SKIP TO MAIN CONTENT

സഭയിലെ ബാലപീഡനം: കർദിനാൾ ജോർജ്ജ് പെല്ലിന് ആറു വർഷം ജയിൽശിക്ഷ

പള്ളി ക്വയറിൽ അംഗമായിരുന്ന രണ്ട് ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഓസ്ട്രേലിയൻ കത്തോലിക്കാ സഭയിലെ ഏറ്റവും മുതിർന്ന വൈദികനും, വത്തിക്കാനിലെ മൂന്നാമനുമായ കർദിനാൾ ജോർജ്ജ് പെല്ലിനെ കോടതി ആറു വർഷത്തെ ജയിൽ ശിക്ഷയ്ക്ക് വിധിച്ചു. മൂന്നു വർഷവും എട്ടു മാസവും കഴിഞ്ഞു മാത്രമേ പെല്ലിന് പരോൾ ലഭിക്കൂ.

George Pell sentenced to 6 year jail term for child sexual abuse

2 min read

Published

Updated

By Deeju Sivadas



Skip to article content

1996ൽ മെൽബണിലെ പള്ളിയിൽ വച്ച് രണ്ട് ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസിൽ ജോർജ് പെൽ കുറ്റക്കാരനാണെന്ന് കഴിഞ്ഞ വർഷം ഡിസംബറിൽ ജൂറി കണ്ടെത്തിയിരുന്നു.

മെൽബണിലെ സെന്റ് പാട്രിക് കത്തീഡ്രലിൽ ആർച്ച് ബിഷപ്പായിരുന്ന ജോർജ്ജ് പെൽ, ഞായറാഴ്ച കുര്ബാന കഴിഞ്ഞ സമയത്ത് രണ്ട് ആൺകുട്ടികളെ പീഡിപ്പിച്ചു എന്നാണ് കേസ്. 

പള്ളിയിലെ വീഞ്ഞ് കുടിച്ച ഈ കുട്ടികളെ ജോർജ്ജ് പെൽ പിടികൂടിയിരുന്നു. തുടർന്ന് തിരുവസ്ത്രത്തിനിടയിലൂടെ തന്റെ ലിംഗം പുറത്തെടുത്ത ജോർജ്ജ് പെൽ, ഒരു ആൺകുട്ടിയുടെ മുഖത്തിനടുത്തേക്ക് ഇത് ചേർത്തു പിടിച്ചു. 

രണ്ടാമത്തെ ആൺകുട്ടിയുടെ വായിലേക്ക് ലിംഗം ബലമായി തള്ളിക്കയറ്റിയെന്നും, കുട്ടികൾ കരഞ്ഞപ്പോൾ നിങ്ങൾ കുഴപ്പത്തിലാകും എന്ന് ഭീഷണിപ്പെടുത്തിയതായും കോടതി വിധി പ്രസ്താവത്തിൽ പറഞ്ഞു. 

പാന്റ്സ് അഴിച്ച് കുട്ടിയുടെ ലിംഗങ്ങളിൽ തലോടുകയും ചെയ്തു എന്നാണ് കോടതി കണ്ടെത്തിയത്. ഈ സമയം ജോർജ്ജ് പെൽ സ്വയംഭോഗം ചെയ്യുകയായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. 

ഒരു മാസത്തിനു ശേഷം ഇതിൽ ഒരു കുട്ടിയെ വീണ്ടും പള്ളിയിൽ വച്ച് ജോർജ്ജ് പെൽ പീഡിപ്പിച്ചു. അന്ന് ചുമരിൽ ചേർത്തു നിർത്തി ആ കുട്ടിയുടെ ലിംഗങ്ങളിൽ തലോടുകയാണ് ജോർജ്ജ് പെൽ ചെയ്തത്. 

ഇപ്പോൾ 30 വയസു പ്രായമുള്ള ഒരു ആൺകുട്ടി കോടതിയിൽ ഹാജരായിരുന്നു. വിചാരണ സമയത്ത്  ഇയാൾ തെളിവു നല്്കുകയും ചെയ്തിരുന്നു. 

രണ്ടാമത്തെ ആൺകുട്ടി ഏതാനും വർഷങ്ങൾക്ക് മുമ്പ് ദുരൂഹസാഹചര്യത്തിൽ മരിച്ചിരുന്നു. 

R എന്നും J  എന്നുമാണ് ഇവരെ കോടതി പരാമർശിച്ചത്. അവരുടെ സ്വകാര്യത സംരക്ഷിക്കുന്നതിനുവേണ്ടിയാണ് ഇത്. 

മെൽബൺ കൗണ്ടി കോടതിയിലെ ചീഫ് ജഡ്ജ് പീറ്റർ കിഡാണ് ജോർജ്ജ് പെല്ലിന് ശിക്ഷ വിധിച്ചത്. വിധി പ്രസ്താവം ഒരു മണിക്കൂറിലേറെ നീണ്ടു നിന്നു. 

കുറ്റകൃത്യങ്ങളും, സാമുഹ്യപരിതസ്ഥിതിയും, ജോർജ്ജ് പെല്ലിന് പള്ളിയിലുണ്ടായിരുന്ന അധികാരവും, കുറ്റകൃത്യങ്ങൾ കുട്ടികൾക്കുണ്ടാക്കിയ മാനസികാഘാതവും എല്ലാം വിശദമായി തന്നെ ജഡ്ജി വിധിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 

കുറ്റകൃത്യങ്ങളുടെ ഗൗരവവും, അത് 13 വയസുള്ള രണ്ട് ആൺകുട്ടികളിലുണ്ടാക്കിയ മാനസിക ആഘാതവും, ജോർജ്ജ് പെല്ലിന്റെ ഭാഗത്തുനിന്നുണ്ടായ വിശ്വാസലംഘനവും അധികാരദുർവിനിയോഗവും കണക്കിലെടുത്താണ് വിധി. 

ഇതോടൊപ്പം, പെല്ലിന്റെ പ്രായവും ആരോഗ്യസ്ഥിതിയും മറ്റു കേസുകളിൽ ഉൾപ്പെട്ടിട്ടില്ല എന്നതും ശിക്ഷ വിധിക്കുമ്പോൾ കോടതി കണക്കിലെടുത്തു. ഇക്കാര്യങ്ങൾ കണക്കിലെടുത്ത്, സമാനമായ കേസുകളിൽ നൽകുന്നതിനെക്കാൾ കുറഞ്ഞ പരോൾ കാലാവധി പെല്ലിന് നൽകുകയാണെന്നും കോടതി വ്യക്തമാക്കി. ജീവിതത്തിന്റെ അവസാന ഘട്ടത്തിലേക്കെത്തി എന്നതിനാൽ സമൂഹത്തിൽ ഇനിയും ജീവിക്കാൻ അവസരം ലഭിക്കുന്നതിന് വേണ്ടിയാണ് ഇത്. 

മൂന്നു വർഷവും എട്ടു മാസവും കഴിഞ്ഞു മാത്രമേ ജോർജ്ജ് പെല്ലിന് പരോൾ ലഭിക്കുകയുള്ളൂ.

Cardinal George Pell.
Cardinal George Pell. Source: AAP

കുറ്റം ചെയ്തിട്ടില്ല എന്ന നിലപാടെടുത്ത കർദിനാൾ ജോർജ്ജ് പെൽ പശ്ചാത്തപിക്കുന്നില്ല എന്ന് മനസിലാക്കുന്നതായി കോടതി പറഞ്ഞു. 

പെട്ടെന്നുള്ള വികാരത്താലാണ് അത്തരമൊരു നടപടിയുണ്ടായത് എന്ന വാദം നിലനിൽക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പെട്ടെന്നുള്ള വികാരത്താലായാലും, മുൻകൂട്ടി പദ്ധതിയിട്ടായാലും കുട്ടികൾക്കെതിരെയുള്ള ലൈംഗിക പീഡനം ഒരു തരത്തിലും അംഗീകരിക്കില്ല എന്ന സന്ദേശമാണ് ഈ വിധി നൽകുന്നതെന്നും കോടതി വ്യക്തമാക്കി.


കൂടുതൽ ഓസ്‌ട്രേലിയൻ വാർത്തകൾക്ക് എസ് ബി എസ് മലയാളം ഫേസ്ബുക് പേജ് ലൈക് ചെയ്യുക 


   


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now