എന്താണ് മിഡ് ലൈഫ് ക്രൈസിസ്
മധ്യവയസ്സിലേക്ക് കടക്കുമ്പോൾ ഒട്ടേറെ പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടി വരുന്നവരാണ് മിക്കവരും. ഈ സമയത്ത് തന്നെയാണ് പലതരം അസുഖങ്ങളും തലപൊക്കുക.
35 മുതൽ 65 വയസ്സു വരെ മധ്യ വയസ്സായി പല പഠനങ്ങളും കണക്കാക്കുന്നു.
മധ്യവയസ്സുകളിലുള്ള ഒട്ടേറെപ്പേർക്ക് കുട്ടികളുടെ വളർച്ചയിലും വാര്ധക്യത്തിലേക്ക് കടക്കുന്ന മാതാപിതാക്കളുടെ പരിചരണത്തിലും ശ്രദ്ധ നൽകേണ്ട സമയമാണിത്. ഇതോടൊപ്പം തൊഴിലിടങ്ങളിലെയും സാമൂഹികമായുമുള്ള ഉത്തരവാദിത്വങ്ങളും നിർവഹിക്കേണ്ടിവരുമ്പോൾ മാനസികമായ പ്രശ്നങ്ങൾ നേരിടാം.
ഇതിനെയാണ് മിഡ് ലൈഫ് ക്രൈസിസ് എന്ന പേരിൽ വിളിക്കുന്നത്. അതീവ പ്രധാന്യം അർഹിക്കുന്ന വിഷയമായാണ് ആരോഗ്യവിദഗ്ധർ ഇതിനെ ചൂണ്ടിക്കാട്ടുന്നത്..

ഓസ്‌ട്രേലിയന്‍ മലയാളികളില്‍ കൂടാന്‍ സാധ്യത
ഒട്ടേറെ മലയാളി കുടുംബങ്ങളിൽ കുട്ടികൾ വളർന്ന് കൗമാരത്തിലേക്ക് എത്തുകയാണ്.
പുതിയ ജീവിത രീതികളിലേക്ക് കുട്ടികൾ മാറുന്നത് മാതാപിതാക്കൾക്ക് പല രീതിയിലുള്ള വെല്ലുവിളികൾ ഉയർത്തുന്നു. ഓസ്‌ട്രേലിയൻ മലയാളികളിൽ പല മാതാപിതാക്കന്മാരും മിഡ് ലൈഫ് ക്രൈസിസിലൂടെ കടന്ന് പോകുന്നത് അടുത്ത അഞ്ചു വർഷത്തിൽ കൂടുതലായി കാണാൻ സാധ്യതയുള്ളതായി പെർത്തിൽ സൈക്യാട്രിസ്റ്റായ ഡോ മാത്യു സാമുവൽ പറയുന്നത്.
ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയിരിക്കുന്ന മലയാളികൾ ഇവിടത്തെ സംസ്കാരവുമായി ഇഴുകിച്ചേർന്നിട്ടുണ്ടോ എന്ന് സംശയമുണ്ട്
ഇവിടെയുള്ള രീതികളുമായി ഇഴുകിച്ചേർന്നില്ലെങ്കിൽ മിഡ് ലൈഫ് ക്രൈസിസ് നേരിടുന്നവർ കൂടുതൽ പ്രതിസന്ധിയിലൂടെ കടന്നു പോകാം എന്ന് അദ്ദേഹം പറയുന്നു.
കുട്ടികളിൽ പുതിയ സംസ്കാരത്തിന്റെ സ്വാധീനം കാണുമ്പോൾ പല മാതാപിതാക്കന്മാർക്കും രണ്ടാമതൊരു കൾച്ചറൽ ഷോക് ഉണ്ടാകാൻ സാധ്യതയുള്ളതായി മെൽബണിൽ സൈക്കോളജിസ്റ്റായ ജോർഡി സെബാസ്ററ്യൻ പറയുന്നു.

നാല്പതുവയസ്സിലേക്ക് കടക്കുന്ന അഡലൈഡിലുള്ള അനീഷ് ചാക്കോ മിഡ് ലൈഫ് ക്രൈസിസിന്റെ ആദ്യ ലക്ഷണങ്ങൾ നേരിടുന്നുണ്ടോ എന്ന് സംശയിക്കുകയാണ്.
ഇഷ്ടമുള്ള പല കാര്യങ്ങളും ഇപ്പോൾ ചെയ്യാൻ സമയമില്ല. പുസ്തകം വായിക്കാനോ, സൗഹൃദ സംഗമങ്ങൾക്കോ കഴിയുന്നില്ല

നല്ല വ്യായാമവും നല്ല ഭക്ഷണവും ഒപ്പം ഓസ്‌ട്രേലിയൻ രീതികളുമായി ഇഴുകിച്ചേർന്നുള്ള നല്ലൊരു ജീവിതശൈലിയുമാണ് മധ്യവയസ്സിലെ വെല്ലുവിളികൾ നേരിടാൻ ഏറ്റവും സഹായിച്ചതെന്ന്
മെൽബണിൽ അധ്യാപകനായ വര്ഗീസ് ജോണ് പറയുന്നത്.
മിഡ് ലൈഫ് ക്രൈസിസിനെക്കുറിച്ചുള്ള ആരോഗ്യ വിദഗ്‌ധരുടെ അഭിപ്രായങ്ങളും ഓസ്‌ട്രേലിയൻ മലയാളികളുടെ അനുഭവങ്ങളും ഇവിടെ കേൾക്കാം.
പഠനങ്ങൾ കുറവ്
മധ്യവയസ്സിലേക്ക് കടക്കുന്നവർ നേരിടുന്ന മാനസിക പ്രശ്നങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ കുറവാണെന്നാണ് വിദഗ്‌ധർ ചൂണ്ടികാട്ടുന്നത്. മധ്യവയസ്കരുടെ തിരക്കേറിയ ജീവിത ശൈലി മൂലം തന്നെ ഇതിനായുള്ള പഠനങ്ങളിൽ ഇവരുടെ പങ്കാളിത്തം കുറവാണെന്ന് കണക്കാക്കുന്നു.
ചിമ്പാൻസിയിലെ പഠനം
ചിമ്പാന്സികളിലും മധ്യവയസ്സിൽ മാനസിക പ്രസന്ധി കാണുന്നതായാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്. അതുകൊണ്ട് തന്നെ സാംസ്കാരികമായ കാരണങ്ങളേക്കാൾ ജീവശാസ്ത്രപരമായ കാരണമാണ് മിഡ് ലൈഫ് ക്രൈസിസിന് പുറകിൽ ചില വിദഗ്‌ധർ കാണുന്നത്.

മാനസിക ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർക്ക് ഓസ്‌ട്രേലിയയിൽ ഒട്ടേറെ സഹായം അധികൃതർ ഒരുക്കുന്നു. ഇവിടെ ലഭ്യമായ സഹായം സ്വീകരിക്കുന്നതിൽ മടി കാണിക്കുന്ന പ്രവണതയും മലയാളികൾക്കിടയിൽ കൂടുതലാണെന്ന് ആരോഗ്യ വിദഗ്‌ധർ ചൂണ്ടി കാട്ടുന്നു.
മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് സഹായം തേടാൻ 13 11 14 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Disclaimer : മാനസികാരോഗ്യ രംഗത്തുള്ളവരുടെ അഭിപ്രായങ്ങളും പൊതുവായുള്ള നിർദേശങ്ങളുമാണ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. മാനസിക പ്രശ്നങ്ങൾ നേരിടുന്നവർ മേഖലയിലെ വിദഗ്ധരെ നേരിൽ ബന്ധപ്പെടേണ്ടതാണ്.





