സാം എബ്രഹാമിനെ സോഫിയയും അരുണും ചേർന്ന് സയനൈഡ് കൊടുത്തു കൊലപ്പെടുത്തി എന്ന കേസിൽ ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയ വിചാരണക്കോടതി ശിക്ഷ വിധിച്ചിരുന്നു. അരുണിന് 27 വർഷവും സോഫിയയ്ക്ക് 22 വർഷവുമാണ് ശിക്ഷ വിധിച്ചത്.
സോഫിയയ്ക്ക് 18 വർഷവും അരുണിന് 23 വർഷവും കഴിഞ്ഞു മാത്രമേ പരോൾ ലഭിക്കാനും അർഹതയുള്ളൂ എന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി.
ഈ വിധി ചോദ്യം ചെയ്താണ് സോഫിയ അപ്പീൽ കോടതിയെ സമീപിച്ചിരിക്കുന്നത്. അപ്പീൽ സമർപ്പിക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ടുള്ള പ്രത്യേക അപേക്ഷ സോഫിയ കോടതിയിൽ ഫയൽ ചെയ്തു.
സമാനമായ അപേക്ഷ അരുൺ കമലാസനനും കഴിഞ്ഞയാഴ്ച നൽകിയിരുന്നു.
ഈ അപേക്ഷകളില്‍ ഉന്നയിച്ച വിഷയങ്ങളെക്കുറിച്ച് പ്രോസിക്യൂഷനും മറുപടി നല്‍കിയ ശേഷമായിരിക്കും കോടതി അവ പരിഗണിക്കുക.
സാധാരണ രീതിയില്‍ ഇരുഭാഗത്തിന്റെയും വാദം കേള്‍ക്കാതെ, രേഖാമൂലമുള്ള അപേക്ഷയും മറുപടിയും മാത്രം പരിശോധിച്ചാണ് അപ്പീല്‍ അനുവദിക്കണോ എന്ന കാര്യം കോടതി തീരുമാനിക്കുന്നത്.

