നാടുകടത്തല്‍ നടപടിക്കിടെ കോടതി ഇടപെട്ടതിനെ തുടര്‍ന്നാണ് ശ്രീലങ്കന്‍ തമിഴ് ദമ്പതികളെയും, ഓസ്‌ട്രേലിയയില്‍ ജനിച്ച അവരുടെ രണ്ട് പെണ്‍കുട്ടികളെയും ക്രിസ്ത്മസ് ഐലന്റില്‍ പാര്‍പ്പിച്ചിരിക്കുന്നത്.
പ്രിയ, നടേശലിംഗം, നാലു വയസുകാരി കോപിക, രണ്ടു വയസുകാരി തരുണിക്ക എന്നിവരെയാണ് നാടുകടത്താന്‍ തീരുമാനിച്ചത്.
കൊളംബോയിലേക്കുള്ള യാത്രാ മധ്യേ ഡാര്‍വിനില്‍ ഇറക്കിയ ശേഷം ഇവരെ ക്രിസ്ത്മസ് ഐലന്റിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ഓസ്‌ട്രേലിയയില്‍ അഭയം നല്‍കണമെന്ന രണ്ടുവയസുകാരി തരുണിക്കയുടെ അപേക്ഷയില്‍ വിശദമായി വാദം കേട്ട് തീരുമാനമെടുക്കാം എന്നാണ് കോടതി വ്യക്തമാക്കിയത്. ഇതിനായി ഏറെ നാള്‍ വേണ്ടിവരുമെന്നും കോടതി സൂചിപ്പിച്ചിരുന്നു.
എന്നാല്‍ കോടതിയുടെ ഈ ഉത്തരവിന് ശേഷവും ഇവരെ ക്രിസ്ത്മസ് ഐലന്റില്‍ തന്നെ പാര്‍പ്പിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ഈ തമിഴ് കുടുംബം മാത്രമാണ് ക്രിസ്ത്മസ് ഐലന്റിലെ അഭയാര്‍ത്ഥി കേന്ദ്രത്തില്‍ ഇപ്പോഴുള്ളത്.
ഈ സാഹചര്യത്തിലാണ് കുടുംബത്തെ സഹായിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഐക്യരാഷ്ട്രസഭയുടെ ഹ്യൂമന്‍ റൈറ്റ്‌സ് കമ്മിറ്റിയോട് വിഷയത്തില്‍ ഇടപെടാന്‍ അഭ്യര്‍ത്ഥിച്ചത്.
30 ദിവസത്തിനുള്ളില്‍ കുടുംബത്തെ അഭയാര്‍ത്ഥി കേന്ദ്രത്തില്‍ നിന്ന് മോചിപ്പിക്കാന്‍ UN സമിതി ഓസ്‌ട്രേലിയന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി കുടുംബത്തിന്റെ അഭിഭാഷക കരീന ഫോര്‍ഡ് പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കി കരീന ഫോര്‍ഡിന് UN ല്‍ നിന്ന് കത്ത് ലഭിക്കുകയും ചെയ്തു.
ഇവരെ പൊതുസമൂഹത്തില്‍ ജീവിക്കാന്‍ അനുവദിക്കുകയോ, അല്ലെങ്കില്‍ മറ്റെന്തെങ്കിലും സാഹചര്യം ഒരുക്കുകയോ വേണം എന്നാണ് UNന്റെ നിര്‍ദ്ദേശം.

യു എന്‍ ഇടപെടലില്‍ ആശ്വാസമുണ്ടെന്ന് ഈ കുടുംബത്തി്‌ന്റെ സുഹൃത്തും, ഇവര്‍ക്കു വേണ്ടി പോരാടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ഏഞ്ചല ഫ്രെഡറിക്‌സ് പറഞ്ഞു.
ഈ കുടുംബം നേരത്തേ ജിവിച്ചിരുന്ന ക്വീന്‍സ്ലാന്റിലെ ബിലോയിലയിലേക്ക് തന്നെ തിരിച്ചയക്കണം എന്നാണ് ഇവരുടെ ആവശ്യം.

