അതുകഴിഞ്ഞ് ഇവിടെ നിന്നുള്ള കാറ്റ് തെക്കുഭാഗത്തേക്ക് നീങ്ങാറാണ് പതിവ്.
എന്നാൽ ഈവർഷം ഇന്ത്യയിൽ ലഭിച്ച റെക്കോർഡ് മഴ ഒക്ടോബർ പകുതി വരെ നീണ്ടു നിന്നു. ഇതോടെ ഡാർവിനിൽ സാധാരണ ലഭിക്കേണ്ട ഈർപ്പമുള്ള കാലാവസ്ഥ വൈകുകയായിരുന്നു.

രാജ്യത്തിന്റെ കിഴക്കൻ തീരത്ത് അന്തരീക്ഷ വരൾച്ചയും കാട്ടുതീ സാധ്യതയും കൂടാൻ ഇതൊരു പ്രധാന കാരണമായെന്ന് മെൽബൺ യൂണിവേഴ്സിറ്റിയിലെ ട്രെൻറ് പെൻമാൻ ചൂണ്ടിക്കാട്ടി.

