മനുഷ്യക്കടത്തിന് കൂട്ടു നിന്നു: ഓസ്‌ട്രേലിയയിൽ 45 വയസ്സുള്ള ഇന്ത്യക്കാരിക്കെതിരെ കേസ്

മകന്റെ ഭാര്യയേയും രണ്ടര മാസം പ്രായമായ കുഞിനെയും സിഡ്‌നിയിൽ നിന്നും ഇന്ത്യയിലേക്ക് നിർബന്ധിച്ച് അയച്ചതിന് ഇന്ത്യാക്കാരിയായ മധ്യവയസ്കക്കെതിരെ ഫെഡറൽ പോലീസ് മനുഷ്യക്കടത്തിനു കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ മകൻ പർദീപ് ലോഹനെതിരെയും പോലീസ് കേസെടുത്തിരുന്നു.

human trafficking

AFP in Human Trafficking Source: AAP

കഴിഞ്ഞ വർഷം ഡിസംബറിലാണ് പടിഞ്ഞാറൻ സിഡ്നിയിലെ ലിഡ്കംബിലുള്ള 27 കാരനായ പർദീപ് ലോഹനെതിരെ പോലീസ് മനുഷ്യക്കടത്തിന് കേസെടുത്തത്. ഇയാളുടെ ഭാര്യയേയും രണ്ടര മാസം പ്രായമായ മകളെയും നിർബന്ധപൂർവം ഇന്ത്യയിലേക്ക് അയച്ചു എന്നതിനാണ് ഫെഡറൽ പോലീസ് ഇയാൾക്കെതിരെ കേസെടുത്തത്.

ഇയാളുടെ 45 വയസ്സ് പ്രായമായ അമ്മക്കെതിരെയും ഇതേ കുറ്റമാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. ഭാര്യയെയും കുഞ്ഞിനേയും നിർബന്ധിച്ച് ഇന്ത്യയിലേക്ക് അയക്കാനും കുഞ്ഞിന്റെ പാസ്പോർട്ട് നശിപ്പിക്കാനും  മകന് കൂട്ടുനിന്നു എന്നാരോപിച്ചാണ് ഇവർക്കെതിരെ മനുഷ്യക്കടത്തിന് കേസെടുത്തിരിക്കുന്നത്.

ഇന്ത്യയിലേക്ക് തിരിച്ച് പോകാൻ ശ്രമിച്ച ഇവരെ കഴിഞ്ഞയാഴ്ച സിഡ്നി വിമാനത്താവളത്തിൽ വച്ച് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന്  കോടതിയിൽ ഹാജരാക്കി.

കേസ് പരിഗണിക്കുന്നതിനിടെ കോടതിയിൽ ബഹളമുണ്ടാക്കിയതിനെത്തുടർന്ന് പർദീപിനോട് പുറത്തേക്ക് പോകാൻ കോടതി നിർദ്ദേശിച്ചു. ഇയാളുടെ അമ്മയോട് രാജ്യം വിടരുതെന്നും പാസ്സ്‌പോർട്ട് പൊലീസിനെ ഏൽപ്പിക്കണമെന്നും മജിസ്‌ട്രേറ്റ് ഉത്തരവിട്ടു.

ഭാര്യയുടെ വിസ അപേക്ഷയുമായി ബന്ധപ്പെട്ട് തെറ്റായതും തെറ്റിദ്ധാരണാജനകമായതുമായ വിവരങ്ങൾ പർദീപ് കുടിയേറ്റകാര്യ വകുപ്പിന് നൽകിയെന്നും ആരോപണമുണ്ട്. ഇതിന്റെ പേരിലും പർദീപിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട് .

ഭാര്യയുടെ വിസയും കുട്ടിയുടെ പാസ്പോർട്ടും റദ്ദാക്കാനും ഇയാൾ കുടിയേറ്റകാര്യ വകുപ്പിനെ ബന്ധപ്പെട്ടിരുന്നുവെന്നും ഭാര്യയും കുഞ്ഞും ഓസ്‌ട്രേലിയയിലേക്ക് തിരിച്ചു വരാതിരിക്കാനായിരുന്നു ഇതെന്നും കേസെടുത്ത സമയത്ത് പൊലീസ് മാധ്യമങ്ങളെ അറിയിച്ചിരുന്നു. 

12 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മനുഷ്യക്കടത്ത്.


1 min read

Published

Updated



Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now