സാം എബ്രഹാം വധക്കേസിൽ പ്രതികളായ സാമിന്റെ ഭാര്യ സോഫിയ സാമിന് 22 വർഷവും കാമുകൻ അരുൺ കമലാസനന് 27 വർഷവുമായിരുന്നു കോടതി ശിക്ഷ വിധിച്ചത്. അരുണിന് 23 വർഷവും സോഫിയയ്ക്ക് 18 വർഷവും കഴിഞ്ഞു മാത്രമേ പരോളിന് അർഹതയുണ്ടാകുള്ളൂ എന്നും കോടതി വിധിച്ചിരുന്നു.
ജൂൺ 21 നാണ് വിക്ടോറിയൻ സുപ്രീം കോടതി പ്രതികൾക്ക് ശിക്ഷ വിധിച്ചത്.
ഈ ശിക്ഷാവിധി ചോദ്യം ചെയ്താണ് മുഖ്യപ്രതി അരുൺ കമലാസനൻ അപ്പീൽ കോടതിയെ സമീപിച്ചത്. വിക്ടോറിയയിലെ ക്രിമിനൽ നിയമപ്രകാരം ശിക്ഷാവിധിക്കെതിരെ അപ്പീൽ നൽകണമെങ്കിൽ അപ്പീൽക്കോടതിയുടെ പ്രത്യേക അനുമതി വേണം.
ഇതിനായുള്ള അപേക്ഷയാണ് സുപ്രീം കോടതിയിലെ തന്നെ അപ്പീൽക്കോടതിയിൽ അരുൺ കമലാസനൻ സമർപ്പിച്ചിരിക്കുന്നത്.
തുടർനടപടികൾ
വിക്ടോറിയൻ ക്രിമിനൽ നിയമപ്രകാരം, ഇത്തരം അപേക്ഷകളിൽ സാധാരണഗതിയിൽ കോടതിയിൽ വാദം കേൾക്കാറില്ല. മറിച്ച് കോടതി ആ അപേക്ഷ പരിശോധിച്ച് തീരുമാനമെടുക്കാറാണ് പതിവ്.
എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് ശിക്ഷാ വിധി പുനപരിശോധിക്കേണ്ടത് എന്ന കാര്യം അപേക്ഷയിൽ വിശദമായി രേഖപ്പെടുത്തണം. ഓരോ കാരണത്തിനും വിശദമായി മറുപടി നൽകാൻ പ്രോസിക്യൂഷനും 28 ദിവസം സമയം ലഭിക്കും.
അതിനു ശേഷമായിരിക്കും അപ്പീൽക്കോടതി അപേക്ഷയും മറുപടിയും പരിഗണിച്ച് തീരുമാനമെടുക്കുന്നത്.
അപേക്ഷ പരിശോധിച്ചശേഷം അപ്പീൽ പരിഗണിക്കാൻ കോടതി തീരുമാനിക്കുകയാണെങ്കിൽ തുടർന്ന് പ്രതിഭാഗത്തിനും പ്രോസിക്യൂഷനും കോടതിയിൽ വിശദമായി വാദം നടത്താം.
കേസിൽ വിധി വന്ന് 28 ദിവസമാണ് ഇത്തരമൊരു അപ്പീൽ അപേക്ഷ നൽകാൻ സാധാരണഗതിയിൽ ലഭിക്കുന്ന സമയം. മറ്റൊരു പ്രതിയായ സോഫിയ സാം അപ്പീലിനായി അപേക്ഷ നൽകിയിട്ടുണ്ടോ എന്ന കാര്യം കോടതി ഇതുവരെയും വ്യക്തമാക്കിയിട്ടില്ല.
കണ്ണീർമഴയത്ത്, ഈ അച്ഛനുമമ്മയും...

