ഓസ്ട്രേലിയയിലെ ആദ്യ ഓൺലൈൻ സെൻസസിന് മോശം തുടക്കം.
ലക്ഷക്കണക്കിന് പേർ ഒരുമിച്ച് സെൻസസിൽ പങ്കെടുക്കാൻ ശ്രമിച്ചതോടെ ഓസ്ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിൻറെ വെബ്സൈറ്റ് തകർന്നു.
ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ സെൻസസ് വെബ്സൈറ്റിലേക്ക് എത്തിയവർക്കാണ് നിരവധി തരത്തിലുള്ള എറർ മെസേജുകൾ ലഭിച്ചത്. അതിനു ശേഷം ഫോം പൂരിപ്പിക്കാൻ നോക്കിയ മിക്കവർക്കും അത് സാധിച്ചില്ല.

എട്ടേമുക്കാലോടെയാണ് ഇതുസംബന്ധിച്ച ഔദ്യോഗിക വിശദീകരണം എ ബി സ് ട്വിറ്ററിലൂടെ നൽകിയത്.
ഫോം പൂരിപ്പിക്കാൻ കഴിയാതെ വന്നതോടെ ആളുകൾ പരിഭ്രാന്തരായി എ ബി എസിൻറെ ഹോട്ട്ലൈൻ ടെലിഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. ഫോൺ കിട്ടാനും പ്രയാസമായിരുന്നു. ബുധനാഴ്ച ഫോണിൽ ബന്ധപ്പെടാനാണ് മിക്കവർക്കു ഓട്ടമേറ്റഡ് സന്ദേശം ലഭിച്ചത്.
സെൻസസിൽ പങ്കെടുത്തില്ലെങ്കിൽ ദിവസം $180 ഡോളർ വീതം പിഴ ഈടാക്കാൻ വ്യവസ്ഥയുണ്ട് എന്ന് എ ബി എസ് നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതാണ് ആളുകളെ പരിഭ്രാന്തരാക്കിയത്.
എന്നാൽ, ഓഗസ്റ്റ് ഒന്പതിന് തന്നെ സെൻസസ് പൂരിപ്പിക്കണമെന്ന് നിർബന്ധമില്ലെന്നും, സെപ്റ്റംബറിന് മുന്പ് എപ്പോൾ പൂർത്തിയാക്കിയാലും മതിയെന്നും ഇതിനകം തന്നെ അധികൃതർ വ്യക്തമാക്കിയിരുന്നതാണ്. ഈ വിവരം അറിയാതെ പോയതാണ് പലരെയും പരിഭ്രാന്തരാക്കിയത്.
(ചില ശ്രോതാക്കളുടെ ഈ സംശയം എസ് ബി എസ് മലയാളം നേരത്തേ തന്നെ എ ബി എസിനോട് ഉന്നയിക്കുകയും, വ്യക്തമായ മറുപടി പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. അത് ഇവിടെ കാണാം.)
ഈ ആശങ്ക സോഷ്യൽ മീഡിയയിലൂടെ ഉന്നയിച്ചവർക്കും എ ബി എസ് വിശദീകരണം നൽകി.
ഇത്രയും പേർ ഒരുമിച്ച് ഓൺലൈനിലെത്തിയാൽ സാങ്കേതിക പ്രശ്നമുണ്ടാകില്ലേ എന്ന ചോദ്യം മുന്പ് തന്നെ എ ബി എസിനോട് ഉന്നയിച്ചിരുന്നതാണ്. അതിനുളള എല്ലാ മുൻകരുതലും എടുത്തിട്ടുണ്ട് എന്നായിരുന്നു അതിന് മറുപടി ലഭിച്ചിരുന്നത്. സെക്കൻറിൽ 200 പേർ വീതം ഫോം സമർപ്പിച്ചാലും കുഴപ്പമില്ല എന്നായിരുന്നു വിശദീകരണം.എന്നാൽ, എ ബി എസിൻറെ ഈ ഉറപ്പുകളെല്ലാം അസ്ഥാനത്താക്കിയാണ് സെൻസസ് വെബ്സൈറ്റ് തകർന്നത്. വരും ദിവസങ്ങളിൽ സെൻസസ് ഫോം പൂരിപ്പിക്കാൻ കാത്തിരിക്കുയാണ് ലക്ഷക്കണക്കിന് പേർ.

