കുട്ടികൾക്കെതിരായ ലൈംഗിക പീഡനങ്ങളെക്കുറിച്ച് കുമ്പസാരം കേൾക്കുന്ന വൈദികർ അത് പോലീസിൽ റിപ്പോർട്ട് ചെയ്യണമെന്ന് സൗത്ത് ഓസ്‌ട്രേലിയയിൽ നിയമം വന്നിരുന്നു.
ഈ വിഷയത്തിൽ സിറോ മലബാർ സഭയുടെ നിലപാടറിയുന്നതിനായി മെൽബൺ ബിഷപ്പ് ബോസ്കോ പുത്തൂരിനെ എസ് ബി എസ് മലയാളം സമീപിച്ചിരുന്നു.
കുമ്പസാര രഹസ്യം വെളിപ്പെടുത്തണം എന്ന നിയമം അനുസരിക്കാൻ കഴിയുന്നതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
കുറ്റവാളികൾക്ക് കുറ്റമേറ്റുപറയാനും മാനസാന്തരപ്പെട്ട് നല്ല മനുഷ്യരാകുന്നതിനുമുള്ള അവസരമാണ് കുമ്പസാരമെന്നും അതുകൊണ്ടുതന്നെ കുട്ടികൾക്ക് കൂടുതൽ സുരക്ഷിതമായ ഒരു ലോകം ഒരുക്കാൻ കുമ്പസാരം സഹായിക്കുന്നെണ്ടെന്നും ബിഷപ്പ് അവകാശപ്പെട്ടു.
എന്നാൽ കുമ്പസാര രഹസ്യം വെളിപ്പെടുത്തണം എന്ന നിയമം നിലവിൽ വന്നാൽ ആ അവസരം ഇല്ലാതാകുമെന്നും, ഇത് ഗുണകരമായ നിയമമല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നിങ്ങള്‍ക്കും അഭിപ്രായം പറയാം:
കുമ്പസാരിക്കുമ്പോള്‍, പീഡനവിവരം മാതാപിതാക്കളോടും മറ്റ് രക്ഷകർത്താക്കളോടും തുറന്നു പറയാൻ കുട്ടികളെ പ്രേരിപ്പിക്കാൻ വൈദികർക്ക് സാധിക്കും എന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി.
വൈദികർ നേരിട്ട് പോലിസിൽ അറിയിക്കുന്നതിനേക്കാൾ ഈ വിവരങ്ങൾ ഉത്തരവാദിത്തപ്പെട്ടവരോട് തുറന്നു പറയാനും പോലീസിൽ റിപ്പോർട്ട് ചെയ്യാനും കുട്ടികളെ പ്രോത്സാഹിപ്പിക്കുകയാണ് നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മറ്റുള്ളവരുടെ കടന്നുകയറ്റത്തെ പേടിക്കാതെ വിശ്വാസത്തെയും ആചാരങ്ങളെയും നിലനിർത്താനുള്ള അവകാശം സഭയ്ക്കുമുണ്ടെന്നും ആദ്ദേഹം കൂട്ടിച്ചേർത്തു.
മതസ്ഥാപനങ്ങളിൽ കുട്ടികൾക്കെതിരെ നടന്ന ലൈംഗിക പീഡനങ്ങളെക്കുറിച്ച് അന്വേഷിച്ച റോയൽ കമ്മീഷൻറെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സൗത്ത് ഓസ്‌ട്രേലിയ കുമ്പസാര രഹസ്യങ്ങൾ വെളിപ്പെടുത്തണമെന്ന നിയമം കൊണ്ടുവന്നത്.
ഈ നിയമം ഓസ്‌ട്രേലിയയുടെ മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കണം എന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. എന്നാൽ കുമ്പസാര രഹസ്യങ്ങൾ വെളിപ്പെടുത്താൻ വൈദികരെ നിർബന്ധിക്കില്ല എന്ന നിലപാടാണ് ന്യൂ സൗത്ത് വെയിൽസ് സർക്കാർ കൈക്കൊണ്ടിരിക്കുന്നത്.

