വടക്കൻ സിഡ്‌നിയിലെ ഡൻഡാസിലുള്ള സെയ്ന്റ് പാട്രിക്സ് മാരിസ്റ് കോളേജിലും വില്ലോഗ്‌ബി ഗേൾസ് ഹൈ സ്കൂളിലുമാണ് മൂന്ന് കുട്ടികൾക്ക് തിങ്കളാഴ്‌ച കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചത്.
സെയ്ന്റ് പാട്രിക്സ് കോളേജിലെ പത്താം ക്‌ളാസ്സിൽ പഠിക്കുന്ന ഒരു ആൺ കുട്ടിക്കും ഒരു പെൺകുട്ടിക്കും, വില്ലോഗ്‌ബി ഗേൾസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിക്കുമാണ് രോഗം ഉള്ളതായി കണ്ടെത്തിയത്.
ഇതോടെ സ്കൂളിൽ നിന്നും എല്ലാ കുട്ടികളെയും വിളിച്ചുകൊണ്ടുപോകാൻ രക്ഷിതാക്കൾക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ് സ്കൂൾ അധികൃതർ.
സെയ്ന്റ് പാട്രിക്സ് കോളേജിലെ രോഗം ബാധിച്ച കുട്ടികൾ സ്കൂളിലുള്ള 50 ഓളം കുട്ടികളുമായി അടുത്ത് ഇടപഴകിയതായാണ് റിപ്പോർട്ടുകൾ.
വില്ലോഗ്‌ബി സ്കൂളിലെ കുട്ടിയുടെ അമ്മയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
Highlights:
- രണ്ട് സ്കൂളുകളിലായി മൂന്ന് കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചു
- സെയ്ന്റ് പാട്രിക്സ് മാരിസ്റ് കോളേജിലും വില്ലോഗ്‌ബി ഗേൾസ് ഹൈ സ്കൂളിലുമുള്ള കുട്ടികൾക്കാണ് രോഗം
- NSW ൽ രോഗം ബാധിച്ചവരുടെ എണ്ണം 50 ആയി
രോഗം കണ്ടെത്തിയതിനെത്തുടർന്ന് ഇരു സ്കൂളുകളും അടച്ചു. നാളെയും സ്കൂൾ തുറന്ന് പ്രവർത്തിക്കില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
ഈ കുട്ടികളുമായി അടുത്ത് ഇടപെട്ടിട്ടുള്ള ജീവനക്കാരും കുട്ടികളും സ്വയം മാറി നിൽക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കത്തോലിക്ക സ്കൂളുകളുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഗ്രെഗ് വിറ്റ്ബി അറിയിച്ചു.
കുട്ടികൾ പരിഭ്രാന്തരാവേണ്ടതില്ലെന്നും ഇദ്ദേഹം പറഞ്ഞു.
സ്കൂൾ ക്യാംപസിൽ പകർച്ചവ്യാധി നിയന്ത്രിത പ്ലാൻ വികസിപ്പിക്കുമെന്ന് അധികൃതർ അറിയിട്ടുണ്ട്.
ഇതോടെ ന്യൂ സൗത്ത് വെയിൽസിൽ രോഗം ബാധിച്ചവരുടെ എണ്ണം 50 ആയി.
സിഡ്‌നിയിലെ എപ്പിംഗ് ഹൈ സ്കൂളിലെ ഒരു കുട്ടിക്കും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. അടച്ചിട്ട സ്കൂൾ ഇന്ന് വീണ്ടും പ്രവർത്തനം ആരംഭിച്ചു.
കൂടാതെ 70 വയസ്സുള്ള ഒരാൾക്കും ഒരു 40 കാരനും ഞായറാഴ്ച വൈകിട്ട് രോഗം സ്ഥിരീകരിച്ചിരുന്നു. സിഡ്‌നിയിലെ മക്ക്വറി പാർക്കിലുള്ള ഒരു ഏജ്ഡ് കെയറിലെ 82
കാരനും വാരാന്ത്യത്തിൽ രോഗം ഉള്ളതായി കണ്ടെത്തിയിരുന്നു.
ഇതേ ഏജ്‌ഡ് കെയറിലുള്ള 95 വയസ്സുള്ള സ്ത്രീ കഴിഞ്ഞ ദിവസം കൊറോണവൈറ് ബാധിച്ച് മരണമടഞ്ഞിരുന്നു.
ഇതിനിടെ ദോഹയിൽ നിന്നും സിംഗപ്പൂര് നിന്നും സിഡ്‌നിയിൽ എത്തിയ രണ്ട് വിമാനങ്ങളിലുള്ളവർക്ക് ന്യൂസ് സൗത്ത് വെയിൽസിൽ ആരോഗ്യ വകുപ്പ് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.
ദോഹയിൽ നിന്ന് മാർച്ച് രണ്ടിന് സിഡ്‌നിയിൽ എത്തിയ QR908 എന്ന ഖത്തർ എയർവെയ്‌സ് വിമാനത്തിലും സിംഗപ്പൂരുനിന്നും ഫെബ്രുവരി 28 നു എത്തിയ QF02 എന്ന ക്വന്റസ് വിമാനത്തിൽ എത്തിയവർക്കുമാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
ഓസ്‌ട്രേലിയയിൽ കൊറോണവൈറസ് ബാധിക്കുന്നവരുടെ എണ്ണം ഓരോ ദിവസവും വർദ്ധിച്ചുവരികയാണ്. രാജ്യത്ത് 83 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മൂന്ന് പേര് ഇതുവരെ മരണമടഞ്ഞിട്ടുണ്ട്.
ഈ സാഹചര്യത്തിൽ രോഗ ബാധയുണ്ടോ എന്ന് സംശയം തോന്നുന്ന എല്ലാവരും പരിശോധന നടത്താൻ മുൻപോട്ടു വരണമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.