കൊറോണവൈറസ് ബാധിക്കുന്ന നിരക്ക് നിയന്ത്രണവിധേയമായതോടെയാണ് ഒന്നര മാസത്തിലേറെ നീണ്ട സാമൂഹിക നിയന്ത്രണങ്ങൾ ഓസ്ട്രേലിയ ഇളവു ചെയ്ത് തുടങ്ങിയത്.
എന്നാൽ വൈറസ് ബാധയുടെ നിരക്ക് പിടിച്ചു നിർത്തിയ ശേഷം നിയന്ത്രണങ്ങൾ ഇളവു ചെയ്ത മറ്റു രാജ്യങ്ങളുടെ അനുഭവത്തിൽ നിന്ന് ഓസ്ട്രേലിയ പാഠങ്ങൾ ഉൾക്കൊള്ളണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി.
ജർമ്മനിയും ദക്ഷിണ കൊറിയയുമാണ് ഏറ്റവും പ്രധാന ഉദാഹരണങ്ങളായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. വൈറസ് ബാധ നിയന്ത്രിച്ചതോടെ (കർവ് ഫ്ലാറ്റൻ ചെയ്തതോടെ) ഇരു രാജ്യങ്ങളും നിയന്ത്രണങ്ങളിൽ കാര്യമായി ഇളവു നൽകിയിരുന്നു.
എന്നാൽ അതിനു ശേഷം വൈറസ് ബാധ വീണ്ടും കൂടുന്നതാണ് രണ്ടു രാജ്യങ്ങളിലും കണ്ടതെന്ന് യൂണിവേഴ്സിറ്റി ഓഫ് ന്യൂ സൗത്ത് വെയിൽസിലെ സ്ട്രാറ്റജിക് ഹെൽത്ത് പോളിസി കൺസൽട്ടന്റ് ബിൽ ബൗട്ടൽ എസ് ബി എസിനോട് ചൂണ്ടിക്കാട്ടി.

ജർമ്മനിയിൽ വൈറസിന്റെ പകർച്ചാനിരക്ക് 1.1 ആയി കൂടിയതായാണ് റോബർട്ട് കോച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കുകൾ. കഴിഞ്ഞ ബുധനാഴ്ച ഇത് 0.65 ശതമാനമായിരുന്നു.
വൈറസ് ബാധിച്ച പത്തു പേരിൽ നിന്ന് മറ്റ് 11 പേരിലേക്ക് രോഗം പകരാം എന്നാണ് പകർച്ചാനിരക്ക് 1.1ശതമാനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ഓസ്ട്രേലിയയിൽ ഈ പകർച്ചാനിരക്ക് ഇപ്പോൾ ഏകദേശം 1 ശതമാനമാണ്.
ദക്ഷിണ കൊറിയയിൽ ഒരു മാസത്തിനിടയിലെ ഏറ്റവും വലിയ വൈറസ് സ്ഥിരീകരണമാണ് ഞായറാഴ്ച ഉണ്ടായത്. 35 പേർക്ക് തിങ്കളാഴ്ച വൈറസ്ബാധ സ്ഥിരീകരിച്ചു. ഓരോ ദിവസവും ഇത് കൂടി വരികയാണ്.
രണ്ടു രാജ്യങ്ങളിലും ഇളവുകൾ വന്നതോടെ ജനങ്ങൾ സാമൂഹിക നിയന്ത്രണങ്ങൾ പാലിക്കുന്നില്ല എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
നേരിയ ഇളവുകൾ നൽകിപ്പോൾ തന്നെ ഓസ്ട്രേലിയയിലും ഇതേ പെരുമാറ്റം കാണുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.

മാതൃദിന ഷോപ്പിംഗിലും, തിങ്കളാഴ്ച പൊതുസ്ഥലങ്ങളിലും ജനങ്ങൾ സാമൂഹിക അകലം പാലിക്കാതെ ഒത്തുകൂടിയ നിരവധി റിപ്പോർട്ടുകളുണ്ടായിരുന്നുവെന്ന് ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റിയിലെ പകർച്ചവ്യാധി പ്രതിരോധ വിദഗ്ധൻ സഞ്ജയ സേനാനായകെ പറഞ്ഞു.
വൈറസ് സമൂഹത്തിൽ നിന്ന് തുടച്ചുനീക്കപ്പെട്ടിട്ടില്ല എന്ന കാര്യം എല്ലാവരും ഓർക്കണമെന്ന് അദ്ദേഹം പറഞ്ഞു. തൽക്കാലം നിയന്ത്രിച്ചിട്ടേയുള്ളൂ. ഏതു നിമിഷം വേണമെങ്കിലും അത് വലിയ രീതിയിൽ തിരിച്ചെത്താമെന്നും അദ്ദേഹം പറഞ്ഞു.
മാത്രമല്ല, സ്ഥിതി മോശമായാൽ നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിക്കും എന്ന ഒരു മുന്നറിയിപ്പ് ഓസ്ട്രേലിയൻ സർക്കാർ നൽകിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇനി പിന്നോട്ടുപോകാൻ കഴിയില്ലെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.

ജർമ്മനിയിലെ മൂന്നു ജില്ലകളിൽ പുതിയ കേസുകളുടെ എണ്ണം 100ൽ കൂടിയപ്പോൾ നിയന്ത്രണങ്ങൾ വീണ്ടും ഏർപ്പെടുത്തിയതായും സേനാനായകെ പറഞ്ഞു
ദൈനംദിന രീതികളിൽ മാറ്റം വേണം
വൈറസിന്റെ രണ്ടാം വരവാണ് താൻ ഏറ്റവും ആശങ്കപ്പെടുന്ന കാര്യമെന്ന് ഓസ്ട്രേലിയയിലെ ചീഫ് മെഡിക്കൽ ഓഫീസർ ബ്രെൻഡൻ മർഫിയും അഭിപ്രായപ്പെട്ടു.
ഇപ്പോഴത്തെ സാഹചര്യത്തിൽ അതു നേരിടാൻ ഓസ്ട്രേലിയ പര്യാപ്തമാണ്. എന്നാൽ ജനങ്ങൾ സാമൂഹികമായ അകലം പാലിക്കലും വ്യക്തി ശുചിത്വവും തുടർന്നാൽ മാത്രമേ അത് സാധ്യമാകൂ എന്നും ബ്രെൻഡൻ മർഫി പറഞ്ഞു.

ഒരിക്കൽ സ്ഥിതി നിയന്ത്രണവിധേയമായ ശേഷം വീണ്ടും കൂടിയ സിംഗപ്പൂരിലെ സാഹചര്യം ഓസ്ട്രേലിയ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം സെനറ്റ് സമിതിയെ അറിയിച്ചു.
വ്യക്തികളും, തൊഴിൽസ്ഥലങ്ങളുമെല്ലാം സ്വയം ഉത്തരവാദിത്തം ഏറ്റെടുത്ത് ശുചിത്വപാലനം ഉറപ്പാക്കണം. വൈറസ് നമുക്കിടയിൽ തന്നെയുണ്ടാകുമെന്നും, അതിനാൽ ദൈനംദിന ജീവിതരീതികളിൽ മാറ്റം വരുത്തുകയാണ് പ്രതിരോധിക്കാനുള്ള ഏക മാർഗ്ഗമെന്നും അദ്ദേഹം പറഞ്ഞു.
വൈറസ് ബാധ വീണ്ടും കൂടിയാൽ
സർക്കാർ സ്വീകരിക്കുന്ന നടപടികളിൽ തെറ്റുപറ്റാമെന്നും തിരിച്ചടികളുണ്ടാകാമെന്നും പ്രധാനമന്ത്രി സ്കോട്ട് മോറിസൻ കഴിഞ്ഞയാഴ്ച ചൂണ്ടിക്കാട്ടിയിരുന്നു. നിയന്ത്രണങ്ങളിലെ ഇളവ് പ്രഖ്യാപിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യവും പറഞ്ഞത്.
എന്നാൽ വൈറസ് ബാധ കൂടിയാലും അത് നിയന്ത്രിക്കാനുള്ള നടപടികളെടുത്തതായി അദ്ദേഹം പറഞ്ഞു. മൂന്നു നടപടികളാണ് പ്രധാനമായും സ്വീകരിച്ചത്.
കൊവിഡ് സേഫ് ആപ്പ് ആണ് ഇതിൽ ഏറ്റവും പ്രധാനം. ആർക്കെങ്കിലും രോഗബാധ കണ്ടെത്തിയാൽ സമ്പർക്കം പുലർത്തിയവരെ വേഗത്തിൽ കണ്ടെത്താനാണ് ഇത്.

പരിശോധനാ നിരക്ക് കൂട്ടുന്നതാണ് രണ്ടാമത്തെ നടപടി. നിസാരമായ രോഗലക്ഷണങ്ങളുള്ളവർക്കു പോലും പരിശോധന നടത്താം എന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
അടിയന്തര സാഹചര്യങ്ങളിലേക്കുവേണ്ടി ആശുപത്രികളുടെ ശേഷി കൂടുതൽ വർദ്ധിപ്പിക്കാനും സർക്കാരിന് കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.
വൈറസ് രണ്ടാമതും നിയന്ത്രണാതീതമാകുന്നത് ഒഴിവാക്കാൻ ഈ നടപടികളിലൂടെ കഴിയുമെന്ന പ്രതീക്ഷയാണ് സർക്കാർ പങ്കുവയ്ക്കുന്നത്.
People in Australia must stay at least 1.5 metres away from others. Check your state’s restrictions on gathering limits. Testing for coronavirus is now widely available across Australia.
If you are experiencing cold or flu symptoms, arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080. The federal government's coronavirus tracing app COVIDSafe is available for download from your phone's app store.
SBS is committed to informing Australia’s diverse communities about the latest COVID-19 developments. News and information is available in 63 languages at sbs.com.au/coronavirus.
Additional reporting: Catalina Florez

