ഗുജറാത്തിൽ കോൾ സെന്റർ നടത്തിക്കൊണ്ടിരുന്ന നാല് പേരാണ് വ്യാഴാഴ്ച ഗുജറാത്ത് പോലീസിന്റെ പിടിയിലായത്. ഓസ്‌ട്രേലിയയിൽ താമസിക്കുന്നവരുടെ ഫോൺ നമ്പറും വിവരങ്ങളും ശേഖരിച്ച ഇവർ ടാക്സ് ഓഫീസ് അധികൃതരെന്ന വ്യാജേന ആളുകളെ വിളിച്ച് തട്ടിപ്പു നടത്തുകയായിരുന്നു എന്നാണ് ആരോപണം.
നികുതി അടയ്ക്കാനുള്ള സമയം അതിക്രമിച്ചു എന്നും, ഇനിയും വൈകിയാൽ വൻ തുക പിഴ അടയ്‌ക്കേണ്ടി വരുമെന്നും അല്ലാത്തപക്ഷം നിയമനടപടികൾ സ്വീകരിക്കേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തിയാണ് ഇവർ ആളുകളിൽ നിന്നും പണം തട്ടിയെടുത്തിരുന്നത്.
മൊബൈൽ ഫോണുകളും കംപ്യൂട്ടറുകളും ഇവരിൽ നിന്നും പോലീസ് പിടിച്ചെടുത്തു.
ഇത്തരത്തിൽ വ്യാജ കോളുകളിലൂടെ ഏകദേശം $40,000 മുതൽ $50,000 വരെ ഇവർ തട്ടിയെടുത്തിട്ടുള്ളതായി പോലീസ് സംശയിക്കുന്നു എന്ന് ഗുജറാത്തിലെ ആനന്ദ് ജില്ലാ പോലീസ് സൂപ്രണ്ട് സൗരഭ് സിംഗ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

