ചൈൽഡ് കെയറിൽ പോകുന്ന കുട്ടികൾക്ക് നിലവിൽ ലഭിക്കുന്ന ചൈൽഡ് കെയർ ബെനഫിറ്റും, ചൈൽഡ് കെയർ റിബേറ്റും നിർത്തലാക്കി ചൈൽഡ് കെയർ സബ്സിഡി എന്ന ഒറ്റ ആനുകൂല്യമാക്കി സർക്കാർ മാറ്റിയിരുന്നു. ഈ മാറ്റം നടപ്പിലാക്കുന്നതിന് മൂന്നു ആഴ്‌ച്ച ബാക്കി നിൽക്കെ മൂന്നിൽ ഒന്ന് കുടുംബങ്ങളും പുതിയ ആനുകൂല്യങ്ങൾക്കായുള്ള അപേക്ഷകൾ നൽകിയിട്ടില്ലെന്ന് കണക്കുകൾ കാണിക്കുന്നു.
ഇതുവരെ എട്ടുലക്ഷത്തോളം കുടുംബങ്ങൾ പുതിയ പദ്ധതിയിലേക്ക് മാറിയതായി വിദ്യാഭ്യാസ മന്ത്രി സൈമൺ ബിർമിങ്ഹാം അറിയിച്ചു.
പുതിയ ആനുകൂല്യമനുസരിച്ചു ഒരു കുട്ടിക്ക് വർഷംതോറും ശരാശരി 1300 ഡോളർ വീതം ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്ക് ചൈൽഡ് കെയർ ഫീസിന്റെ 85 ശതമാനത്തോളവും സബ്സിഡിയിലൂടെ ലഭിക്കും.
ജൂലൈ രണ്ടിനുള്ളിൽ അപേക്ഷ സമർപ്പിക്കാത്ത കുടുംബങ്ങൾക്ക് ആനൂകൂല്യം ലഭിക്കുന്നതിന് പരിമിതികൾ നേരിടും. നിലവിൽ മൂന്നര ലക്ഷത്തോളം കുടുംബങ്ങൾ അപേക്ഷ നൽകിയിട്ടില്ലെന്ന് കണക്കുകൾ കാണിക്കുന്നു.
