വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ക്രൈസ്റ്റ് ചർച്ചിലെ രണ്ടു മുസ്ലീം പള്ളികളിൽ വെടിവയ്പ്പുണ്ടായത്. വെള്ളിയാഴ്ച നമസ്കാരം നടക്കുന്ന സമയത്തായിരുന്നു തിരക്കേറിയ പള്ളികളിലേക്ക് അക്രമികൾ തോക്കുമായെത്തി വെടിയുതിർത്തത്.
ഭീകരാക്രമണമാണ് രാജ്യത്തുണ്ടായതെന്ന് പ്രധാനമന്ത്രി ജസീന്ത ആർഡൻ പറഞ്ഞു.
കുറഞ്ഞത് 40 പേർ കൊല്ലപ്പെട്ട കാര്യം സ്ഥിരീകരിച്ചതായും പ്രധാനമന്ത്രി വ്യക്തമാക്കി. ഇരുപതിലേറെ പേർ രണ്ടു പള്ളികളിലുമായി ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലുണ്ട്.

ഫേസ്ബുക്ക് ലൈവ് നൽകി വെടിവയ്പ്പ്
നാലു പേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിൽ മൂന്നു പുരുഷൻമാരും ഒരു സ്ത്രീയുമാണ്.
അറസ്റ്റിലായതിൽ ഒരാൾ ഓസ്ട്രേലിയക്കാരനാണെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൻ വ്യക്തമാക്കി.
Brenton Tarrant 9 എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ ലൈവ് വീഡിയോ നൽകിയായിരുന്നു ആക്രമണം. ആക്രമണത്തിന്റെ കാരണങ്ങൾ വിവരിച്ചുകൊണ്ട് 74 പേജുള്ള ഒരു മാനിഫെസ്റ്റോയും ബ്രെന്റൻ ടാരന്റ് എന്ന് അവകാശപ്പെട്ട ഇയാൾ പുറത്തിറക്കിയിയിട്ടുണ്ട്.

"28 വയുള്ള സാധാരണക്കാരനായ ഒരു ഓസ്ട്രേലിയൻ വെളുത്തവംശജൻ" എന്നാണ് ഇയാൾ മാനിഫെസ്റ്റോയിൽ അവകാശപ്പെടുന്നത്. "ഓസ്ട്രേലിയയിലെ സാധാരണ കുടുംബത്തിൽ ജനിച്ചയാൾ".
എന്തുകൊണ്ട് ആക്രമണം നടത്തി എന്ന തലക്കെട്ടിൽ "വിദേശ കടന്നുകയറ്റക്കാർ ആയിരക്കണക്കിന് പേരെ കൊന്നൊടുക്കി" എന്നാണ് എഴുതിയിരിക്കുന്നത്.

