ഓസ്‌ട്രേലിയയിൽ കഠിനമായ കാട്ടു തീ ഭീഷണി തുടരുമ്പോൾ പലയിടങ്ങളിലും വായു മലിനീകരണം രൂക്ഷമാണ്.
ന്യൂ സൗത്ത് വെയ്ൽസിലും ക്വീൻസ്ലാൻഡിലും കാട്ടു തീയെ തുടർന്നുള്ള വായു മലിനീകരണം കടുത്ത പ്രതിസന്ധി സൃഷ്ഠിച്ചരിക്കുകയാണ്. ദിവസങ്ങളായി പുക നിറഞ്ഞ അന്തരീക്ഷം സിഡ്‌നി നഗരം ഉൾപ്പെടെ മൂടിയിരിക്കുകയാണ്.
ഇത്രയും രൂക്ഷമായ ഒരു സാഹചര്യം ഓസ്‌ട്രേലിയയിൽ ഉണ്ടായതിന്റെ പ്രധാന കാരണമെന്തായിരിക്കും? പുക പടലങ്ങൾ നിറഞ്ഞ അന്തരീക്ഷത്തിലെ വായു ശ്വസിക്കുന്നത് എത്രമാത്രം അപകടകരമാകാം? ഇക്കാര്യങ്ങൾ സിഡ്‌നി സർവകലാശാലയിലെ സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിൽ അസ്സോസിയേറ്റ് പ്രൊഫസ്സറായ ജെഫ്രി മോർഗൻ വിവരിക്കുന്നത് കേൾക്കാം ഇവിടെ.
ഡൽഹിയിലെ സാഹചര്യവുമായി താരതമ്യം ശരിയല്ല
സ്ഥിരമായി പുക നിറഞ്ഞ അന്തരീക്ഷത്തിൽ ജീവിക്കുന്നവർ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളും വല്ലപ്പോഴും മാത്രം ഉണ്ടാകുന്ന വായു മലിനീകരണം മൂലമുള്ള പ്രശ്നങ്ങളും ഏറെ വ്യത്യസ്തമാണെന്ന് അദ്ദേഹം പറയുന്നു.
ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം വർഷത്തിന്റെ ഒട്ടുമിക്ക ദിവസങ്ങളിലും കാണുന്നതാണ്.
സിഡ്നിയെയും ഡൽഹിയെയും അതുകൊണ്ടു തന്നെ ഇക്കാര്യത്തിൽ താരതമ്യം ചെയ്യാൻ കഴിയില്ല.
അടുത്തിടെ ഡൽഹിയിൽ ഒരു ഓക്സിജൻ പാർലർ തുടങ്ങിയത് വലിയ ചർച്ചയായിരുന്നു. എന്നാൽ ഇതൊരു പരിഹാരമായി കാണാൻ കഴിയില്ലെന്ന് ജെഫ്‌റി പറയുന്നു.
കാലാവസ്ഥാ വ്യതിയാനം ഓസ്‌ട്രേലിയയിലും ലോകമെമ്പാടും പല മാറ്റങ്ങൾക്ക് കാരണമാകുന്നു എന്ന് പഠനങ്ങൾ തെളിയിക്കുന്നതായി അദ്ദേഹം പറയുന്നു. അതുകൊണ്ടു തന്നെ ഇക്കുറി ഓസ്‌ട്രേലിയയിൽ കാണുന്ന കഠിനമായ സാഹചര്യങ്ങൾക്കും കാലാവസ്ഥ വ്യതിയാനത്തിന്റെ പങ്കിന് സാധ്യത കൂടുതലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.





