ബാലപീഡനം മറച്ചുവച്ച സംഭവത്തിൽ അഡ്‌ലൈഡ് ആര്‍ച്ച് ബിഷപ്പ് ഫിലിപ്പ് വില്‍സൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി നേരത്തെ ബിഷപ്പിന് ഒരു വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു.
ശിക്ഷാവിധിയെത്തുടർന്ന് രാഷ്ട്രീയ സാമൂഹിക തലത്തിൽ നിന്നും സഭയ്ക്കുള്ളിൽനിന്നുമുള്ള സമ്മർദ്ദങ്ങൾക്ക് ശേഷമാണ് ഫിലിപ്പ് വിൽസൺ ആര്‍ച്ച് ബിഷപ്പ് പദവി രാജിവെച്ചത്.
തടവുശിക്ഷ വീട്ടുതടവായി അനുഭവിക്കാന്‍ അനുവദിക്കണം എന്ന ഇദ്ദേഹത്തിന്റെ അപേക്ഷ പരിഗണിച്ച കോടതി ഇത് അനുവദിക്കുകയായിരുന്നു. ഫിലിപ്പ് വില്‍സന്, സഹോദരിയുടെ വീട്ടിൽ വീട്ടുതടങ്കലിൽ കഴിയാനുള്ള അനുവാദമാണ് നൽകിയിരിക്കുന്നത്. ആറ് മാസത്തെ വീട്ടുതടങ്കലിന് ശേഷം ഫിലിപ്പ് വില്‍സന് പരോൾ ലഭിക്കും.
ഫിലിപ്പ് വില്‍സന്റെ പ്രായം, അദ്ദേഹത്തിന്റെ ശാരീരിക മാനസിക അവസ്ഥകൾ എന്നിവ പരിഗണിച്ചാണ് ശിക്ഷ വീട്ടുതടവാക്കുന്നതെന്ന് ന്യൂ കാസ്റ്റിൽ കോടതി മജിസ്ട്രേറ്റ് റോബർട്ട് സ്റ്റോൺ അറിയിച്ചു.
രണ്ടു അൾത്താര ബാലൻമാരുടെ പീഡന വിവരം മറച്ചു വെക്കുകയും, പോലീസിൽ അറിയിക്കാതെ ഇരിക്കുകയും ചെയ്തതിനാണ് മുൻ ആർച്ച് ബിഷപ്പിന് ഒരു വർഷം തടവ് വിധിച്ചിരുന്നത്.

