അഡ്‌ലൈഡിലെ മലയാളി കൂട്ടായ്മയായ അമ്മ (അഡ്‌ലൈഡ് ആന്റ് മെട്രോപൊളിറ്റന്‍ മലയാളി അസോസിയേഷന്‍) സംഘടിപ്പിച്ച ക്രിസ്ത്മസ് ആഘോഷങ്ങളായിരുന്നു നാടന്‍ ഭക്ഷണ സ്‌റ്റോളുകള്‍ കൊണ്ട് ശ്രദ്ധേയമായത്.
നവംബര്‍ 23 ശനിയാഴ്ച തന്നെ ക്രിസ്ത്മസ് ആഘോഷത്തിന് തുടക്കമിട്ടിരിക്കുകയാണ് അഡ്‌ലൈഡ് മലയാളികള്‍.
മലബാറിന്റെയും മധ്യ തിരുവിതാംകൂറിന്റെയും തെക്കന്‍ തിരുവിതാംകൂറിന്റെയും എല്ലാം രുചിക്കൂട്ടുകളായിരുന്നു ഈ സ്റ്റോളുകളില്.
കേരളത്തിലെ ഒരു ചായക്കടയുടെ അതേ ഓര്‍മ്മയുണര്‍ത്തിയതായിരുന്നു അഡ്‌ലൈഡിലെ 'രായപ്പന്റെ ചായക്കടയു'മെന്ന് പരിപാടിയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

കേരളത്തിലെ ചായക്കടകളില്‍ കിട്ടുന്ന സ്‌പെഷ്യല്‍ ചായ മുതല്‍, എള്ളുണ്ടയും, ചട്ടിച്ചോറും എല്ലാം ഇവിടെയുണ്ടായിരുന്നുവെന്ന്, ചായക്കടയ്ക്ക് നേതൃത്വം നല്‍കിയ രാജേഷ് ജോര്‍ജ്ജ് പറഞ്ഞു.
പിന്നെ കടയിൽ ഫ്രഷായി പുട്ടും പയറും ഉണ്ടാക്കി നല്‍കി

കേരളത്തിൽ നിന്ന് മക്കളെ കാണാനെത്തിയ അമ്മമാരും ചായക്കടയിൽ നാടൻ വിഭവങ്ങൾ ഒരുക്കാൻ സഹായിച്ചു.

രായപ്പന്റെ ചായക്കടയ്ക്ക് പുറമേ, മധ്യകേരളത്തിന്റെ വിഭവങ്ങളുമായി അച്ചായന്‍സ് കോര്‍ണര്‍, വടക്കന്‍ കേരളീയ രുചികളുമായി ഉസ്താദ് ഹോട്ടല്‍ തുടങ്ങിയവയുമുണ്ടായിരുന്നു. ഒപ്പം അമ്മ വനിതാ വിംഗ് തയ്യാറാക്കിയ ക്രിസ്ത്മസ് മധുര സ്‌റ്റോളും.
ഭക്ഷണസ്റ്റോളുകള്‍ക്കൊപ്പം കലാപരിപാടികളുമുണ്ടായിരുന്നു ക്രിസ്ത്മസ് ആഘോഷത്തിന്റെ ഭാഗമായി. കേരളീയ തനിമയുള്ള ഭക്ഷണ സ്റ്റാളുകൾ പരിപാടി വ്യത്യസ്തമാക്കിയതായി പരിപാടിയിൽ പങ്കെടുത്ത സജിമോൻ വരക് കാലായിൽ പറഞ്ഞു.

പാരിപാടിയിൽ പങ്കെടുത്തവരുടെയും സംഘാടകരുടെയും അഭിപ്രായങ്ങൾ കേൾക്കാം ഇവിടെ.

എഴുനൂറോളം പേര്‍ പരിപാടിയിൽ പങ്കെടുത്തതായി സംഘടകർ അറിയിച്ചു.
എല്ലാ വർഷവും നടത്തുന്നതിൽ നിന്ന് വ്യത്യസ്തമായൊരു ക്രിസ്തുമസ് ആഘോഷമായിരുന്നു ലക്ഷ്യമെന്ന് അമ്മയുടെ പ്രസിഡന്റ് ബോബി അലക്സ് കോശി പറഞ്ഞു.





