തിങ്കളാഴ്ചയാണ് കോഫ്സ് ഹാർബറിനടുത്തുള്ള മൂണീ കടപ്പുറത്ത് ഹൈദരാബാദ് സ്വദേശിയായ അബ്ദുൾ ജുനൈദിനെ കാണാതായത്. ബന്ധുക്കൾക്കൊപ്പം അവധിയാഘോഷിക്കാൻ എത്തിയ ഈ 28കാരനെ തിരയിൽപ്പെട്ട് കാണാതാവുകയായിരുന്നു.
കോഫ്സ് /ക്ലാരൻസ് പൊലീസ് ഡിസ്ട്രിക്ട്, മറൈൻ ഏരിയ കമാൻഡ്, സർഫ് ലൈഫ് സേവിങ് അസോസിയേഷൻ, പൊലീസ്, പോൾഎയർ എന്നിവർ ചേർന്ന് രണ്ട് ദിവസം ഇദ്ദേഹത്തെ കണ്ടെത്താനായി തിരച്ചിൽ നടത്തി.
എന്നാൽ അബ്ദുളിനെ രക്ഷപ്പെടുത്താൻ കഴിയുമെന്ന പ്രതീക്ഷ മങ്ങിയതോടെ ബുധനാഴ്ച ഉച്ചയോടെ തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു.

അബ്ദുലിനൊപ്പം അപകടത്തിൽപ്പെട്ട സിഡ്‌നിയിലെ ഓബണിലുള്ള 45കാരനായ മുഹമ്മദ് ഗൗസുദ്ദീനെയും 35കാരനായ സയ്ദ് രഹത്തിനെയും തിങ്കളാഴ്ച തന്നെ രക്ഷാപ്രവർത്തകർ കണ്ടെത്തി കരയ്‌ക്കെത്തിച്ചെങ്കിലും ജീവൻ ജീവൻ രക്ഷിക്കാനായില്ല .
കൂടുതൽ ഓസ്‌ട്രേലിയൻ വാർത്തകൾക്ക് എസ് ബി എസ് മലയാളം ഫേസ്ബുക് പേജ് ലൈക് ചെയ്യുക
ടീനേജുകാരായ മൂന്ന് കുട്ടികളും അപകടത്തിൽപെട്ടിരുന്നു. ഇവരെ രക്ഷിക്കാനായി മറ്റ് രണ്ട് ബന്ധുക്കൾക്കുമൊപ്പം കടലിലേക്ക് ചാടിയതാണ് അബ്ദുൾ.
രക്ഷാപ്രവർത്തകർ കുട്ടികളെ രക്ഷപ്പെടുത്തി. എന്നാൽ ഇവരെ രക്ഷിക്കാനായി കടലിലേക്ക് ചാടിയ മൂന്ന് പേരും മുങ്ങി മരിച്ചു. മരിച്ച മൂവരും ഹൈദരാബാദ് സ്വദേശികളാണ്.

ഈ വർഷം ഡിസംബർ 17ആം തിയതി വരെയുള്ള കണക്ക് പ്രകാരം 17 പേരാണ് ഈ വേനൽക്കാലത്ത് ഓസ്‌ട്രേലിയയിൽ മുങ്ങി മരിച്ചത്. തീരത്തെത്തുന്നവർ സുരക്ഷിതമല്ലാത്ത ഇടങ്ങളിൽ ഇറങ്ങരുതെന്ന് സർഫ് ലൈഫ് സേവിങ് അധികൃതർ അറിയിച്ചു.
സംഭത്തെത്തുടർന്ന് പുതിയ കുടിയേറ്റക്കാർക്കും അഭ്യാർത്ഥികൾക്കുമായി സിഡ്നി സർഫ് ലൈഫ് സേവിങ്ങിലെ അംഗങ്ങൾ ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചു.

