ഇന്ത്യയിൽ യാത്രാവിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് മേയ് മൂന്നു വരെ നീട്ടാൻ കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇതോടെ വിമാനസർവീസുകൾ എന്നു തുടങ്ങുമെന്ന കാര്യത്തിലെ അനിശ്ചിതാവസ്ഥ തുടരുകയാണ്.
ഇതിനിടയിലാണ് ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന ഓസ്ട്രേലിയക്കാരെ തിരിച്ചെത്തിക്കാനായി ചാർട്ടേർഡ് വിമാനങ്ങൾ ഏർപ്പെടുത്തുന്നത്.
കഴിഞ്ഞ ഞായറാഴ്ച ഡൽഹിയിൽ നിന്ന് മെൽബണിലേക്കെത്തിയ ചാർട്ടേർഡ് വിമാനത്തിൽ 400ലേറെ പേർ വന്നിരുന്നു. നിരവധി ഓസ്ട്രേലിയൻ ഇന്ത്യാക്കാർ ഉൾപ്പെടെയുള്ള ഇവർ ഇപ്പോൾ ഹോട്ടലുകളിൽ ക്വാറന്റൈനിലാണ്.
കഴിഞ്ഞയാഴ്ച ഈ സർവീസ് ഏർപ്പാടാക്കിയ മൊണാർക്ക് എന്ന ബ്രിസ്ബൈൻ ആസ്ഥാനമായ കമ്പനി തന്നെയാണ് ചെന്നൈയിൽ നിന്നും വിമാനം ഏർപ്പെടുത്തിയിരിക്കുന്നത്.
ഞായറാഴ്ച ഉച്ചയ്ക്ക് ചെന്നെയിൽ നിന്നും വിമാനം പുറപ്പെടുമെന്ന് ദക്ഷിണേന്ത്യയിൽ ഈ സജ്ജീകരണങ്ങൾക്ക് നേതൃത്വം നൽകിയ ബ്രിസ്ബൈൻ സ്വദേശി കാസ്പർ സൈമൺസൻ എസ് ബി എസ് മലയാളത്തോട് പറഞ്ഞു. എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കുമായാണ് ഈ വിമാനം ഏർപ്പെടുത്തിയതെന്നും, 330ലേറെ പേർ ഇതുവരെ ടിക്കറ്റ് ബുക്ക് ചെയ്തതായും അദ്ദേഹം അറിയിച്ചു.

More charter flights are expected to fly out of India in the coming days. Source: Supplied
നൂറോളം മലയാളികളും ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. KTC എന്ന ട്രാൻസ്പോർട്ട് കമ്പനിയുടെ ബസിലായിരിക്കും മലയാളികൾ ചെന്നൈയിലേക്ക് പോകുകയെന്ന് യാത്ര ചെയ്യാനായി ടിക്കറ്റ് ബുക്ക് ചെയ്ത ചങ്ങനാശേരി സ്വദേശി ടിൻസൻ തോമസ് അറിയിച്ചു.
2,200 ഓസ്ട്രേലിയൻ ഡോളറാണ് ഒരാളുടെ ടിക്കറ്റ് നിരക്ക്. കൊച്ചിയിൽ നിന്ന് ചെന്നൈയിലേക്കുള്ള ബസ് യാത്രക്ക് ഒരാൾക്ക് 7,000 രൂപയാണ് നൽകേണ്ടത്.
തിങ്കളാഴ്ച രാവിലെ ഏഴു മണിയോടെ മെൽബണിലേക്ക് വിമാനം എത്തും എന്നാണ് അറിയിച്ചിരുന്നതെങ്കിലും, പിന്നീട് ഇത് അഡ്ലൈഡിലേക്ക് മാറ്റിയിട്ടുണ്ട്. മെൽബണിൽ സർക്കാർ ക്വാറന്റൈന് വേണ്ടി സജ്ജീകരിച്ചിരിക്കുന്ന ഹോട്ടലുകൾ ഒഴിവില്ലാത്തതിനാലാണ് യാത്ര അഡ്ലൈഡിലേക്ക് മാറ്റിയത് എന്നാണ് യാത്രക്കാർക്ക് ലഭിച്ചിരിക്കുന്ന വിശദീകരണം.
എങ്ങനെയാണ് വിമാനസർവീസ് ഏർപ്പെടുത്തിയതെന്ന് അതിന് നേതൃത്വം നൽകിയ കാസ്പർ സൈമൺസനും, യാത്ര ചെയ്യുന്ന ടിൻസൻ തോമസും വിശദീകരിക്കുന്നത് ഇവിടെ കേൾക്കാം
യാത്രാ പാസ് ഒരുക്കി ഹൈക്കമ്മീഷൻ
ഓസ്ട്രേലിയൻ സർക്കാർ ഏർപ്പെടുത്തുന്ന വിമാനസർവീസ് അല്ലെങ്കിലും ഇന്ത്യയിലെ ഓസ്ട്രേലിയൻ ഹൈക്കമ്മീഷന്റെ സഹായം ലഭിക്കുന്നുണ്ടെന്ന് കാസ്പർ സൈമണ്സൻ പറഞ്ഞു.
ശനിയാഴ്ച പുലർച്ചെ കൊച്ചിയിൽ നിന്നാണ് ചെന്നൈയിലേക്കുള്ള ബസ് ഏർപ്പാടാക്കിയിരിക്കുന്നത്. ഓരോ യാത്രക്കാർക്കും കൊച്ചിയിലേക്ക് എത്തുന്നതിന് പൊലീസിൽ നിന്ന് യാത്രാ പാസ് ലഭിക്കാൻ ഹൈക്കമ്മീഷൻ സഹായം എത്തിക്കുന്നുണ്ട്.
യാത്രാ വിശദാംശങ്ങൾ ഉൾപ്പെടുത്തിയ ഒരു കത്ത് ചെന്നൈയിലെ ഓസ്ട്രേലിയൻ കോൺസുലേറ്റ് ജനറൽ ഔദ്യോഗികമായി ഓരോ യാത്രക്കാർക്കും അയച്ചിട്ടുണ്ട്.
എന്നാൽ കേരളത്തിന്റെ രണ്ടറ്റങ്ങളിലും ഉള്ളവർ ശനിയാഴ്ച പുലർച്ചെ എങ്ങനെ കൊച്ചിയിലേക്ക് എത്തും എന്നതിനെക്കുറിച്ച് ആശയക്കുഴപ്പം തുടരുകയാണെന്ന് ചില യാത്രക്കാർ എസ് ബി എസ് മലയാളത്തോട് പറഞ്ഞു. ടാക്സിയിൽ കൊച്ചിയിലേക്ക് എത്തിയ ശേഷം പിന്നീട് ഒരാൾക്ക് ഏഴായിരം രൂപ വീതം നൽകി ചെന്നൈയിലേക്ക് ബസിൽ പോകുന്നതിനെക്കാൾ, നേരിട്ട് ചെന്നൈയിലേക്ക് ടാക്സിയിൽ എത്താൻ കഴിയുമോ എന്നും പലരും ശ്രമിക്കുന്നുണ്ട്.

Source: Supplied
Australians must stay at least 1.5 metres away from other people. Indoors, there must be a density of no more than one person per four square metres of floor space.
If you believe you may have contracted the virus, call your doctor, don’t visit, or contact the national Coronavirus Health Information Hotline on 1800 020 080.
If you are struggling to breathe or experiencing a medical emergency, call 000.