ഓസ്ട്രേലിയയിൽ നിന്ന് സർവീസ് നടത്തിയ ഏഴ് എയർ ഇന്ത്യാ വിമാനങ്ങളിലായി 1600ഓളം പേരെയാണ് പേരെയാണ് ഇന്ത്യയിൽ ഇതുവരെ തിരിച്ചെത്തിച്ചത്.
വന്ദേഭാരത് മിഷന്റെ ഭാഗമായി ഓസ്ട്രേലിയയിൽ നിന്ന് പ്രഖ്യാപിച്ചിരിക്കുന്ന ഒന്നാം ഘട്ട സർവീസുകളാണ് ഇവയെന്നും, കൂടുതൽ വിമാനങ്ങൾ പ്രതീക്ഷിക്കുന്നതായും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയിലേക്ക് തിരികെ പോകാൻ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് 9,948 പേരായിരുന്നു ഹൈക്കമ്മീഷനിൽ രജിസ്റ്റർ ചെയ്തത്.
എന്നാൽ, അടിയന്തര സാഹചര്യങ്ങളും ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയിട്ടും യാത്ര ചെയ്യാൻ അവസരം ലഭിച്ചില്ല എന്ന പരാതിയുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
യാത്രക്കായി ഷോർട്ട് ലിസ്റ്റ് ചെയ്തു എന്ന ഹൈക്കമ്മീഷന്റെ അറിയിപ്പു ലഭിച്ചെങ്കിലും, എയർ ഇന്ത്യ ടിക്കറ്റ് ലഭിച്ചില്ല എന്ന പരാതിയാണ് മറ്റു നിരവധിപേർ ഉന്നയിച്ചിരിക്കുന്നത്.
ഇത്തരത്തിലുള്ള പരാതികളുമായി ഡസൻകണക്കിന് പേർ ഇന്ത്യൻ ഹൈക്കമ്മീഷന്റെയും കോൺസുലേറ്റുകളുടെുയം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എത്തുന്നുണ്ട്.
എട്ട് മാനദണ്ഡങ്ങൾ
അതേസമയം, ഏഴു വിമാനങ്ങൾ മാത്രമാണ് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചിരുന്നത് എന്നതിനാൽ രജിസ്റ്റർ ചെയ്ത എല്ലാവരെയും കൊണ്ടുപോകുന്നത് പ്രാവർത്തികമായിരുന്നില്ലെന്ന് ഹൈക്കമ്മീഷൻ വ്യക്തമാക്കി.
വ്യക്തമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ആദ്യഘട്ടത്തിലെ വിമാനങ്ങളിലേക്ക് യാത്രക്കാരെ തെരഞ്ഞെടുത്തതെന്ന് ഡെപ്യൂട്ടി ഹൈക്കമ്മീഷണർ പി എസ് കാർത്തികേയൻ എസ് ബി എസ് പഞ്ചാബി പരിപാടിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഇതായിരുന്നു പരിഗണനാ മാനദണ്ഡങ്ങൾ
- ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ളവർ
- കുടുംബത്തിൽ മരണമോ മറ്റ് അടിയന്തര സാഹചര്യങ്ങളോ ഉള്ളവർ
- പ്രായമേറിയവർ
- ഗർഭിണികൾ
- കുടുങ്ങിപ്പോയ വിനോദസഞ്ചാരികൾ
- ജോലി നഷ്ടമായവർ
- വിസ കാലാവധി അവസാനിക്കുന്നവർ
- വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുന്ന വിദ്യാർത്ഥികൾ
ഹൈക്കമ്മീഷനിൽ നിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്തതായി അറിയിപ്പ് കിട്ടിയിട്ടും പലർക്കും യാത്ര ചെയ്യാൻ കഴിഞ്ഞില്ല എന്ന പരാതി ഹൈക്കമ്മീഷനും ലഭിക്കുന്നുണ്ടെന്ന് ഡെപ്യൂട്ടി ഹൈക്കമ്മീഷൻ അറിയിച്ചു.
എയർ ഇന്ത്യയിൽ നിന്നുള്ള ഇമെയിൽ സന്ദേശങ്ങളോട് എത്രയും വേഗം പ്രതികരിക്കണം എന്നായിരുന്നു എന്നായിരുന്നു നിർദ്ദേശമെന്നും, അതിന് കഴിയാത്തവർക്കാണ് പലപ്പോഴും അവസരം നഷ്ടമായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒട്ടേറെ പേർ കാത്തിരിക്കുന്നതിനാലാണ് ഇത് സംഭവിച്ചത്.
കൂടുതൽ പേർ മടങ്ങിപ്പോകാൻ ഉള്ളതിനാൽ ഇനിയും വിമാനങ്ങൾ പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചു.
ഇതേക്കുറിച്ച് ഡെപ്യൂട്ടി ഹൈക്കമ്മീഷണർ പി എസ് കാർത്തികേയൻ പറഞ്ഞ വാക്കുകൾ ഇവിടെ കേൾക്കാം






