"അതൊരു ആക്രമണമായിരുന്നു"
ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ ചീഫ് സ്റ്റാറ്റിസ്റ്റീഷ്യൻ ഡേവിഡ് കാലിഷ് എ ബി സിയോട് വെളിപ്പെടുത്തി.
എവിടെ നിന്നാണ് ഈ ഹാക്കിംഗ് ശ്രമമുണ്ടായത് എന്നറിയാൻ ഓസ്ട്രേലിയൻ സിഗ്നൽസ് ഡയറക്ടറേറ്റിൻറെ സഹായത്തോടെ ശ്രമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
മുന്പ് ഓസ്ട്രേലിയൻ സർക്കാരിൻറെ പല വെബ്സൈറ്റുകളും ചൈനീസ് ഹാക്കർമാർ ആക്രമിച്ചിരുന്നു.
സെൻസസ് ദിനമായിരുന്ന ചൊവ്വാഴ്ച രാവിലെ മുതൽ തന്നെ നിരവധി ആക്രമണ ശ്രമങ്ങളുണ്ടായിരുന്നെങ്കിലും, അതെല്ലാം എ ബി എസിൻറെ സൈബർ ടീം ഫലപ്രദമായി തടഞ്ഞിരുന്നു.
പക്ഷേ വൈകുന്നേരം ഏഴു മണിയോടെ ആക്രമണങ്ങൾ കൂടി. ഇതോടെയാണ് ജനങ്ങൾക്ക് വെബ്സൈറ്റ് ലഭിക്കാതായത്. വൈകാതെ എ ബി എസ് വെബ്സൈറ്റ് പ്രവർത്തനം നിർത്തിവച്ചു.
അതേസമയം, ഇതുവരെ സെൻസസിൽ പങ്കാളികളായവരുടെയെല്ലാം വിവരങ്ങൾ സുരക്ഷിതമാണെന്നും ഡേവിഡ് കാലിഷ് ഉറപ്പു നൽകി.
പ്രധാനമന്ത്രി മാൽക്കം ടേൺബുൾ ഉൾപ്പെടെയുള്ളവർ സെൻസസ് ഫോം പൂരിപ്പിച്ചിരുന്നു. ഈ വിവരങ്ങൾ ചോർന്നിട്ടില്ല എന്നാണ് എ ബി എസ് അറിയിച്ചത്.
സെൻസസ് വിവരങ്ങളുടെ സുരക്ഷയെക്കുറിച്ച് നേരത്തേ തന്നെ നിരവധി പേർ ആശങ്കകളുയർത്തിയിരുന്നെങ്കിലും, അത്തരം ആശങ്കകളുടെ ആവശ്യമില്ല എന്നായിരുന്നു എ ബി എസ് നിലപാട്.

