ന്യൂ സൗത്ത് വെയിൽസിൽ കത്തി പടരുന്ന കാട്ടുതീ മൂലം ആഴ്ചകളായി വായൂ മലിനീകരണം രൂക്ഷമാണ്. സംസ്ഥാനത്തുള്ള പുക മൂടിയ അന്തരീക്ഷം നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ഇതിന് പുറമെയാണ് കാട്ടുതീ സംസ്ഥാനത്ത് കുടിവെള്ളവും മലിനമാക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ.
കാട്ടുതീയുടെ അവശിഷ്ടങ്ങൾ വെള്ളത്തിൽ അടിഞ്ഞതോടെ കടൽത്തീരങ്ങളിലും മാലിന്യം നിറഞ്ഞിരിക്കുകയാണ്. കാട്ടുതീയിൽ നിന്നുള്ള ചാരം വെള്ളത്തിൽ അടിഞ്ഞതുവഴി കടൽത്തീരങ്ങൾ കരിനിറഞ്ഞ അവസ്ഥയിലാണ്.
ഇതുമൂലം വാരാന്ത്യത്തിൽ പല തീരങ്ങളിലും പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല.
കടൽത്തീരങ്ങൾ സുരക്ഷിതമായ അവസ്ഥയിലാണോ എന്ന കാര്യം ഉറപ്പു വരുത്തിയ ശേഷം മാത്രമേ ഉപയോഗിക്കാവൂ എന്ന് ലൈഫ്‌സേവിംഗ് ഡയറക്ടർ ജോയൽ വൈസ്മാൻ മുന്നറിയിപ്പ് നൽകി.
തീരം സുരക്ഷിതമാണോ എന്ന വിവരം Beachsafe app ൽനിന്നോ വെബ്സൈറ്റിൽ നിന്നോ അറിയാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
മീനുകൾ കൂട്ടത്തോടെ ചത്തൊടുങ്ങാനും ഈ മലിനീകരണം കാരണമായേക്കാമെന്നും ആശങ്കകളുണ്ട്.
ഈ ചാരവും മറ്റ് അവശിഷ്ടങ്ങളും കുടിവെള്ളത്തെയും മലിനമാക്കുമോ എന്ന ആശങ്കയിലാണ് സമുദ്ര ശാസ്ത്രജ്ഞർ. മഴ പെയ്താൽ ഇവ കുടിവെള്ള സ്രോതസുകളിലേക്ക് ഒഴുകി എത്തുകയും, പായൽ നിറയാൻ കാരണമാകുകയും ചെയ്യാമെന്ന് മറൈൻ എകോളജിസ്റ്റ് പ്രൊഫസർ എമ്മ ജോൺസ്റ്റൻ ചൂണ്ടിക്കാട്ടി.
ഇത് വഴി കുടിവെള്ളം മലിനമാകാനുള്ള സാധ്യതകൾ കൂടുതലാണെന്നും പ്രൊഫ. എമ്മ വ്യക്തമാക്കി.
88 കാട്ടുതീകളാണ് ന്യൂ സൗത്ത് വെയിൽസിന്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും പടരുന്നത്.
ഇതുമൂലം വായൂ മലിനീകരണം രൂക്ഷമായതോടെ സംസ്ഥാനത്ത് ശ്വാസകോശസംബന്ധമായ പ്രശ്നങ്ങൾ ബാധിച്ച് അടിയന്തര വിഭാഗത്തിൽ എത്തുന്നവരുടെ എണ്ണത്തിൽ 25 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
മാത്രമല്ല കഴിഞ്ഞ ഒരാഴ്ചയിൽ മാത്രം ആസ്തമയും മറ്റു ശ്വാസകോശ പ്രശ്നങ്ങളും മൂലം 2330 ഫോൺ കോളുകൾ ലഭിച്ചതായി NSW ആംബുലൻസ് അറിയിച്ചു.
കൂടുതൽ ഓസ്‌ട്രേലിയൻ വാർത്തകൾക്കും വിശേഷങ്ങൾക്കും എസ് ബി എസ് മലയാളം ഫേസ്ബുക് പേജ് ലൈക് ചെയ്യുക

