മെൽബണിൽ മലയാളിയായ സാം എബ്രഹാമിനെ സയനൈഡ് നൽകി കൊലപ്പെടുത്തിയെന്ന കേസിൽ പ്രതികളായ സാമിന്റെ ഭാര്യ സോഫിയ സാമും കാമുകൻ അരുൺ കമലാസനനും കുറ്റക്കാരെന്ന് ഇക്കഴിഞ്ഞ ഫെബ്രുവരി 21 ന് ജൂറി വിധിച്ചിരുന്നു. വിക്ടോറിയൻ സുപ്രീം കോടതിയിൽ പതിനാലംഗ ജൂറിക്ക് മുന്നിലാണ് കേസിന്റെ അന്തിമ വിചാരണ നടന്നത്.
അരുണിന്റെ ശിക്ഷ നൽകുന്നതിനായുള്ള വാദം ഇന്ന് വിക്ടോറിയൻ സുപ്രീം കോടതിയിൽ നടന്നു. സോഫിയയുടെ ശിക്ഷ കുറച്ചു നൽകുന്നതിനുള്ള വാദം കഴിഞ്ഞ മാസം നടന്നിരുന്നു. മകന്റെ ഭാവി കണക്കിലെടുത്ത് ശിക്ഷ കുറച്ചു നല്‍കണമെന്ന് സോഫിയ കോടതിയോട് അഭ്യർത്ഥിച്ചിരുന്നു.
എന്നാല്‍ മകന്‍ ഉറങ്ങിക്കിടന്ന കട്ടിലില്‍ വച്ചാണ് സാമിനെ കൊലപ്പെടുത്തിയത് എന്ന കാര്യം കണക്കിലെടുത്ത് കടുത്ത ശിക്ഷ തന്നെ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
ഇരുവരുടെയും ശിക്ഷ ജൂൺ 21 വിധിക്കും.
2015 ഒക്ടോബറിലാണ് സാം എബ്രഹാമിനെ മെൽബണിലെ എപ്പിങ്ങിലുള്ള വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സാമിന്റെ ഭാര്യ സോഫിയ സാമും സുഹൃത്ത് അരുൺ കമലാസനനും ചേർന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്. ഈ കേസിന്റെ പ്രാരംഭ വാദം കഴിഞ്ഞ വര്ഷം ജൂൺ മാസത്തിൽ നടന്നിരുന്നു. ഇതിൽ സോഫിയയും അരുൺ കമലാസനനും കോടതിയിൽ കുറ്റം നിഷേധിച്ചിരുന്നു. കേസിലെ തെളിവുകളെക്കുറിച്ച് പ്രധാന സാക്ഷികളുടെ ക്രോസ് വിസ്താരവും നടന്നിരുന്നു.
കൂടുതൽ വാർത്തകൾക്ക് എസ് ബി എസ് മലയാളം ഫേസ്ബുക് പേജ് ലൈക് ചെയ്യുക

