മലയാളി ട്രാവൽ ഏജൻറ് വ്യാപക തട്ടിപ്പ് നടത്തിയതായി ആരോപണം: അനുഭവം വിവരിച്ച് യാത്രക്കാർ

ticket fraud

Source: Manoj Pillai

മെൽബണിലെ മലയാളി ട്രാവൽ ഏജൻറ് ടിക്കറ്റ് തട്ടിപ്പ് നടത്തി പതിനായിരക്കണക്കിന് ഡോളർ തട്ടിയെടുത്തതായി ആരോപണം. ആക്സിസ് ടൂർസ് ആൻറ് ട്രാവൽസ് എന്ന സ്ഥാപനമാണ് മലയാളികൾ ഉൾപ്പെടെയുള്ള നിരവധി പേരെ ടിക്കറ്റ് ബുക്കിങ്ങിന്റെ പേരിൽ വഞ്ചിച്ചതായി ആരോപണമുയർന്നത്. തട്ടിപ്പിന് ഇരയായ നിരവധി പേർ അനുഭവങ്ങൾ എസ് ബി എസ് മലയാളവുമായി പങ്കുവച്ചു.


ഓസ്ട്രേലിയയിൽ നിന്ന് കേരളത്തിലേക്ക് പോകാനും, നാട്ടിലുള്ള മാതാപിതാക്കളെ ഇങ്ങോട്ടേക്ക് കൊണ്ടുവരാനുമൊക്കെ ടിക്കറ്റ് ബുക്ക് ചെയ്തവരാണ് തട്ടിപ്പിനിരയായി എന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. മിക്കവർക്കും ആയിരക്കണക്കിന് ഡോളറിൻറെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. 

പണം വാങ്ങിയ ശേഷം ടിക്കറ്റ് ബുക്ക് ചെയ്തതായി കാണിച്ച്  വ്യാജ യാത്രാവിവരങ്ങൾ അയച്ചുകൊടുക്കുകയും, പിന്നീട് ടിക്കറ്റ് ബുക്ക് ചെയ്യാതെയോ, അല്ലെങ്കിൽ ബുക്ക് ചെയ്ത ശേഷം ക്യാൻസൽ ചെയ്തോ പണം കൈക്കലാക്കി എന്നാണ് പരാതി. 

നാട്ടിൽ പോയ ശേഷം തിരികെ വരാൻ വിമാനത്താവളത്തിലെത്തിയപ്പോൾ ടിക്കറ്റ് റദ്ദാക്കപ്പെട്ട കാര്യം അറിയുകയും, പിന്നീട് കൈക്കുഞ്ഞുമായി മണിക്കൂറുകളോളം കഷ്ടപ്പെടുകയും ചെയ്ത കഥയാണ് അഡ്‌ലൈഡിലുള്ള ബിൻസി തോമസ് വിവരിച്ചത്. 

ബിൻസിയുടേതിന് സമാനമായ കഥയാണ് സിഡ്‌നിയിലുള്ള മനോജ് പിള്ളയും പങ്കുവച്ചത്.

'പണം തിരികെ നൽകിയെന്ന പേരിൽ വ്യാജ ബാങ്ക് രസീത്'

പലരിൽ നിന്നും ഒരേ ടിക്കറ്റിനു വേണ്ടി ഒന്നിലേറെ തവണ പണം വാങ്ങിയതായും പരാതിയുണ്ട്. അത്തരത്തിൽ പണം നഷ്ടപ്പെട്ടയാളാണ്  സിഡ്‌നിയിലുള്ള ജെയ്സൻ കോര ജോസ്.

ticket scam
പണം തിരികെ നൽകിയതായി കാണിച്ച് ഒരു യാത്രക്കാരന് നൽകിയിരിക്കുന്ന രസീത്. ഇത് വ്യാജ രസീതാണെന്ന് ബാങ്ക് അറിയിച്ചതായി യാത്രക്കാരൻ വ്യക്തമാക്കുന്നു. Source: Supplied

പരാതിയുമായി വിവിധ മേഖലയിലുള്ള അധികൃതരെ സമീപിച്ചെങ്കിലും ഫലമൊന്നും ഉണ്ടായില്ലയെന്നും പരാതിക്കാർ എസ് ബി എസ് മലയാളത്തോട് പറഞ്ഞു . മാത്രമല്ല ടിക്കറ്റിനായി നൽകിയ ക്രെഡിറ്റ്കാർഡ് നന്പർ ദുരുപയോഗം ചെയ്തതായും ആരോപണമുണ്ട്. ഇക്കാര്യങ്ങൾ വിശദീകരിക്കുകയാണ് മെൽബണിലുള്ള ജോമി മാത്യുവും അഡ്‌ലൈഡിലുള്ള ജസ്റ്റിൻ ചാക്കോയും.

പാപ്പരായെന്ന് കന്പനി

മുകളിൽ പലരും ചൂണ്ടിക്കാണിച്ച പോലെ, കന്പനി പാപ്പരായെന്നും, അതിനാൽ ലിക്വിഡേഷൻ നടപടിയിലേക്ക് പോകുന്നു എന്നുമുള്ള അറിയിപ്പാണ് ആക്സിസ് ടൂർസ് ആൻറ് ട്രാവൽസിൽ നിന്ന് പല യാത്രക്കാർക്കും ലഭിച്ചത്. 

ലിക്വിഡേറ്റർ പണം നഷ്ടമായവർക്കയച്ച കത്തിൽ നിന്ന് വ്യക്തമാകുന്നത്, ആകെ 1,90,000 ഡോളറിൻറെ ബാധ്യത ഇത്തരത്തിൽ ഈ ട്രാവൽ ഏജൻസിക്ക് ഉണ്ട് എന്നാണ്.

2016  ഡിസംബറിൽ ആരംഭിച്ച ആക്സിസ് ടൂർസ് ആൻഡ് ട്രാവൽസ്  2017  ഓഗസ്റ്റ്  ആയപ്പോഴേക്കും പാപ്പരായെന്നും ഈ കത്തിൽ സൂചിപ്പിക്കുന്നു . ഇതിൽ കമ്പനി പണം നൽകാനുള്ള 23 പേരുടെ പേരുകൾ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. .

ലിക്വിഡേറ്ററുടെ കത്തിന്റെ പൂർണ രൂപം:

(If not loading, please refresh your browser)

പ്രതികരിക്കാതെ ട്രാവൽ ഏജൻസി

ആക്സിസ് ടൂർസ് ആൻറ് ട്രാവൽസ് ഉടമ ജോസഫ് സ്വീറ്റ്സൺ പഞ്ഞിക്കാരൻ  തോമസിനെ ഇമെയിൽ വഴിയും നിരവധി ഫോൺ നമ്പറുകൾ വഴിയും എസ് ബി എസ് മലയാളം ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ  ഇതുവരെയും വ്യക്തമായ പ്രതികരണം ഒന്നും ലഭിച്ചിട്ടില്ല. തൻറെ സോളിസിറ്റർ എസ് ബി എസ് മലയാളത്തെ എത്രയും വേഗം ബന്ധപ്പെടും എന്ന ഒരു ഇമെയിൽ സന്ദേശം മാത്രമാണ് ഇതുവരെ ലഭിച്ചിട്ടുളളത് .

നിയമപോരാട്ടത്തിൻറെ സാധ്യതകൾ

ഈ വിഷയത്തതിന്റെ നിയമവശവും എസ് ബി എസ് മലയാളം പരിശോധിച്ചു. ഈ കേസിൽ ഇടപെട്ട സിഡ്‌നിയിലെ ഫ്രീഡ്മാൻ ആൻഡ് ഗോപാലൻ സോളിസിറ്റേഴ്സിൽ സോളിസിറ്റർ ആയ മിട്ടു ഗോപാലൻ ഇതേക്കുറിച്ച് സംസാരിക്കുന്നു.


Share

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now