ഇക്കഴിഞ്ഞ തിങ്കളാഴ്ച മൊറോക്കോയിൽ ചേർന്ന 2016 International Conference on Pulses for Health, Nutrition and Sustainable Agriculture in Drylands സമ്മേളനത്തിലാണ് പ്രൊഫസർ സിദ്ദിഖിനെ ഈ സ്ഥാനത്തേക്ക് നിയോഗിച്ചത്. ഭക്ഷ്യസുരക്ഷയും പോഷകാഹാരലഭ്യതയും ഉറപ്പു വരുത്തുന്നതിൽ പയറുവർഗ്ഗങ്ങൾക്കുള്ള പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുക എന്നതാണ് ഈ പദവിയിൽ അദ്ദേഹത്തിൻറെ ചുമതല.
മനുഷ്യരുടെ ആരോഗ്യത്തിനു പുറമേ, കാലാവസ്ഥാ വ്യതിയാനം തടയുന്നതിലും, ഭൂമിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും പയറുവർഗ്ഗങ്ങളുടെ കൃഷി വഹിക്കുന്ന പ്രധാനപ്പെട്ട പങ്ക് പ്രചരിപ്പിക്കുന്നതിനും അദ്ദേഹം നേതൃത്വം നൽകും. ഓസ്ട്രേലിയയിൽ പയറുവർഗ്ഗങ്ങളുടെ കൃഷി പ്രചരിപ്പിക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട പങ്കുവഹിച്ച ശാസ്ത്രജ്ഞനാണ് പ്രൊഫസർ കടന്പോട്ട് സിദ്ദിഖ്. ഓസ്ട്രേലിയയിലെ കടലക്കൃഷിയുടെ പിതാവ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. ഓസ്ട്രേലിയൻ കാർഷികരംഗത്തിനും രാജ്യാന്തര കാർഷികരംഗത്തിനും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പ്രൊഫസർ സിദ്ദിഖിന് ഈ പദവി നൽകുന്നതെന്ന് FAP ഡയറക്ടർ ജനറൽ ഹോസെ ഗാർസിയാനോ ഡ സിൽവ പറഞ്ഞു.
ഓസ്ട്രേലിയയെ ലോകത്ത് ഏറ്റവുമധികം കടല കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാക്കിയതിൽ പ്രധാന പങ്കുവഹിച്ചത് പ്രൊഫസർ സിദ്ദിഖാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തൃശൂർ സ്വദേശിയായ കടന്പോട്ട് സിദ്ദിഖിന് OAM ഉം വെസ്റ്റ് ഓസ്ട്രേലിയയിലെ പരമോന്നത പുരസ്കാരമായ വെസ്റ്റേൺ ഓസ്ട്രേലിയൻ ഓഫ് ദ ഇയറും ലഭിച്ചിട്ടുണ്ട്. കേരളത്തിലെ കാർഷികസർവകലാശാലകളുമായി ചേർന്നും അദ്ദേഹം നിരവധി പദ്ധതികൾ നടപ്പാക്കുന്നുണ്ട്.

