ജൂറിക്കു മുന്നിലുള്ള കേസിന്റെ അന്തിമ വിചാരണ നവംബർ എട്ടിന് ആരംഭിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.
എന്നാൽ കേസിന്റെ നിയമവശങ്ങളെക്കുറിച്ചുള്ള കൂടുതൽ വാദങ്ങൾ കാരണമാണ് വിചാരണ ജനുവരിയിലേക്ക് നീട്ടിവച്ചത്.
കേസ് പരിഗണിക്കുന്നതിനായി ജൂറി ജനുവരി 29 -നു ചേരുമെന്ന് സുപ്രീം കോടതി അറിയിച്ചു.
2015 ഒക്ടോബറിലാണ് സാം എബ്രഹാമിനെ മെൽബണിലെ എപ്പിങ്ങിലുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സാമിന്റെ ഭാര്യ സോഫിയ സാമും സുഹൃത്ത് അരുൺ കമലാസനനും ചേർന്ന് സയനൈഡ് നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്.
ഈ കേസിന്റെ പ്രാരംഭ വാദം ജൂൺ മാസത്തിൽ നടന്നിരുന്നു. ഇതിൽ സോഫിയയും അരുൺ കമലാസനനും കോടതിയിൽ കുറ്റം നിഷേധിച്ചിരുന്നു. കേസിലെ തെളിവുകളെക്കുറിച്ച് പ്രധാന സാക്ഷികളുടെ ക്രോസ് വിസ്താരവും നടന്നിരുന്നു.
സാം എബ്രഹാമിനെ കിടപ്പറയിൽ വച്ച് ഓറഞ്ച് ജ്യൂസിൽ സയനൈഡ് കലർത്തിക്കൊടുത്ത് കൊലപ്പെടുത്തി എന്ന കുറ്റമാണ് ഇരുവർക്കും മേൽ ചുമത്തിയിരിക്കുന്നത്. സംഭവത്തിന് മൂന്നു മാസം മുന്പ് സാമിനെ വധിക്കാൻ ശ്രമിച്ചതിന് മറ്റൊരു വധശ്രമക്കേസ് കൂടി അരുൺ കമലാസനനു മേൽ ചുമത്തിയിട്ടുണ്ട്.
സാമിന്റെ ശരീരത്തിൽ സൈനയ്‌ഡിന്റെ അംശം കണ്ടെത്തിയതായി ടോക്സിക്കോളജിസ്റ് കോടതിയോട് പറഞ്ഞിരുന്നു.
കൂടുതൽ ഓസ്‌ട്രേലിയൻ വാർത്തകൾക്ക് എസ് ബി എസ് മലയാളം ഫേസ്ബുക് പേജ് ലൈക് ചെയ്യുക.

