വിക്ടോറിയയിൽ 403 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് വൈറസ് ബാധ രൂക്ഷമാകുന്ന സാഹചര്യത്തിൽ കൊറോണപരിശോധന നടത്തുന്നവർക്കും സ്ഥിരീകരിച്ചവർക്കും സാമ്പത്തിക സഹായം നൽകുമെന്ന് പ്രീമിയർ ഡാനിയൽ ആൻഡ്രൂസ് പ്രഖാപിച്ചു.
കൊറോണ പരിശോധനക്ക് വിധേയരാവുന്നവർക്കും, ഫലം ലഭിക്കുന്നത് വരെ സ്വയം ഐസൊലേറ്റ് ചെയ്യേണ്ടവർക്കും, മെഡിക്കൽ ലീവ് ലഭ്യമല്ലാത്ത സാഹചര്യത്തിൽ സർക്കാർ 300 ഡോളർ ധനസഹായം നൽകും.
ഇത് ലഭ്യമാക്കാനായി 1800 675 398 എന്ന സംസ്ഥാന ഹോട്ട്ലൈൻ നമ്പറിൽ ബന്ധപ്പെടാമെന്നും പ്രീമിയർ അറിയിച്ചു.
രോഗലക്ഷണങ്ങൾ ഉള്ളവർ സ്വയം ഐസൊലേറ്റ് ചെയ്യാത്തതാണ് രോഗബാധ വർധിക്കാൻ കാരണമെന്ന് പ്രീമിയർ ബുധനാഴ്ച വ്യക്തമാക്കിയിരുന്നു.
രോഗം സ്ഥിരീകരിച്ച പത്തിൽ ഒമ്പത് പേർ പരിശോധനക്ക് ശേഷം ഐസൊലേറ്റ് ചെയ്തില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
മാത്രമല്ല, രോഗം ബാധിക്കുന്ന കാഷ്വൽ ജീവനക്കാർക്കും ഫ്രീലാൻസ് ജോലി ചെയ്യുന്നവർക്കും, സിക്ക് ലീവ് ലഭ്യമല്ലാത്ത സാഹചര്യത്തിൽ സർക്കാർ ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഇവർക്ക് ഒറ്റ തവണത്തെ ധനസഹായമായ 1,500 ഡോളർ നൽകുമെന്നാണ് സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.
ആശുപത്രി സന്ദർശനത്തിന് നിയന്ത്രണം
സംസ്ഥാനത്ത് ആരോഗ്യ പ്രവർത്തകരുടെ ഇടയിൽ രോഗ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ആശുപത്രിയും ഏജ്ഡ് കെയറും സന്ദർശിക്കുന്നതിലും സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി.
ഒരു ദിവസം ഒരു സന്ദര്ശകന് മാത്രമേ ഇനി മുതൽ ആശുപത്രിയും ഏജ്ഡ് കെയറും സന്ദർശിക്കാൻ അനുവാദമുള്ളൂ. അതും ഒരു മണിക്കൂറിലേക്ക് മാത്രം.
ആശുപത്രിയിൽ കഴിയുന്ന കുട്ടികളുടെ രക്ഷിതാക്കൾക്കും പാലിയേറ്റിവ് കെയറിലുള്ള രോഗികളുടെ സന്ദര്ശകരെയും ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
എന്നാൽ ഗര്ഭിണികളെയാകും ഇത് കൂടുതലായി ബാധിക്കാൻ സാധ്യതയുള്ളതെന്ന് ആരോഗ്യ മന്ത്രി ജെന്നി മികകോസ് പറഞ്ഞു.
പ്രസവ സമയത്ത് പങ്കാളിക്കോ മറ്റൊരാൾക്കോ കൂടെ നിൽക്കാം. എന്നാൽ പ്രസവശേഷം രണ്ട് മണിക്കൂർ മാത്രമേ ഇവർക്ക് അമ്മമാരുടെ കൂടെ നിൽക്കാൻ അനുവാദമുള്ളൂ.
ഇന്ന് അഞ്ച് മരണം
പ്രായം 50 കളിൽ ഉള്ള ഒരാൾ ഉൾപ്പെടെ അഞ്ച് പേരാണ് സമാധാനത്ത് രോഗം ബാധിച്ച് മരണമടഞ്ഞത്.
പ്രായമേറിയവരെ മാത്രമല്ല രോഗം പിടികൂടുന്നതെന്നും ചെറുപ്പക്കാർക്ക് പ്രതിരോധന ശേഷിയുണ്ടെന്നും ഉള്ള ധാരണകൾ തെറ്റാണെന്നും പ്രീമിയർ ചൂണ്ടിക്കാട്ടി. ജൂലൈ മുതലുള്ള കണക്ക് പ്രകാരം രോഗബാധിച്ചവരിൽ 25 ശതമാനവും പ്രായം 20കളിലുള്ളവരാണെന്നും പ്രീമിയർ സൂചിപ്പിച്ചു.
അതുകൊണ്ട് തന്നെ രോഗ വ്യാപനം കുറയ്ക്കാൻ ചെറുപ്പക്കാർ നിയന്ത്രണങ്ങൾ പാലിക്കണമെന്ന് പ്രീമിയർ അഭ്യർത്ഥിച്ചു.
സംസ്ഥാനത്ത് രോഗംബാധിച്ച് നാല് കുട്ടികൾ ആശുപത്രിയിൽ ചികിത്സയിലുണ്ടെന്ന് ആരോഗ്യ മന്ത്രി ജെന്നി മികകോസ് പറഞ്ഞു.
പ്രായം 50 കളിലുള്ള പുരുഷൻ പുറമെ, പ്രായം 70 കളിലുള്ള ഒരു സ്ത്രീയും പുരുഷനും, പ്രായം 80കളിലുള്ള ഒരു പുരുഷനും, 90കളിലുള്ള ഒരു പുരുഷനുമാണ് മരണമടഞ്ഞത്.
സംസ്ഥാനത്ത് 484 പേർക്കാണ് ബുധനാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇവിടെ വ്യാഴാഴ്ച മുതൽ മാസ്ക് നിര്ബന്ധമാക്കിയിരിക്കുകയാണ്. മാസ്ക് ധരിക്കാത്തവരിൽ നിന്ന് 200 ഡോളർ പിഴ ഈടാക്കുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.
People in Australia must stay at least 1.5 metres away from others. Check your state’s restrictions on gathering limits.
If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080.