സ്കോട്ട് മോറിസൺ സർക്കാർ അധികാരമേറ്റതിന് ശേഷം അഭിമുഖീകരിക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണ് വെന്റവെർത്തിലേത്. വെള്ളിയാഴ്ച്ച പുലർച്ചെ 1.30 വരെ നീണ്ടുനിന്ന പാർട്ടി യോഗങ്ങൾക്ക് ശേഷമാണ് ഡേവ് ശർമ്മയെ സ്ഥാനാർത്ഥിയായി തെരഞ്ഞെടുത്തത്.
ഇസ്രായേലിൽ അംബാസിഡറായി സേവനം അനുഷ്‌ഠിച്ചിട്ടുള്ള ഡേവ് ശർമ്മയുടെ യഥാർത്ഥ പേര് ദേവാനന്ദ് ശർമ്മയെന്നാണ്.

ഓസ്‌ട്രേലിയയിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ദേവാനന്ദ് ശർമ്മ 2010 -2012 കാലഘട്ടത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസിലെ അന്തരാഷ്ട്ര വിഭാഗം തലവനായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.
37 മത്തെ വയസ്സിൽ ഇസ്രയേലിന്റെ അംബാസ്സിഡറായി ഡേവ് ശർമ്മ നിയമിതനായി. അംബാസിഡർ പദവി ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ ഓസ്‌ട്രേലിയക്കാരനാണ് ഡേവ് ശർമ്മ.
ഓസ്‌ട്രേലിയൻ അംബാസ്സിഡർ ആകുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് ദേവാനന്ദ് ശർമ്മ . മലയാളിയായ പീറ്റർ വർഗീസ്സ് ആയിരുന്നു ഇന്ത്യൻ വംശജനായ ആദ്യ അംബാസ്സിഡർ.
നേരത്തെ ഈ സ്ഥാനത്തേയ്ക്ക് വനിതാപ്രതിനിധികൾ കടന്നു വരണമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ ആവശ്യപ്പെട്ടിരുന്നു.
സ്കോട്ട് മോറിസന്റെ പ്രധാന അനുയായികളിൽ ഒരാളായിരുന്നു മത്സരാർത്ഥികളിൽ ഒരാളായ കാതറിൻ റീഗൻ. എന്നാൽ കാതറിൻ ഉൾപ്പെടെയുള്ള ഏഴു പേരെ പിന്തള്ളിയാണ് ഡേവ് ശർമ്മ സ്ഥാനാർത്ഥിയായി തെരഞ്ഞെടുക്കപ്പെട്ടത്.
ലിബറൽ പാർട്ടിയുടെ സ്ഥിരം സീറ്റുകളിൽ ഒന്നാണ് വെന്റവെർത്ത്. എന്നാൽ പെട്ടന്നുണ്ടായ നേതൃമാറ്റവും വെന്റവെർത്തിലെ എം പി യായിരുന്ന മാൽകം ടേൺബുള്ളിനെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് മാറ്റിയതും തിരഞ്ഞെടുപ്പിനെ ബാധിച്ചേക്കാം എന്ന് റിപ്പോർട്ടുകളുണ്ട്.
നിർണ്ണായകമായ ഈ തിരഞ്ഞെടുപ്പിൽ ഡേവ് ശർമ്മ പരാജയപ്പെട്ടാൽ സഭയിൽ മന്ത്രിസഭയുടെ ഭൂരിപക്ഷത്തിന് ഇളക്കം തട്ടും.

