കൊറോണവൈറസ് കേസുകൾ ഇപ്പോഴും സജീവമായിട്ടുള്ള വിക്ടോറിയയിൽ ജാഗ്രതയോടെയാണ് ഇളവുകൾ പ്രഖ്യാപിച്ചിട്ടുള്ളത്.
നാലു സാഹചര്യങ്ങളിൽ മാത്രമാണ് ഇതുവരെ വീടിൽ നിന്ന് പുറത്തിറങ്ങാൻ വിക്ടോറിയക്കാർക്ക് അനുവാദം നൽകിയിരുന്നതെന്നും, അഞ്ചാമതൊരു സാഹചര്യം കൂടി ഇനി അനുവദിക്കുകയാണെന്നും പ്രീമിയർ ഡാനിയൽ ആൻഡ്ര്യൂസ് പറഞ്ഞു.
“മറ്റു വീടുകൾ സന്ദർശിക്കാൻ” എന്നതാകും ഈ അഞ്ചാമത്തെ സാഹചര്യം.
ചികിത്സ, വ്യായാമം, അടിയന്തര സാഹചര്യങ്ങളിൽ മറ്റുള്ളവരെ സഹായിക്കാൻ, അവശ്യവസ്തുക്കൾ വാങ്ങാൻ എന്നിവയാണ് മറ്റു സാഹചര്യങ്ങൾ.
ഒരു സമയം അഞ്ചു പേർക്ക് മാത്രമാണ് മറ്റൊരു വീടു സന്ദർശിക്കാവുന്നത്. ചൊവ്വാഴ്ച അർദ്ധരാത്രി മുതൽ ഈ മാറ്റം നിലവിൽ വരും.
എന്നാൽ ഇത് വീട്ടിൽ പാർട്ടികൾ നടത്താനുള്ള അനുവാദമല്ല എൻന കാര്യം ജനങ്ങൾ മനസിലാക്കണമെന്നും ഡാനിയൽ ആൻഡ്ര്യൂസ് പറഞ്ഞു.
പുറത്തിറങ്ങാവുന്ന അഞ്ചു സാഹചര്യങ്ങൾക്കുള്ളിൽ നിന്നുകൊണ്ട്, കെട്ടിടങ്ങൾക്ക് പുറത്ത് പത്തു പേർക്ക് വരെ ഒത്തുകൂടാൻ അനുവാദം നൽകും.
വ്യായാമത്തിനായി പുറത്തുപോകാം എന്ന വ്യവസ്ഥയിൽ കൂടുതൽ കാര്യങ്ങൾ ഉൾപ്പെടുത്തും. ഹൈക്കിംഗ്, ഫിഷിംഗ്, കായിക വിനോദങ്ങൾ തുടങ്ങിയവ അനുവദിക്കും. എന്നാൽ പരമാവധി പത്തു പേർക്ക്, സാമൂഹിക അകലം പാലിച്ചു മാത്രമേ ഇതിൽ പങ്കെടുക്കാൻ കഴിയൂ.
വീട്ടിലിരുന്ന് ജോലി ചെയ്യാൻ കഴിയുമെങ്കിൽ അത് തുടരണമെന്നും പ്രീമിയർ നിർദ്ദേശിച്ചു.
വീടുകൾ സന്ദർശിക്കുന്നതിനും മറ്റും എത്ര ദൂരം യാത്ര ചെയ്യാം എന്ന് പരിധി നിശ്ചയിച്ചിട്ടില്ല. പക്ഷേ രാത്രിയിൽ മറ്റൊരു സ്ഥലത്ത് തങ്ങാൻ കഴിയില്ലെന്നും, അതിനാൽ അധികദൂരം യാത്ര ചെയ്യരുത് എന്നും പ്രീമിയർ പറഞ്ഞു.
കഫെകളും റെസ്റ്റോറന്റുകളും ഇപ്പോഴത്തേതു പോലെ ടേക്ക് എവേ/ഡെലിവറി മാത്രമായി തുടരും.
പ്രൊഫഷണൽ കായിക പരിശീലനം (AFL, NRL) തുടങ്ങാൻ അനുവദിക്കും. എന്നാൽ അതിലും സാമൂഹിക നിയന്ത്രണങ്ങൾ ബാധകമാണ്.
രണ്ടാം ടേം അവസാനിക്കുന്നതിന് മുമ്പു തന്നെ കുട്ടികൾക്ക് സ്കൂളിലെത്താൻ കഴിയുന്ന തരത്തിൽ സർക്കാർ പദ്ധതി തയ്യാറാക്കുന്നുണ്ടെന്നും പ്രീമിയർ അറിയിച്ചു. എന്നാൽ അത് പിന്നീടേ പ്രഖ്യാപിക്കൂ.
1,61,000ലേറെ പേരെ സംസ്ഥാനത്ത് ഇതുവരെ കൊറോണവൈറസ് പരിശോധനയ്ക്ക് വിധേയരാക്കി. ഏഴു പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
1.4 ലക്ഷം പരിശോധനകൾ വിലയിരുത്തിയതിൽ നിന്ന്, കൃത്യമായ സ്രോതസ് അറിയാത്ത 30 പേർക്കും വൈറസ് ബാധ കണ്ടെത്തിയിരുന്നതായി ആരോഗ്യമന്ത്രി ജെന്നി മികാകോസ് അറിയിച്ചു. ഇവർ പോലുമറിയാതെ മറ്റുള്ളവരിലേക്ക് വൈറസ് പടർന്നിട്ടുണ്ടാകാം. അത് ഒഴിവാക്കുന്നതിനായി പരിശോധന കൂടുതൽ വ്യാപിപ്പിക്കണമെന്നും സർക്കാർ അറിയിച്ചു.
People in Australia must stay at least 1.5 metres away from others. Check your state’s restrictions on gathering limits. Testing for coronavirus is now widely available across Australia.
If you are experiencing cold or flu symptoms, arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080. The federal government's coronavirus tracing app COVIDSafe is available for download from your phone's app store.
SBS is committed to informing Australia’s diverse communities about the latest COVID-19 developments. News and information is available in 63 languages at sbs.com.au/coronavirus.