ന്യൂ സൗത്ത് വെയിൽസിൽ നടക്കുന്ന എല്ലാ പ്രധാന കായിക മത്സരങ്ങൾക്കും മാസ്ക് നിര്ബന്ധമാക്കുന്ന കാര്യത്തിൽ രണ്ട് ദിവസത്തിനുള്ളിൽ പ്രഖ്യാപനം നടത്തുമെന്ന് ആരോഗ്യ മന്ത്രി ബ്രാഡ് ഹസാഡ് അറിയിച്ചു.
ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശപ്രകാരമാണ് ഈ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.
എ-ലീഗ് മത്സരങ്ങൾ ഉൾപ്പെടെയുള്ള മത്സരങ്ങൾക്ക് ഇത് നടപ്പിലാക്കുമെന്നും മന്ത്രി ബ്രാഡ് ഹസാഡ് പറഞ്ഞു .
ന്യൂ സൗത്ത് വെയിൽസിൽ പുതിയ ക്ലസ്റ്ററുകളിലെ രോഗബാധ കൂടിവരുന്നതിനിടെ വ്യാഴാഴ്ച തുടങ്ങിയ ക്രിക്കറ്റ് ടെസ്റ്റ് മത്സരം കാണാൻ എത്തുന്നവർ മാസ്ക് ധരിക്കണമെന്നത് സർക്കാർ നിര്ബന്ധമാക്കിയിരുന്നു.
മാസ്ക് ധരിക്കാത്തവരിൽ നിന്ന് 1,000 ഡോളർ പിഴ ഈടാക്കുമെന്നും ആരോഗ്യ മന്ത്രി ബ്രാഡ് ഹസാഡ് അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ബുധനാഴ്ച രാത്രി എട്ട് മണി വരെയുള്ള 24 മണിക്കൂറിൽ പുതിയ രോഗബാധയൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ എട്ട് മണിക്ക് ശേഷം ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
സിഡ്‌നിയിൽ വീണ്ടും രോഗബാധ പൊട്ടിപ്പുറപ്പെട്ട നോർത്തേൺ ബീച്ചസ് ക്ലസ്റ്ററുമായി ബന്ധമുള്ളയാളാണ് ഇതെന്ന് NSW ചീഫ് ഹെൽത്ത് ഓഫീസർ കെറി ചാന്റ് അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്. സംസ്ഥാനത്ത് പരിശോധനയുടെ എണ്ണം കുറഞ്ഞു എന്നതും എടുത്തു പറയേണ്ടതുണ്ടെന്ന് ആക്‌ടിംഗ് പ്രീമിയർ ജോൺ ബറിലാറോ പറഞ്ഞു.
അതേസമയം, നോർത്തേൺ ബീച്ചസിൽ വീണ്ടും ഒരു രോഗബാധ കണ്ടെത്തിയതിനെത്തുടർന്ന് പ്രദേശത്ത് പ്രഖ്യാപിച്ചിരിക്കുന്ന സ്റ്റേ ഹോം നിർദ്ദേശം നീട്ടേണ്ടതുണ്ടോ എന്നതിൽ തീരുമാനം എടുത്തിട്ടില്ലെന്ന് കെറി ചാൻറ് പറഞ്ഞു.
നിലവിൽ ജനുവരി ഒമ്പത് വരെയാണ് ഇവിടെ സ്റ്റേ ഹോം നിർദ്ദേശം നൽകിയിരിക്കുന്നത്.
സംസ്ഥാനത്തെ ഹോട്ടൽ ക്വാറന്റൈനിൽ കഴിയുന്ന ആറ് പേർക്ക് വ്യാഴാഴ്ച്ച രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
പശ്ചിമ സിഡ്‌നിയിലെ വെൻറ്വർത്വില്ലിലുള്ള ഉദയ സൂപ്പർമാർക്കറ്റ്, ശ്രീ ലക്ഷ്മി സൂപ്പർമാർക്കറ്റ് തുടങ്ങിയ നിരവധി ഇന്ത്യൻ സ്റ്റോറുകൾക്കും റെസ്റ്റോറന്റുകൾക്കും ബുധനാഴ്ച സംസ്ഥാന ആരോഗ്യ വകുപ്പ് കൊവിഡ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വിക്ടോറിയയിൽ പുതിയ കേസുകളില്ല
വിക്ടോറിയയിൽ പുതുതായി രോഗബാധയൊന്നും സ്ഥിരീകരിച്ചിട്ടില്ല. ഒരാഴ്ചയിൽ ആദ്യമായാണിത്.
മെൽബണിലെ ഹാംപ്റ്റണിലുള്ള മെറിമാൻ കഫെയിൽ 'ഹൈയെസ്റ്റ് റിസ്ക്' അഥവാ ഏറ്റവും കൂടിയ മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.
ഡിസംബർ 28ന് ഉച്ചക്ക് 12.50 നും 2.40 നുമിടയിൽ ഇവിടം സന്ദർശിച്ചവർ നിർബന്ധമായും പരിശോധനക്ക് വിധേയരാവണമെന്ന് പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് അറിയിച്ചു.
കൂടാതെ ബ്രിട്ടനിൽ നിന്നുള്ള പുതിയ സ്‌ട്രെയിൻ സമൂഹത്തിനിടയിൽ പടരുന്നത് തടയാൻ കൂടുതൽ കർശന നടപടി എടുക്കുന്ന കാര്യം ദേശീയ ക്യാബിനറ്റിൽ ചർച്ച ചെയ്യുമെന്ന് പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് അറിയിച്ചു.
ന്യൂ സൗത്ത് വെയിൽസുമായുള്ള അതിർത്തി അടച്ചതിനെക്കുറിച്ചും പ്രീമിയർ സൂചിപ്പിച്ചു.
വിക്ടോറിയയിൽ മൂന്നാം വ്യാപനം തടയാനും വിക്ടോറിയക്കാരുടെ സുരക്ഷ ഉറപ്പ് വരുത്താനുമാണ് അതിർത്തി അടച്ചതെന്ന് അദ്ദേഹം പറഞ്ഞു. ന്യൂ സൗത്ത് വെയിൽസ് സന്ദർശിക്കുന്ന വിക്ടോറിയക്കാർക്ക് തിരിച്ചെത്താൻ അനുവാദമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബോക്സിംഗ് ഡേ ക്രിക്കറ്റ് ടെസ്റ്റ് മത്സരം കാണാനെത്തിയ ഒരാൾക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഇതേതുടർന്ന് MCG ക്ക് ബുധനാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു.
സംസ്ഥാനത്ത് 2,000 ലേറെ പേരാണ് ഐസൊലേഷനിൽ കഴിയുന്നതെന്ന് പ്രീമിയർ പറഞ്ഞു.
People in Australia must stay at least 1.5 metres away from others. Check your jurisdiction's restrictions on gathering limits.
If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080. News and information is available in 63 languages at sbs.com.au/coronavirus.
Please check the relevant guidelines for your state or territory: NSW, Victoria, Queensland, Western Australia, South Australia, Northern Territory, ACT, Tasmania.