ചികിത്സിച്ചു ഭേദമാക്കാൻ കഴിയാത്ത രീതിയിൽ അതീവ മാരകരോഗങ്ങൾ ബാധിച്ചിരിക്കുന്നവർക്ക് സ്വയം മരണം തെരഞ്ഞെടുക്കാൻ അനുവാദം നൽകുന്ന ദയാവധ ബിൽ നിയമവിധേയമാക്കണമെന്ന് ഭരണ-പ്രതിപക്ഷ അംഗങ്ങൾ ഉൾപ്പെടുന്ന പാർലമെന്ററി സമിതി ശുപാർശ ചെയ്തിരുന്നു.
ബിൽ തയ്യാറാക്കാൻ ഒരു വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് പ്രീമിയർ മാക് ഗോവൻ പറഞ്ഞു. അതീവ മാരകരോഗങ്ങൾ ബാധിച്ചിരിക്കുന്നവർക്ക് പുറമെ ദീർഘകാലം ചികിത്സയിൽ കഴിയുന്നവർക്കും നാഡീസംബന്ധമായ രോഗങ്ങൾ ഉള്ളവർക്കും ഇത് ബാധകമാക്കാമെന്ന കാര്യവും സമിതി പരിശോധിക്കും
കൂടുതൽ ഓസ്‌ട്രേലിയൻ വാർത്തകൾക്കും വിശേഷങ്ങൾക്കും എസ് ബി എസ് മലയാളം ഫേസ്ബുക് പേജ് ലൈക് ചെയ്യുക
ഇത് സംബന്ധിച്ച ബിൽ 2019 രണ്ടാം പകുതിയോടെ പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി റോജർ കുക്ക് അറിയിച്ചു.
അതീവ മാരകമായ രോഗങ്ങൾ മൂലം മരിക്കുമെന്ന് ഉറപ്പുള്ളവർക്ക് മാത്രമാകും ദയാവധത്തിനായി അപേക്ഷിക്കാൻ കഴിയൂ.
18 വയസ്സിന് മേൽ പ്രായമായവർക്ക് മാത്രമേ ദയാവധത്തിനായി അപേക്ഷിക്കാൻ അനുവാദമുള്ളൂ. മാത്രമല്ല, സുബോധത്തോടെയായിരിക്കണം ഇവർ തീരുമാനം എടുക്കേണ്ടത്.
രോഗിക്ക് ഇത് സ്വമേധയാ നിർവ്വഹിക്കാൻ കഴിയാത്ത പക്ഷം ഡോക്ടർക്കാണ് ഇതിനായുള്ള മരുന്ന് നൽകാൻ അനുവാദമുള്ളത്.
2017 നവംബറിൽ വിക്ടോറിയൻ സർക്കാർ ദയാവധം നിയമവിധേയമാക്കിയിരുന്നു. 2019 ൽ ഇത് നടപ്പിലാക്കാനിരിക്കെയാണ് വെസ്റ്റേൺ ഓസ്ട്രേലിയ സർക്കാർ ദയാവധ ബിൽ പാർലമെന്റിൽ അവതരിപ്പിക്കാൻ തീരുമാനിച്ചത്.

