ചൈനയുടെ പുരോഗതിയെ സഹായിക്കുന്നതിന് സംഭാവനകള്‍ നല്‍കുന്ന വിദേശ പൗരന്‍മാര്‍ക്കാണ് ചൈനീസ് സര്‍ക്കാര്‍ ഫ്രണ്ട്ഷിപ്പ് പുരസ്‌കാരം നല്‍കുന്നത്. ചൈനയിലെ കാര്‍ഷികരംഗത്തും വിദ്യാഭ്യാസരംഗത്തും കഴിഞ്ഞ 15 വര്‍ഷമായി പ്രൊഫസര്‍ കദംബോട്ട് സിദ്ദിഖ് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് ഈ വര്‍ഷം അദ്ദേഹത്തെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്.
യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍കാര്‍ഷിക പഠന വിഭാഗം മേധാവിയാണ് പ്രൊഫസര്‍ കദംബോട്ട് സിദ്ദിഖ്. കൊടുങ്ങല്ലൂര്‍ സ്വദേശിയാണ് അദ്ദേഹം.
ചൈനയുടെ 70ാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ബെയ്ജിംഗില്‍ നടന്ന ചടങ്ങിലാണ് പ്രൊഫസര്‍ സിദ്ദിഖിന് പുരസ്‌കാരം ലഭിച്ചത്. ചൈനീസ് പ്രധാനമന്ത്രി ലീ കെച്യാംഗ്, ഉപപ്രധാനമന്ത്രി ഹാന്‍ ഷെങ്ങ് എന്നിവര്‍ പങ്കെടുത്ത ചടങ്ങിലായിരുന്നു പുരസ്‌കാര വിതരണം.

ചൈനീസ് കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ 70ാം വാര്‍ഷികവുമായിരുന്ന ഈ ദേശീയ ദിനം രാജ്യാന്തര തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഓരോ വര്‍ഷവും അമ്പതു വിദേശ വിദഗ്ധര്‍ക്കാണ് ചൈനീസ് സര്‍ക്കാര്‍ ഫ്രണ്ട്ഷിപ്പ് പുരസ്‌കാരം നല്‍കാറുള്ളത്. വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ക്കാണ് ഇത് നല്‍കുക.
ചൈനയിലെ ലാന്‍ഴോ യൂണിവേഴ്‌സിറ്റി, ഗാന്‍സു അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി, ചൈന അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി തുടങ്ങിയ പല സര്‍വകലാശാലകളുമായി യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റേണ്‍ ഓസ്‌ട്രേലിയ സഹകരിച്ചു പ്രവര്‍ത്തിച്ചു തുടങ്ങിയത് പ്രൊഫസര്‍ സിദ്ദിഖിന്റെ നേതൃത്വത്തിലായിരുന്നു.
ചൈനയിലെ വരണ്ട ഭൂമിയില്‍ എങ്ങനെ കൃഷി മെച്ചപ്പെടുത്താം എന്ന വിഷയത്തില്‍ പ്രൊഫസര്‍ സിദ്ദിഖ് ഗവേഷണം നടത്തിയിരുന്നു. ഓസ്‌ട്രേലിയയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഇതോടനുബന്ധിച്ച് ചൈനയിലേക്ക് പഠനത്തിനായി പോവുകയും ചെയ്തു.
ഈ പഠനം മുന്‍നിര്‍ത്തി മുമ്പും അദ്ദേഹത്തിന് ചൈനീസ് പുരസ്‌കാരം ലഭിച്ചിരുന്നു.
വരള്‍ച്ചാബാധിത പ്രദേശങ്ങളിലെ കൃഷിരീതികളെക്കുറിച്ചുള്ള പ്രൊഫസര്‍ കദംബോട്ട് സിദ്ദിഖിന്റെ പഠനങ്ങള്‍ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.
ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ, വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയന്‍ ഓഫ് ദ ഇയര്‍, ഐക്യരാഷ്ട്രസഭയുടെ പള്‍സ് അംബാസഡര്‍ തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുള്ള അദ്ദേഹം, രാജ്യാന്തര തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന കൃിഷിശാസ്ത്രജ്ഞനാണ്.

കേരളത്തിലെ കൃഷി മേഖലയും ഓസ്‌ട്രേലിയയിലെ വിദഗ്‌ധരും സഹകരിച്ചു പ്രവർത്തിക്കുന്ന പദ്ധതികൾ ആവിഷ്കരിക്കുന്നതിലും ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. വരൾച്ചബാധിത പ്രദേശങ്ങളിലെ കൃഷിയുമായി ബന്ധപ്പെട്ടുള്ള നിരവധി ഗവേഷണ പദ്ധതികളിലും അദ്ദേഹം സജീവമാണ്.

