ഓസ്ട്രേലിയയിൽ കൊറോണവൈറസ് വ്യാപനത്തിൽ പ്രകടമായ കുറവു രേഖപ്പെടുത്തുന്ന സാഹചര്യത്തിലാണ് ചില സംസ്ഥാനങ്ങൾ നിയന്ത്രണങ്ങളിൽ ഇളവ് നൽകിത്തുടങ്ങിയത്.
ക്വീൻസ്ലാന്റും വെസ്റ്റേൺ ഓസ്ട്രേലിയയുമായിരുന്നു ആദ്യം ഇളവ് പ്രഖ്യാപിച്ചത്.
എന്നാൽ, രോഗബാധ ഏറ്റവും കൂടിയ സംസ്ഥാനങ്ങളായ ന്യൂ സൗത്ത് വെയിൽസും വിക്ടോറിയയും ഇപ്പോൾ ഇളവു നൽകില്ല എന്ന് വ്യക്തമാക്കി.
ഇപ്പോൾ മികച്ച രീതിയിൽ സ്ഥിതി നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും, എന്നാൽ ജനങ്ങൾ പുറത്തിറങ്ങി തുടങ്ങിയാൽ പുതിയ വൈറസ് ബാധക്ക് സാധ്യത കൂടുതലാണെന്നും ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ഗ്ലാഡിസ് ബെറെജെക്ലിയൻ പറഞ്ഞു.
രണ്ടി പേർക്ക് മാത്രമാണ് സംസ്ഥാനത്ത് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മാർച്ച് എട്ടിനു ശേഷം ആദ്യമായണ് പുതിയ രോഗബാധ ഇത്രയും കുറഞ്ഞ നിരക്കില് എത്തുന്നത്.
നിയന്ത്രണങ്ങൾ ഇളവു ചെയ്ത് സാധാരണ ജീവിതം സാധ്യമാക്കണമെന്ന് സർക്കാരിനും ആഗ്രഹമുണ്ടെന്നും, എന്നാൽ അതോടൊപ്പമുള്ള അപകടസാധ്യതകൾ മുൻകൂട്ടി കാണണമെന്നും പ്രീമിയർ വ്യക്തമാക്കി.
ഉചിതമായ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ഇളവ് ചെയ്യും. പക്ഷേ ആ സമയം ഓരോരുത്തരും എങ്ങനെ പെരുമാറുന്നു എന്ന് സ്വയം വിലയിരുത്തണമെന്നും പ്രീമിയർ പറഞ്ഞു.
മേയ് 11 മുതൽ ആഴ്ചയിൽ ഒരു ദിവസം വീതം കുട്ടികളെ സ്കൂളിൽ പോകാൻ അനുവദിക്കുമെന്ന് സർക്കാർ നേരത്തേ പ്രഖ്യാപിച്ചിരുന്നു.
അഞ്ച് പ്രദേശങ്ങൾ കൂടി സംസ്ഥാനത്ത് ഇന്ന് ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു. ലിത്ഗോ, ബ്ലൂ മൗണ്ടൻ, ഹോൺസ്ബി, ലെയ്ൻകോവ്, നോർതേൺ ബിച്ചസ് എന്നിവയാണ് പുതിയ ഹോട്ട്സ്പോട്ടുകൾ.
നിയന്ത്രണം തുടരാൻ വിക്ടോറിയ
വിക്ടോറിയയിൽ സാമൂഹിക നിയന്ത്രണങ്ങൾ നിലവിലുള്ള പോലെ തുടരുമെന്ന് പ്രീമിയർ ഡാനിയൽ ആൻഡ്ര്യൂസ് പ്രഖ്യാപിച്ചു.
ഒരു പുതിയ കേസ് മാത്രമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. എന്നാൽ ജാഗ്രതയിൽ അൽപവും കുറവു വരുത്തില്ലെന്ന് പ്രീമിയർ വ്യക്തമാക്കി.
പല രാജ്യങ്ങളിലും നിയന്ത്രണങ്ങളിൽ ഇളവുവരുത്തിയ ഉദാഹരണം മുന്നിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ജനപ്രിയമായിരുന്നു ആ തീരുമാനങ്ങൾ. എന്നാൽ അധികം വൈകാതെ വൈറസ്ബാധയുടെ നിരക്ക് കൈവിട്ടുപോകുന്നതും അത്തരം സ്ഥലങ്ങളിൽ കണ്ടു.
കൂടുതൽ കടുത്ത നിയന്ത്രണങ്ങളിലേക്കായിരിക്കും ഇത് എത്തിക്കുന്നത്.
ഇത്തരം ഒരു സാഹചര്യം വിക്ടോറിയയിൽ ഉണ്ടാകാൻ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
എന്നാൽ ജനങ്ങൾ നിയന്ത്രണങ്ങൾ പാലിക്കുകയും, പരിശോധന നടത്താൻ മുന്നോട്ടു വരികയും ചെയ്താൽ സർക്കാരിന്റെ മുന്നിൽ കൂടുതൽ അവസരങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇളവു നൽകുമെന്ന് NT
വെസ്റ്റേൺ ഓസ്ട്രേലിയയുടെയും ക്വീൻസ്ലാന്റിന്റെയും മാതൃത പിന്തുടർന്ന് നിയന്ത്രണങ്ങളിൽ നേരിയ ഇളവ് നൽകാൻ നോർതേൺ ടെറിട്ടറിയും തീരുമാനിച്ചു.
വരും ആഴ്ചകളിൽ ടെറിട്ടറിവാസികൾക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തി തുടങ്ങാൻ കഴിയുമെന്ന് മുഖ്യമന്ത്രി മൈക്കൽ ഗണ്ണർ പ്രഖ്യാപിച്ചു.
കഴിഞ്ഞ മൂന്നാഴ്ചകളായി ടെറിട്ടറിയിൽ ഒറ്റ പുതിയ കൊവിഡ്-19 കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല.
വെള്ളിയാഴ്ച മുതൽ ടെറിട്ടറിയിലെ പാർക്കുകളും നാച്വറൽ റിസർവുകളും തുറക്കും.
എന്നാൽ സിഡ്നിയിലെ ബോണ്ടായി ബീച്ചിൽ കണ്ടതുപോലുള്ള ആൾക്കൂട്ടങ്ങൾ ടെറിട്ടറിയിലെ റിസർവുകളിൽ ഉണ്ടാകരുത് എന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സാമൂഹികമായ അകലം പാലിക്കൽ തുടരണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
ഈയാഴ്ച തന്നെ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കുമെന്നും മൈക്കൽ ഗണ്ണർ വ്യക്തമാക്കി. ജൂൺ മാസത്തോടെ ബിസിനസുകൾ തുറന്നു പ്രവർത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
അതേസമയം, ഫെഡറൽ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കക്കാഡു പോലുള്ള നാഷണൽ പാർക്കുകൾ തുറക്കില്ല.
People in Australia must stay at least 1.5 metres away from others and gatherings are limited to two people unless you are with your family or household.
If you believe you may have contracted the virus, call your doctor (don’t visit) or contact the national Coronavirus Health Information Hotline on 1800 020 080. If you are struggling to breathe or experiencing a medical emergency, call 000.
SBS is committed to informing Australia’s diverse communities about the latest COVID-19 developments. News and information is available in 63 languages at sbs.com.au/coronavirus.