ഹോൾഡൻ ഫാക്ടറിയും അടച്ചുപൂട്ടി; ഓസ്ട്രേലിയയിലെ കാർ നിർമ്മാണം അവസാനിച്ചു

പ്രമുഖ ഓസ്‌ട്രേലിയൻ കാർ നിർമാണ കമ്പനിയായ ഹോൾഡൻറെ അഡ്ലൈഡിലുള്ള ഫാക്ടറി പ്രവർത്തനം അവസാനിപ്പിച്ചു. ടൊയോട്ടക്കു പിന്നാലെ ഹോൾഡനും ഫാക്ടറി പൂട്ടിയതോടെ ഓസ്ട്രേലിയിയലെ കാർ നിർമ്മാണവും പൂർണമായും അവസാനിച്ചിരിക്കുകയാണ്. ഹോൾഡൻ ഫാക്ടറിയിലുണ്ടായിരുന്ന ആയിരത്തോളം പേർക്കാണ് ജോലി നഷ്ടമായത്.

69 വർഷമായി അഡ്‌ലൈഡിൽ പ്രവർത്തിച്ചു വന്ന എലിസബത്ത് പ്ലാന്റ് ആണ് അടച്ചുപൂട്ടിയത്. ഓസ്ട്രേലിയയുടെ സ്വന്തം കാർ എന്ന പ്രശസ്തിയോടെയായിരുന്നു ജനറൽ മോട്ടോഴ്സിൻറെ കീഴിൽ ഹോൾഡൻ എന്ന കാർ ബ്രാൻറ് അഡ്ലൈഡിൽ നിന്ന് പുറത്തിറക്കിയിരുന്നത്. 

വി വൈ കൊമോഡോർ, ദി  അഡ്‌വെൻട്ര, ക്രൂമാൻ, കാപ്രിസ്, സ്റ്റേറ്റ്സ്മാൻ മോഡലുകളായിരുന്നു ഇവിടെ പ്രധാനമായും നിർമ്മിച്ചിരുന്നത്. 

വെള്ളിയാഴ്ച 11 മണിയോടെ നിർമ്മാണം പൂർത്തിയാക്കി ചുവപ്പു കൊമോഡോർ V8 സെഡാൻ പുറത്തിറക്കിയതോടെ അഡ്‌ലെയ്ഡിലെ ഫാക്ടറിയുടെ പ്രവർത്തനം അവസാനിച്ചിരിക്കുകയാണ്.

ഹോൾഡൻ ഓസ്‌ട്രേലിയയുടെ പ്രവർത്തനം അവസാനിക്കുന്നതിൽ പ്രധാനമന്ത്രി മാൽക്കം ടേൺബുൾ ദു:ഖം പ്രകടിപ്പിച്ചു. രാജ്യത്തിന് ദുഖകരമായ ദിവസമാണിതെന്നും അഡ്‌ലൈഡിലെ ഫാക്ടറി  അടച്ചുപൂട്ടുന്നത് സൗത്ത് ഓസ്‌ട്രേലിയയിൽ ഒരു യുഗത്തിന്റെ അവസാനമാണെന്നും അദ്ദേഹം പറഞ്ഞു.

1963 ൽ ആരംഭിച്ച എലിസബത്ത് പ്ലാന്റിൽ നിന്നും  ദിവസം 780 കാറുകൾ വീതം നിർമാണം പൂർത്തിയാക്കി പുറത്തിറങ്ങിയിരുന്നു.

1965 ൽ ഹോൾഡൻ എച്ച് ഡി ആണ് എലിസബത്ത് പ്ലാന്റിൽനിന്നും പൂർണമായി നിർമിച്ച് പുറത്തിറക്കിയ ആദ്യ കാർ. അവസാനവർഷമായ 2017 ൽ മാത്രം ദിവസം 175 കാറുകൾ നിർമിക്കാൻ ഹോൾഡനു  സാധിച്ചു.

2013 ലാണ് ഓസ്‌ട്രേലിയയിലെ നിർമാണം അവസാനിപ്പിക്കുന്നതായി  ഹോൾഡൻ പ്രഖ്യാപിച്ചിരുന്നത്.

ഈ മാസം ആദ്യം ടൊയോട്ട ഓസ്‌ട്രേലിയ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. മലയാളികൾ ഉൾപ്പടെ 2600 ഓളം പേർക്കാണ് ഇതുമൂലം ജോലി നഷ്ടപ്പെട്ടത്.

ഇതിനു പിന്നാലെയാണ് ഹോൾഡൻ ഓസ്‌ട്രേലിയും നിർമാണം അവസാനിപ്പിച്ചത്.


1 min read

Published

Updated


Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now