കൊറിയൻ സിനിമകളും വിവിധ ഇന്ത്യൻ ഭാഷാ സിനിമകളും ഇംഗ്ലീഷ് മാത്രമറിയുന്ന പ്രേക്ഷകർക്കായി നിരൂപണം ചെയ്ത് യുട്യൂബിൽ തരംഗമായ ചലച്ചിത്ര നിരൂപകനാണ് ബ്രിസ്ബൈൻ സ്വദേശിയായ കോറി ഹിൻസ്ചൺ.
മണിച്ചിത്രത്താഴ് മുതൽ വാനപ്രസ്ഥവും ദൃശ്യവും വരെയുള്ള മോഹൻലാൽ സിനിമകൾ നിരൂപണം ചെയ്തതോടെ ഈ ചലച്ചിത്ര നിരൂപകൻ ഒരു ലാലേട്ടൻ ഫാനായി മാറിയിരുന്നു. ലോകോത്തര അഭിനേതാവ് എന്നായിരുന്നു ഈ ചിത്രങ്ങൾ കണ്ട ശേഷം മോഹൻലാലിനെ കോറി വിശേഷിപ്പിച്ചിരുന്നത്.
എസ് ബി എസ് മലയാളം നൽകിയ റിപ്പോർട്ടിലൂടെ കോറിയെക്കുറിച്ചറിഞ്ഞ മോഹൻലാൽ ഷോ സംഘാടകരാണ് മോഹൻലാലുമായി നേരിൽ കാണാൻ അവസരം നൽകാമെന്ന് പറഞ്ഞത്.
അതു മുതൽ ലാലേട്ടനെ കാണാൻ കാത്തിരുന്ന കോറി ഹിൻസ്ചൺ, സിഡ്നിയിൽ മോഹൻലാൽ ഷോ കാണാൻ എത്തിയിരുന്നു. തുടർന്ന് മോഹൻലാലിന്റെ ഹോട്ടൽ മുറിയിലെത്തിയാണ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയത്.
സ്റ്റേജ് ഷോകളുടെ തിരക്കിനിടയിൽ അർദ്ധരാത്രിക്ക് ശേഷവും തന്നെ കാണാനും അൽപനേരം ഒരുമിച്ചിരുന്ന് സംസാരിക്കാനും മോഹൻലാൽ തയ്യാറായതിലെ ആവേശവും സന്തോഷവുമെല്ലാം ഒരു യുട്യൂബ് വീഡിയോയിലൂടെ കോറി പങ്കുവച്ചിട്ടുണ്ട്.
ഈ കൂടിക്കാഴ്ചയിലേക്ക് നയിച്ച എസ് ബിഎസ് മലയാളം റിപ്പോർട്ടിനെക്കുറിച്ചും വാചാലനാകുകയാണ് ഈ വീഡിയോയിൽ കോറി ഹിൻസ്ചൺ.
തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ഫിലിം ഫെസ്റ്റിവലിനായി കേരളത്തിലെത്തണമെന്നും, അപ്പോൾ മോഹൻലാലുമായി കൂടുതൽ സമയം ചെലവഴിക്കണമെന്നുമുള്ള ആഗ്രഹത്തിലാണ് ഈ ബ്രിസ്ബൈൻകാരൻ ഇപ്പോൾ.

