മൻമീതിന്റെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി.
മെല്‍ബണിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം, അവിടെനിന്നും വ്യാഴാഴ്ച രാവിലെ എയർ ഇന്ത്യ വിമാനത്തിൽ ഇന്ത്യയിലേക്ക് കൊണ്ടുപോകുമെന്നാണ് റിപ്പോർട്ടുകൾ.
മൃതദേഹം ഏറ്റുവാങ്ങാൻ അദ്ദേഹത്തിന്റെ മൂത്ത സഹോദരനും കുടുംബസുഹൃത്തും കഴിഞ്ഞ ദിവസം ബ്രിസ്‌ബൈനിൽ എത്തിയിരുന്നു. ഓസ്‌ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തിൽ നിന്നും മാധ്യമങ്ങളിൽ നിന്നും ലഭിച്ച പിന്തുണയ്ക്ക് ഇവർ നന്ദി അറിയിച്ചു.
വ്യാഴാഴ്ച വൈകിട്ടോടെ ഇന്ത്യയിൽ എത്തിക്കുന്ന മൃതദേഹം, മൻമീതിന്റെ ജന്മനാടായ പഞ്ചാബിലെ സങ്റൂർ ജില്ലയിലുള്ള അദ്ദേഹത്തിന്റെ കുടുംബവീട്ടിലേക്ക് കൊണ്ടുപോകും. വെള്ളിയാഴ്ചയാണ് അന്ത്യകർമ്മങ്ങൾ.
അതിനിടെ, മൻമീത് അലീഷറിന്റെ ദാരുണാന്ത്യത്തിൽ ഓസ്‌ട്രേലിയയിൽ വ്യാപകമായി അനുശോചനയോഗങ്ങൾ നടന്നു.
ബ്രിസ്‌ബൈൻ സിറ്റി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഇന്നലെ നടന്ന അനുശോചനയോഗത്തിൽ ലോർഡ് മേയർ ഗ്രഹാം ക്വിർക് അധ്യക്ഷത വഹിച്ചു. മൻമീതിന്റെ കുടുംബത്തിന് വേണ്ട എല്ലാ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്.
മൻമീതിന്റെ കുടുംബത്തിന് കേസിന്റെ ആവശ്യങ്ങൾക്കായി ഓസ്‌ട്രേലിയയിൽ എത്താൻ ധനസമാഹരണം നടത്തുമെന്ന് മേയർ അറിയിച്ചു . കൂടാതെ, മൻമീതിനോടുള്ള ആദരസൂചകമായി സ്മാരകം വേണമെന്ന അഭ്യർത്ഥന മേയർ സ്വീകരിച്ചതായി കുടുംബസുഹൃത്ത് വിന്നേർജിത് സിംഗ് ഗോൾഡി പറഞ്ഞു .
എയ്റ്റ് മൈൽസ് പ്ലെയിൻസിലെ ഗുരുദ്വാരയിലും തിങ്കളാഴ്ച അനുശോചനയോഗങ്ങളും പ്രാർത്ഥനയും നടന്നു.

മെൽബണിലെ ഫെഡറേഷൻ സ്‌ക്വയറിൽ ഇന്നലെ വൈകിട്ട് ആറ് മണിക്ക് ചേർന്ന അനുശോചനയോഗത്തിൽ നൂറുകണക്കിനാളുകളാണ് മൻമീതിനു ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയത്. മൻമീതിന്റെ ചിത്രത്തിന് മുൻപിൽ ഇവർ മെഴുകുതിരി തെളിയിച്ചു .
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബ്രിസ്ബൈനിലെ മൂറൂക്കയിൽ സർവീസ് നടത്തുകയായിരുന്ന ബസ്സിൽ വച്ച് ഒരു യാത്രക്കാരൻ മൻമീതിനെ ചുട്ടുകൊന്നത്. സംഭവത്തിൽ ബസിലുണ്ടായിരുന്ന യാത്രക്കാരുൾപ്പടെ 11 പേർക്ക് പരുക്കേറ്റിരുന്നു.സംഭവുമായി ബന്ധപ്പെട്ടു അറസ്റ്റിലായ പ്രതി ആന്തണി ഓ ഡൺഹുവിനെ കോടതി റിമാൻഡ് ചെയ്തു. ഇയാളെ നവംബറിൽ വീണ്ടും കോടതിയിൽ ഹാജരാക്കും.


