തെക്കു കിഴക്കൻ മെൽബണിലെ ബെറിക്കിലുള്ള വൂൾവർത്സിൽ നിന്നും വാങ്ങിയ പെയർ കഴിച്ചപ്പോഴാണ് സൂചി കണ്ടെത്തിയത്. എ ബി സി ന്യൂസ് ജീവനക്കാരി ക്ലയർ ബോൺസേർ ആണ് ചൊവ്വാഴ്ച ഡ്രൈവിങ്ങിനിടെ കഴിച്ച പെയറിൽ സൂചി കണ്ടത്.
കണ്ടെത്തിയ സൂചിയും പെയറും സീഫോർഡിലുള്ള വൂൾവർത്സിൽ നൽകിയതായി ക്ലയർ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് വൂൾവർത്സ് വക്താവ് അറിയിച്ചു.

ഓസ്‌ട്രേലിയയുടെ ആറ് സംസ്ഥാനങ്ങളിൽ സ്ട്രോബറിക്കുള്ളിൽ നിന്നും സെപ്റ്റംബർ മാസത്തിൽ തയ്യൽ സൂചി കണ്ടെത്തിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ ക്വീൻസ്ലാന്റിലുള്ള 50 വയസ്സുകാരിയായ സ്ത്രീയെ ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയിരുന്നു .
മുൻ ഫാം ജീവനക്കാരിയായ ഇവർ "പ്രതികാര നടപടിയായാണ്" ഈ കുറ്റകൃത്യത്തിലേർപ്പെട്ടതെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്. ഭക്ഷണത്തിൽ മായം ചേർക്കുന്നതും, സാമ്പത്തിക നഷ്ടമുണ്ടാക്കണമെന്ന ഗൂഢോദ്ദേശ്യത്തോടെയുള്ള മായം ചേർക്കലും ഉൾപ്പെടെ ഏഴു വകുപ്പുകളാണ് ഇവരുടെ മേൽ ചുമത്തിയിരിക്കുന്നത്.
കൂടുതൽ ഓസ്‌ട്രേലിയൻ വാർത്തകൾക്ക് എസ് ബി എസ് മലയാളം ഫേസ്ബുക് പേജ് ലൈക് ചെയ്യുക

