600 ഓളം പുതിയ നഴ്‌സുമാരെയും മിഡ് വൈഫുകളെയും നിയമിക്കുന്നതിലൂടെ ആശുപത്രി ജീവനക്കാരും രോഗികളും തമ്മിലുള്ള അനുപാതം കൂടുതൽ മെച്ചപ്പെടുത്താൻ സാധിക്കുമെന്ന് വിക്ടോറിയന്‍ പ്രീമിയർ ഡാനിയേൽ ആന്‍ഡ്ര്യൂസ് പറഞ്ഞു.
പുതിയ പദ്ധതിയിലൂടെ കൂടുതൽ മെച്ചപ്പെട്ട ആരോഗ്യപരിപാലനം ഉറപ്പു വരുത്തുമെന്നും ഡാനിയേൽ ആന്‍ഡ്ര്യൂസ് അറിയിച്ചു.
2015 ലെ പേഷ്യന്റ് കെയർ നിയമങ്ങളിൽ മാറ്റം വരുത്തിക്കൊണ്ടാണ് സർക്കാർ പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. പദ്ധതി ഓഗസ്റ്റിൽ പാർലമെന്റിൽ അവതരിപ്പിക്കും.

അത്യാഹിത വിഭാഗം, ക്യാന്‍സര്‍ വാര്‍ഡുകള്‍, പ്രസവ വാര്‍ഡുകള്‍ തുടങ്ങിയവയിലാകും കൂടുതല്‍ നഴ്‌സുമാരുടെ സേവനം ഉറപ്പാക്കുന്നതെന്ന് ഡാനിയല്‍ ആന്‍ഡ്ര്യൂസ് അറിയിച്ചു.
നവംബറില്‍ നടക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തിയാല്‍ 50 മില്യണ്‍ ഡോളറിന്റെ നഴ്‌സിംഗ്-മിഡ് വൈഫറി വര്‍ക്ക്‌ഫോഴ്‌സ് ഡെവലപ്‌മെന്റ് ഫണ്ട് രൂപീകരിക്കുമെന്നും പ്രീമിയര്‍ പ്രഖ്യാപിച്ചു.

